സർക്കാരിന്റെ അനുമതി കാത്ത് 407 ചാർട്ടേഡ് വിമാനങ്ങൾ; 64 ശതമാനം പേരും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ഏഴു ജില്ലകളിലേക്ക്, നടപടികൾ ശക്തമാക്കാൻ സർക്കാർ

പ്രവാസലോകത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങി വരാൻ അനുമതി കാത്തുകിടക്കുന്നത് 407 ചാർട്ടേഡ് വിമാനങ്ങളാണ്. ഇതേതുടർന്ന് ഗൾഫിൽനിന്നടക്കം ഒന്നേകാൽലക്ഷത്തോളം പേർകൂടി നാട്ടിലേക്ക് തിരികെയെത്തും. മടങ്ങിയെത്തുന്നവരിൽ 64 ശതമാനം പേരും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ഏഴു ജില്ലകളിൽനിന്നുള്ളവരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതേതുടർന്ന് ഈ ജില്ലകളിൽ ക്വാറന്റീൻ നടപടികൾ ശക്തമാക്കാൻ സർക്കാർ തീരുമാനിക്കുകയുണ്ടായി. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ആവശ്യമായവർക്ക് നിരീക്ഷണകേന്ദ്രം ഒരുക്കാനും മറ്റുള്ളവർ വീടുകളിൽ കഴിയുമ്പോൾ ക്വാറന്റീൻ ലംഘനമില്ലെന്നുറപ്പാക്കാനും തദ്ദേശസ്ഥാപനങ്ങൾക്കും പോലീസിനും നിർദേശം നൽകിക്കഴിഞ്ഞു.
അതേസമയം മുന്നൂറോളം ചാർട്ടേഡ് വിമാനങ്ങൾ ഉടനെത്തുമെന്നാണു കരുതുന്നതെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സർക്കാരിനെ അറിയിച്ചു. ഇതിൽ അമ്പതിനായിരത്തിനും ഒരുലക്ഷത്തിനുമിടയിൽ ആളുകളെയാണുകണക്കുകൾ അനുസരിച്ച് പ്രതീക്ഷിക്കുന്നത്. വിമാനം വരുന്നതിന് മൂന്നുദിവസം മുമ്പുമാത്രമാണ് യാത്രക്കാരുടെ പട്ടിക അതത് എംബസികൾ സർക്കാരിന് നൽകുന്നത്.
നാട്ടിലേക്ക് തിരിച്ചെത്തുന്നവരിൽ 64 ശതമാനം സ്ത്രീകളും പ്രായമായവരും കുട്ടികളുമടങ്ങുന്ന മുൻഗണനയിൽ ഉൾപ്പെട്ടവരാണ്. ഇവരെ വിമാനത്താവളങ്ങളിൽത്തന്നെ ദ്രുതപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യവും പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരിച്ചെത്തിയവരിൽ യു.എ.ഇ, സൗദി, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽനിന്നെത്തിയവർക്കാണ് രോഗബാധ കൂടുതൽ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഇതിൽ 665 പേർ ഐസൊലേഷനിലാണ് കഴിയുന്നത്. വിദേശത്തുനിന്നെത്തിയവരിൽ 3692 പേർ ഗർഭിണികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 34 പേർ കപ്പൽമാർഗമെത്തിയവരാണ്. 1480 പേർ വയോജനങ്ങളും 4507 പേർ പത്തുവയസ്സിൽ താഴെയുള്ള കുട്ടികളുമായിരുന്നു. പ്രവാസികളുടെ ഈ അനുപാതംകൂടി കണക്കിലെടുത്താണ് ക്വാറന്റീൻ നടപടികൾ സജ്ജമാക്കുക.
https://www.facebook.com/Malayalivartha
























