പ്രവാസികളെ കാക്കാൻ സർക്കാർ എവിടെ..?പ്രവാസലോകത്ത് പ്രതിഷേധം കത്തുമ്പോഴും വിരലനക്കാതെ കേരള സർക്കാർ, പ്രതിസന്ധിയിൽ ആകെംക്കുഴഞ്ഞ് പ്രവാസി മലയാളികൾ

പ്രവാസികളെ നെഞ്ചോട് ചേർത്ത് സഹോദരങ്ങളെപ്പോലെ കാണുന്നു എന്നുപറഞ്ഞ സർക്കാർ പുറം തിരിഞ്ഞു കുത്തുന്ന കാഴ്ചയാണ് കാണുന്നത്. കൊറോണ വ്യാപനം നൽകിയ ആഘാതം താങ്ങാനാകാതെ നാട്ടിലേക്ക് എത്തിച്ചേരണമെന്ന പ്രവാസികളുടെ ആഗ്രഹങ്ങൾക്ക് പൂർണ്ണവിരാമം നൽകുക എന്നതാണോ സർക്കാർ ചിന്തിക്കുന്നത് എന്ന സംശയവും ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു. എന്നാൽ സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി സര്‍ക്കാര്‍ അനുകൂല പ്രവാസി സംഘടനകളും രംഗത്ത് എത്തിയിരിക്കുകയാണ്.
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പുനപരിശോധിക്കണമെന്ന് വിവിധ സംഘടനകള്‍ ഇതിനോടകം തന്നെ ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് അറിയിച്ചുകൊണ്ട് വിവിധ സംഘടനകൾ രംഗത്ത് എത്തുകയുണ്ടായി.
പ്രവാസികളിൽ ആശ്വാസത്തിന്റെ പ്രകാശം നൽകിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് പരിശോധന ഫലം നിര്‍ബന്ധമാക്കിയതായി സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് സര്‍ക്കാര്‍ അനുകൂല പ്രവാസി സംഘടനകൾ പോലും സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്തരത്തിലുള്ള നടപടി സൗദിയിലെ പ്രവാസികള്‍ക്ക് അപ്രായോഗികമാണെന്ന് ജിദ്ദയിലെ സി.പി.ഐ പ്രവാസി സംഘടനയായ ന്യൂ ഏജ് ഇന്ത്യ ഫോറം വ്യക്തമാക്കിയിരുന്നു.
അതോടൊപ്പം തന്നെ മുമ്പൊന്നും അനുഭവിച്ചിട്ടില്ലാത്ത വിധം സാമ്പത്തികമായും മാനസികമായും അങ്ങേയറ്റം വിഷമകരമായ സാഹചര്യത്തിലൂടെയാണ് പ്രവാസികള്‍ കടന്നുപോകുന്നത്. പ്രവാസികളെ എന്നും ചേര്‍ത്ത് നിറുത്തിയിട്ടുള്ള സര്‍ക്കാരില്‍ നിന്ന് ഇത്തരം ഒരു നടപടി പ്രതീക്ഷിച്ചതല്ലെന്ന് പ്രവാസി സംഘടനകൾ ഒരേ ശബ്ദത്തിൽ പറയുകയാണ്.എന്നാല്‍ ഇത് വരെ ചാര്‍ട്ട് ചെയ്തിട്ടുളള മുഴുവന്‍ വിമാനങ്ങള്‍ക്കും യാതൊരു പ്രയാസവും കൂടാതെ തന്നെ സര്‍വ്വീസ് നടത്താൻ കഴിഞ്ഞിരുന്നു. ആയതിനാൽ തന്നെ ഇനി ഉണ്ടാകുന്ന വിമാനങ്ങളും അത്തരത്തിൽ തന്നെ മുന്നോട്ട് പോകുവാൻ വേണ്ടിയാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha
























