ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഏർപ്പെടുത്തിയ കസ്റ്റംസ് ഡ്യൂട്ടി അവസാനിപ്പിക്കാനൊരുങ്ങുന്നു; അബുദാബിയിലെ വ്യാപാര മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്ന തീരുമാനവുമായി എഡിഡിഇഡി

വ്യപാര ആവശ്യങ്ങൾക്കായി അബുദാബിയിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഏർപ്പെടുത്തിയ കസ്റ്റംസ് ഡ്യൂട്ടി അവസാനിപ്പിക്കാനൊരുങ്ങി അബുദാബി സാമ്പത്തിക വികസന വിഭാഗം (എഡിഡിഇഡി). ജനുവരി 15 മുതൽ ഇറക്കുമതി സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കില്ലെന്ന് എഡിഡിഇഡി അറിയിച്ചു.
അസംസ്കൃത വസ്തുക്കൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ, സ്പെയർ പാട്സ് എന്നിവയും ഇവയിൽ ഉൾപ്പെടുമെന്ന് എഡിഡിഇഡി ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ വിഭാഗം ഡയറക്ടർ അലി അൽ ഹുമാമി പറഞ്ഞു.
അബുദാബി കസ്റ്റംസ് വിഭാഗത്തിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തിക വികസന വിഭാഗവും അബുദാബി കസ്റ്റംസും വ്യവസായ വികസന ബ്യൂറോയും ഓൺലൈൻ വഴി ബന്ധിപ്പിച്ചതിനാൽ നികുതിയിളവ് പ്രാബല്യത്തിലാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം നടത്തിയ ഇടപാടിലുണ്ടായ വർധനയും നികുതിയിളവ് നൽകാൻ പ്രേരകമായി മാറുകയായിരുന്നു. എമിറേറ്റിന്റെ സാമ്പത്തിക ഉത്തേജനത്തിനായി ഇക്കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ച 5000 കോടി ദിർഹത്തിന്റെ ത്രിവൽസര പദ്ധതിയുടെ ഭാഗമായാണ് നികുതി ഒഴിവാക്കിയത്. ഇത് അബുദാബിയുടെ വ്യാപാര മേഖലയ്ക്ക് കൂടുതൽ കരുത്തുപകരും. ഇതുവഴി എമിറേറ്റിന്റെ സാമ്പത്തിക രംഗം കൂടുതൽ ചലനാത്മകമാകുമെന്നാണ് പ്രതീക്ഷ.
ഖലീഫ ഇൻഡസ്ട്രിയൽ സോൺ അബുദാബി (കിസാഡ്), ഖലീഫ പോർട്ട് ഫ്രീ ട്രേഡ് സോൺ തുടങ്ങി ഒട്ടേറെ സ്വതന്ത്ര വ്യാപാര മേഖലകളുണ്ടെങ്കിലും ഏതൊക്കെ മേഖലയ്ക്ക് ഇത് ബാധകമെന്നത് വ്യക്തമല്ല. 2017 മുതൽ ഇതുവരെ 26,000 ഇടപാടുകളിലൂടെ 150 കോടി ദിർഹത്തിന്റെ നികുതിയിളവ് നൽകിയതായും അലി അൽ ഹുമാമി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























