ഖത്തറും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച എയര്‍ ബബിള്‍ കരാറിന്റെ കാലാവധി നീട്ടി; സാധാരണക്കാരായ പ്രവാസികളുടെ കരണത്തടിച്ച് മറ്റൊരു തീരുമാനം, മുൻപ് ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ നല്‍കില്ല

ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാന സര്‍വ്വീസുകള്‍ നടത്താന്‍ ഖത്തറും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച എയര്‍ ബബിള്‍ കരാറിന്റെ കാലാവധി നീട്ടിയതായി റിപ്പോർട്ട്. ഒക്ടോബര്‍ 31 വരെയാണ് കരാര്‍ നീട്ടിയതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിക്കുകയുണ്ടായി. ഇതിനിടെ സാധാരണ രീതിയില്‍ സര്‍വ്വീസുകള്‍ ആരംഭിക്കുകയാണെങ്കില്‍ അതുവരെയാകും കരാര്‍ കാലാവധിയെന്ന് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ എയര്‍ബബിള്‍ കരാറനുസരിച്ച് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള സര്‍വീസുകളില്‍ പ്രത്യേകമായി തന്നെ ടിക്കറ്റ് എടുക്കണമെന്ന നിബന്ധന നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇങ്ങനെ ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ നല്‍കില്ലെന്നും പകരം ഒരു വര്‍ഷത്തനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും യാത്ര ചെയ്യാമെന്നുമുള്ള വിമാനക്കമ്പനികളുടെ ഇത്തരം നിലപാട് സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്.
അതായത് മടക്കയാത്രക്കുള്ള ടിക്കറ്റും കൂടി ബുക്ക് ചെയ്താണ് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് മുമ്പെ പ്രവാസികളില്‍ കൂടുതല്‍ പേരും അവധിക്കായി നാട്ടിലേക്ക് പോയത്. കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി പിന്നീട് വിമാനവിലക്ക് നിലവില്‍ വരികയും ഉദ്ദേശിച്ച സമയത്ത് തന്നെ മടക്കയാത്ര സാധ്യമാകാതെ വരികയും ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തില്‍ വിമാനക്കമ്പനികളെ സമീപിച്ചവര്‍ക്ക് ലഭിച്ച മറുപടി ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ പണം തിരികെ നല്‍കില്ലെന്നും പകരം ആ ടിക്കറ്റുപയോഗിച്ച് ഒരു വര്‍ഷത്തിനകം എപ്പോഴും നിങ്ങള്‍ക്ക് യാത്ര ചെയ്യാമെന്നുമായിരുന്നു അധികൃതർ മുന്നോട്ട് വച്ചത്.
അതേസമയം വലിയ മുറവിളികള്‍ക്കൊടുക്കം ഖത്തറിലേക്കുള്‍പ്പെടെ വിസയുള്ളവര്‍ക്ക് മടങ്ങാനായി ഇന്ത്യ എയര്‍ബബിള്‍ കരാറുണ്ടാക്കുകയായിരുന്നു. എന്നാല്‍ എയര്‍ബബിള്‍ കരാറനുസരിച്ചുള്ള സര്‍വീസുകള്‍ക്ക് നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റ് ഉപയോഗിക്കാന്‍ കഴിയില്ലെന്നും പ്രത്യേകമായിത്തന്നെ ടിക്കറ്റെടുക്കണമെന്നുമാണ് ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളുടെ നിലപാട് ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്കാണ് നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റിന്‍രെ തുക നഷ്ടമാകുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha
























