വധശിക്ഷയിൽ ഇളവ് ലഭിച്ചെങ്കിലും വർഷങ്ങൾ ജയിലിൽ കഴിയേണ്ടിവരും, ഖത്തറിൽ മുൻ ഇന്ത്യൻ നാവികർക്ക് 3 മുതൽ 25 വർഷം വരെ തടവ് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ, ഔദ്യോഗികമായി സ്ഥിരീകരിക്കാതെ വിദേശകാര്യമന്ത്രാലയം
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ ശിക്ഷയിൽ ഇളവ് ലഭിച്ചെങ്കിലും ഇവർ ഇനിയും വർഷങ്ങൾ തടവിൽ കഴിയേണ്ടിവരും. വധശിക്ഷയിൽനിന്ന് ഇളവുലഭിച്ച ഇന്ത്യൻ നാവികർക്ക് മൂന്ന് മുതൽ 25 വർഷം വരെ തടവുശിക്ഷ നൽകിയതായി സൂചന. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കം എട്ട് നാവികർക്കാണ് ഖത്തറിലെ അപ്പീല്‍ കോടതി കഴിഞ്ഞ ദിവസം ശിക്ഷാ ഇളവ് നല്‍കിയത്. ഒരാള്‍ക്ക് 25 വര്‍ഷവും നാല് പേര്‍ക്ക് 15 വര്‍ഷം വീതവും 2 പേര്‍ക്ക് 10 വര്‍ഷം വീതവും ഒരാള്‍ക്ക് മൂന്നു വര്‍ഷവും തടവ് ശിക്ഷയാണ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇക്കാര്യം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്ത നടപടികൾ വിധിന്യായം പൂർണമായി പഠിച്ച ശേഷമെന്നാണ് വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയത്. വിധിപ്പകർപ്പ് അഭിഭാഷകർക്കാണു ലഭിക്കുക. നിയമ വിദഗ്ധരുമായി ഇന്ത്യൻ എംബസി ചർച്ച നടത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.ഇന്ത്യക്കാർക്ക് സ്വന്തം രാജ്യത്ത് തടവിന്റെ ശിഷ്ടകാലം അനുഭവിക്കാമെന്ന് കരാർ ഇന്ത്യ 2015ൽ ഖത്തറുമായി ഒപ്പിട്ടിരുന്നു. ശിക്ഷ പൂർണമായി റദ്ദാക്കാൻ നാവികരുടെ കുടുംബാംഗങ്ങൾ മേൽക്കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുണ്ട്. നാവികരുടെയും കുടുംബങ്ങളുടെയും സുരക്ഷയെ കരുതി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും വക്താവ് അഭ്യർഥിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് മുതൽ തടവിൽ കഴിയുകയായിരുന്നു 8 മുൻ ഇന്ത്യൻ നാവികർ. ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍ എന്നിവരാണ് 2022 ഓഗസ്റ്റ് 30 മുതല്‍ ജയിലില്‍ കഴിയുന്ന എട്ട് മുന്‍ നാവിക സേനാംഗങ്ങള്‍.
മോചനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇവരുടെ ഭാര്യമാര്‍ ദോഹയിലെത്തിയിരുന്നു.ഡിസംബര്‍18ന് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിരവധി തടവുകാര്‍ക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.മാപ്പ് ലഭിച്ചവരുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി കുടുംബം പ്രതീക്ഷയോടെ കാത്തിരിപ്പിലായിരുന്നു അതിനിടയിലായിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 26നാണ് വധശിക്ഷ വിധിച്ചത്. ദോഹയില്‍ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യവെയാണ് 8 മുൻ ഇന്ത്യൻ നാവികർ അറസ്റ്റിലായത്. സൈനിക പരിശീലനവും അനുബന്ധ സേവനങ്ങളും നല്‍കുന്ന സ്ഥാപനമാണിത്. ഒരു അന്തർവാഹിനിയുമായി ബന്ധപ്പെട്ട പരിപാടിയിൽ ഇസ്രയേലിന് വേണ്ടി ഇവർ ചാരവൃത്തി നടത്തിയതാണ് ഇതിന് കാരണമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നതായും നേരത്തേയും ചാരപ്പണി നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha