വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിനിടെ മലയാളി യുവാവ് മരിച്ചു; അർബുദം ബാധിച്ച് റിയാദിലാണ് മരിച്ചത്

അര്‍ബുദ ബാധിതനായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരണത്തിന് കീഴടങ്ങി. കോതമംഗലം ചെറുവട്ടൂര്‍ സ്വദേശി കണിച്ചാട്ട് അന്തുവിന്‍റെ മകന്‍ ബിലാല്‍ (24) ആണ് മരിച്ചത്. റിയാദ് ബദീഅയിലെ കിങ്ങ് സല്‍മാന്‍ ആശുപത്രിയിൽ വച്ചാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കുകയുണ്ടായി. ബിലാലിനെ ചൊവ്വാഴ്ചയാണ് ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത് തന്നെ. ഒരു വര്‍ഷം മുമ്പാണ് ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയത്. തുടർന്ന് യുവാവ് റിയാദില്‍ നിന്നും 300 കിലോമീറ്ററകലെ ശഖ്റയിലാണ് ജോലി ചെയ്തിരുന്നത്.
എന്നാൽ രണ്ടാഴ്ച മുമ്ബ് അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ശഖ്റയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. നില വഷളായതിനെ തുടർന്ന് അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി ബദീഅയിലെ കിങ് സല്‍മാന്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. അതോടൊപ്പം തന്നെ റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെയും മറ്റ് സംഘടനകളുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് ബിലാലിനെ റിയാദിലേക്ക് കൊണ്ടുവന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ എത്തിച്ച് വിദഗ്ധ ചികിത്സയ്ക്ക് എത്രയും വേഗം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിലാണ് മരണം സംഭവിക്കുന്നത്. കോതമംഗലം എംഎല്‍എ ആന്‍റണി ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ കെഎം പരീത്, സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി അനില്‍കുമാര്‍, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ ഈ ആവശ്യത്തിനായി ഇടപെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























