വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ട ഷെഡ്യൂളിൽ കുവൈറ്റിനെ കാണ്മാനില്ല; കുവൈത്തിനെ ഒഴിവാക്കിയത് നാട്ടിലേക്ക് പോകാനിരുന്ന ആയിരങ്ങൾക്കാണ് തിരിച്ചടിയായത്

വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ട ഷെഡ്യൂളിൽ കുവൈത്തിനെ ഒഴിവാക്കിയത് ആയിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ടും വീസ കാലാവധി കഴിഞ്ഞും അടിയന്തര ചികിത്സയ്ക്കും പ്രസവത്തിനുമായി നാട്ടിലേക്ക് പോകാനിരുന്ന ആയിരങ്ങൾക്കാണ് ഈ തീരുമാനം തിരിച്ചടിയായിരിക്കുന്നത്. അതായത് ഈ മാസം 14നു ശേഷം കേരളത്തിലേക്കു വന്ദേഭാരത് വിമാനം കുവൈത്തിൽനിന്ന് സർവീസ് നടത്തിയിട്ടില്ല.
എന്നാൽ സ്വകാര്യ എയർലൈനുകൾക്കാണ് ചാർട്ടേഡ് സർവീസിനുള്ള അനുമതിയാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. വിവിധ സംഘടനകളുടെ സഹകരണത്തോടെ സ്വകാര്യ എയർലൈൻ കേരളത്തിലേക്ക് സർവീസ് നടത്തുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതലാണ് എന്നത് പ്രവാസികളെ ഏറെ വലയ്ക്കുന്നു. കേരള സെക്ടറിലേക്കു എയർ ഇന്ത്യയെ തഴഞ്ഞ് സ്വകാര്യ എയർലൈന് മാത്രം സർവീസ് നടത്താൻ അനുമതി നൽകിയത് ആരെ സഹായിക്കാനാണെന്ന് കുവൈത്തിലെ പ്രവാസികൾ ചോദ്യം ഉന്നയിക്കുകയാണ്.
അതേസമയം വന്ദേഭാരത് വിമാനങ്ങൾക്ക് 80–85 കുവൈത്ത് ദിനാറാണ് ടിക്കറ്റ് നിരക്ക്. എന്നാൽ ചാർട്ടേഡ് വിമാന സർവീസിന് 110–130 ദിനാർ വരെയാണ് ഈടാക്കിവരുന്നത്. അങ്ങനെ ഇതിലൂടെ വൻ തുകയാണ് അധികമായി ഈടാക്കുന്നത്. ഇത് സാധാരണക്കാർക്ക് താങ്ങാനാകില്ലെന്നും പ്രവാസികൾ വ്യക്തമാക്കുകയാണ്.
വന്ദേഭാരത് മിഷന്റെ ആദ്യ 2 ഘട്ടങ്ങളിലായി കുവൈത്തിൽനിന്ന് 13 വിമാനങ്ങളിലായി 2300ഓളം പേരാണ് കേരളത്തിലേക്ക് എത്തിച്ചേർന്നത്. ഒപ്പം 13 മൃതദേഹങ്ങളും കേരളത്തിൽ എത്തിക്കുകയുണ്ടായി. ഓരോ സെക്ടറിലേക്കും ഒരു സീറ്റു പോലും ഒഴിച്ചിടാതെ നിറയെ യാത്രക്കാരുമായാണ് എയർ ഇന്ത്യ പറന്നത്. എന്നിട്ടും വന്ദേഭാരതിനെ ഒഴിവാക്കിയത് സ്വകാര്യ എയർലൈനുകളെയും ഇടനിലക്കാരെയും സഹായിക്കാനാണെന്ന് ആരോപണം ഇതിനോടകം തന്നെ ഉയരുകയുണ്ടായി.
https://www.facebook.com/Malayalivartha


























