പുതുവർഷം പിറന്നങ്കിലും പ്രവാസികൾ ഇപ്പോഴും ദുരിതത്തിൽ തന്നെ ! ; 21 മാസത്തിനിടെ സൗദിയിൽ ജോലി നഷ്ടപ്പെട്ടത് 15 ലക്ഷത്തോളം വിദേശികൾക്ക്; 2017ൽ തൊഴിൽ നഷ്ടപ്പെട്ടവർ 4.66 ലക്ഷം പേർ
സൗദിയിലെ സ്വദേശിവത്കരണം ശക്തിപ്രാപിച്ചതോടെ കഴിഞ്ഞ വർഷം മലയാളികളുൾപ്പടെയുള്ള വിദേശികൾക്ക് നഷ്ടങ്ങളുടെ വർഷമായി മാറുകയായിരുന്നു. വിദഗ്ധരുൾപ്പടെ പലർക്കും പാതി വഴിയിൽ ജോലി നഷ്ടപ്പെട്ടതോടെ ആശങ്കയിലായ പ്രവാസികൾക്ക് പുതുവർഷം ആശാവഹമായിരിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 21 മാസത്തെ കണക്കനുസരിച്ച് സൗദിയിൽ 15 ലക്ഷത്തോളം വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് പ്രകാരം 2017ൽ 4.66 ലക്ഷം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. 2018 ആദ്യ ആറു മാസത്തിനിടെ മാത്രം 5.24 ലക്ഷം വിദേശികൾക്കാണു തൊഴിൽ നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിൽ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കണക്കുപ്രകാരം സ്വകാര്യ മേഖലകളിലെ പ്രവാസികളുടെ എണ്ണത്തിൽ 5.5 ലക്ഷത്തിന്റെ കുറവുണ്ടായതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ (ഗോസി) റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു പറയുന്നു. ഇതെല്ലാം ഉൾപ്പെടെ ഒന്നേമുക്കാൽ വർഷത്തിനിടെ 15 ലക്ഷം പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. സ്വദേശിവൽകരണ പദ്ധതിയായ നിതാഖാത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയത്.
അവിദഗ്ധർക്കു മാത്രമല്ല വിദഗ്ധ ജോലിക്കാരായ വിദേശികളും സമീപഭാവിയിൽ തിരിച്ചുപോകേണ്ടിവരുമെന്നാണു സൗദിയുടെ നടപടികൾ സൂചിപ്പിക്കുന്നത്. 4 വർഷത്തിനകം സ്വകാര്യ തൊഴിൽ മേഖലയിൽ സൗദി പൗരന്മാരുടെ എണ്ണം 30 ലക്ഷമാക്കി ഉയർത്തുക എന്ന ലക്ഷ്യത്തിലേക്കാണ് സൗദി കുതിക്കുന്നത്. 12 മേഖലകളിൽ സ്വദേശിവൽകരണം പ്രഖ്യാപിച്ച് നിതാഖാതിന്റെ ഏറ്റവും പുതിയ ഘട്ടത്തിന് സെപ്റ്റംബറിൽ തുടക്കം കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha