22 വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മക്കൾക്കു വേണ്ടിയുള്ള കാത്തിരിപ്പ്; പ്രതീക്ഷ കൈവിടാതെ ജിസാനിലെ സൗദി കുടുംബം, മരിക്കുന്നതിനു മുമ്പ് മക്കളെ വീണ്ടും കൺകുളിർക്കെ കാണണമെന്ന ഏക ആഗ്രഹം, കാത്തിരിപ്പിൽ ആ പ്രവാസി

ജിസാൻ- 22 വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മക്കൾക്കു വേണ്ടിയുള്ള കാത്തിരിപ്പ് പ്രതീക്ഷ കൈവിടാതെ തുടരുകയാണ് ജിസാനിലെ സൗദി കുടുംബം. മുഫ്‌റഹ് അഹ്മദ് യഹ്‌യ അൽഗസ്‌വാനിയെയും സഹോദരൻ മുഹമ്മദിനെയും ജീവനോടെ വീണ്ടും കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മരിക്കുന്നതിനു മുമ്പ് മക്കളെ വീണ്ടും കൺകുളിർക്കെ കാണണമെന്ന ഏക ആഗ്രഹം മാത്രമാണ് തനിക്കുള്ളതെന്ന് മുഫ്‌റഹിന്റെയും മുഹമ്മദിന്റെയും മാതാവ് പറഞ്ഞു. പേടിസ്വപ്‌നങ്ങൾ തന്നെ വേട്ടയാടുകയും ഉറക്കമില്ലാ രാവുകൾ സമ്മാനിക്കുകയും ചെയ്യുന്നു. രണ്ടു മക്കളെയും സ്വപ്‌നങ്ങളിൽ കാണാത്ത ദിവസങ്ങളില്ല. ഏതു സമയവും മനസ്സു നിറയെ മക്കളെ കുറിച്ച ചിന്തയും ഓർമകളുമാണ്. മരണപ്പെടുന്നതിനു മുമ്പായി ഇരുവരെയും ജീവനോടെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താൻ കഴിയുന്നതെന്നും മാതാവ് പറഞ്ഞു.
22 വർഷം മുമ്പ് കാണാതാകുമ്പോൾ മുഫ്‌റഹിന് 19 വയസ്സാണ് പ്രായം. സെക്കന്ററി സ്‌കൂൾ വിദ്യാർഥിയായിരിക്കെ സൈനിക സർവീസിൽ പ്രവേശനം ലഭിച്ചതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ സൈനിക കോളേജിൽ ചേരുന്നതിന് തായിഫിലേക്ക് പോകാൻ മുഫ്‌റഹ് തീരുമാനിക്കുകയായിരുന്നെന്ന് കുടുംബം പറഞ്ഞു. തായിഫിലേക്കുള്ള യാത്രയിൽ തന്നെക്കാൾ ഒരു വയസ്സ് കുറഞ്ഞ സഹോദരൻ മുഹമ്മദിനെ ഒപ്പം കൂട്ടുന്നതിന് മുഫ്‌റഹ് മാതാപിതാക്കളുടെ സമ്മതവും വാങ്ങി. മുഹമ്മദിന് തായിഫിൽ എന്തെങ്കിലും ജോലി തരപ്പെടുമോയെന്ന് അന്വേഷിക്കാമെന്ന് പറഞ്ഞാണ് ഇളയ സഹോദരനെയും മുഫ്‌റഹ് ഒപ്പം കൂട്ടിയത്. എലിമെന്ററി നാലാം ക്ലാസ് സർട്ടിഫിക്കറ്റ് നേടിയ മുഹമ്മദ് പിന്നീട് പഠനം നിർത്തുകയായിരുന്നു. മുഫ്‌റഹിന്റെ കൂടെ തായിഫിലേക്ക് മുഹമ്മദ് കൂടി പോകുന്നത് കുടുംബത്തിന് ഇഷ്ടമില്ലായിരുന്നെങ്കിലും മകന്റെ അപേക്ഷ മാനിച്ച് ഇവർ സമ്മതം മൂളുകയായിരുന്നു.
മുഫ്‌റഹിനെയും മുഹമ്മദിനെയും പിതാവ് സൗദിയിലെ മറ്റു പ്രവിശ്യകളിലേക്കും നഗരങ്ങളിലേക്കും പ്രൈവറ്റ് ടാക്‌സി ലഭിക്കുന്ന സ്വബ്‌യയിലെത്തിച്ചു. ഏറെ നേരം കാത്തുനിന്നിട്ടും തായിഫിലേക്കുള്ള കാർ ഇവർക്ക് ലഭിച്ചില്ല. കാത്തുനിന്ന് ക്ഷീണിച്ച പിതാവ് സാധനം വാങ്ങാൻ സമീപത്തെ കടയിലേക്ക് പോയി. താൻ ഉടൻ തിരിച്ചെത്താമെന്നും ആ സമയത്തും തായിഫ് യാത്രക്കുള്ള കാറിനു വേണ്ടി അന്വേഷണം തുടരണമെന്നും പറഞ്ഞാണ് പിതാവ് കടയിലേക്ക് പോയത്. കടയിൽനിന്ന് തിരിച്ചെത്തിയ പിതാവിന് മക്കളെ കാണാനായില്ല. കാറിൽ ഇരുവരും തായിഫിലേക്ക് പുറപ്പെടുകയായിരുന്നോ അതല്ല, ഇരുവർക്കും വല്ല അപകടവും പിണയുകയായിരുന്നോയെന്ന് കുടുംബത്തിന് ഇന്നുവരെ അറിയില്ല.
പലയിടത്തും അന്വേഷണങ്ങൾ നടത്തുകയും മാധ്യമങ്ങളിലൂടെ വാർത്തകൾ നൽകുകയും സുരക്ഷാ വകുപ്പുകളെ അറിയിക്കുകയും ചെയ്‌തെങ്കിലും ഇത്രയും കാലമായിട്ടും ഇരുവരെയും കുറിച്ച ഒരു സൂചനയും ലഭിച്ചിട്ടില്ല. മക്കൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കണമെന്ന് ആഭ്യന്തര മന്ത്രിയോടും സുരക്ഷാ വകുപ്പുകളോടും യുവാക്കളുടെ മാതാവ് അപേക്ഷിച്ചു. 22 വർഷം മുമ്പ് അപ്രത്യക്ഷരായ മക്കളെ കുറിച്ച ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽ പെടുത്തിയും അന്വേഷണം ഊർജിതമാക്കാൻ അപേക്ഷിച്ചും ആഭ്യന്തര മന്ത്രിക്ക് നേരിട്ട് കത്തയച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
https://www.facebook.com/Malayalivartha
























