പ്രവാസ ജീവിതത്തിന്റെ 50 വര്‍ഷം, ആധുനിക യുഎഇയുടെ രൂപീകരണത്തോളം പഴക്കമുണ്ട് യൂസഫലിയുടെ പ്രവാസ ജീവിതത്തിനും, ഇന്നും നിധി പോലെ യൂസഫലി സൂക്ഷിക്കുന്ന ആ പഴയ പാസ്പാര്‍ട്ട് കൗതുകത്തോടെ നോക്കി യുഎഇ ഭരണാധികാരി....
പ്രവാസ ജീവിതത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കി വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫലി. ആധുനിക യുഎഇയുടെ രൂപീകരണത്തോളം പഴക്കമുണ്ട് അദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തിനും. ഇന്ന് പ്രവാസത്തിന്റെ അമ്പതാണ്ട് തികയുമ്പോള്‍ ഇന്ന് അദ്ദേഹം ലോകം മൊത്തോം അറിയുന്ന പ്രമുഖ വ്യവസായിയാണ്. 19ാം വയസിൽ ബോംബെ തുറമുഖത്ത് നിന്നും 1973 ഡിസംബര്‍ 26ന് പുറപ്പെട്ട് ഡിസംബര്‍ 31ന് ദുബൈ റാഷിദ് തുറമുഖത്തെത്തിയതുള്‍പ്പെടെയുള്ള എമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ച തന്റെ ആദ്യത്തെ പാസ്‌പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസമാണ് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ അബുദാബിയിലെ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ ചെന്ന് യൂസഫലി കാണിച്ചു കൊടുത്തത്.
പ്രവാസജീവിതത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവയ്ക്കാനാണ് അദ്ദേഹം അബുദാബിയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയത്. ഇന്നും നിധി പോലെ യൂസഫലി സൂക്ഷിക്കുന്ന പഴയ പാസ്പാര്‍ട്ട് ഏറെ കൗതുകത്തോടെയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നോക്കിക്കണ്ടത്.അന്ന് ബോംബെയില്‍ നിന്ന് 6 ദിവസം ദുംറ എന്ന കപ്പലില്‍ യാത്ര ചെയ്താണ് 1973 ഡിസംബര്‍ 31ന് വെറും 19 വയസ് മാത്രം പ്രായമുണ്ടായിരുന്ന എം.എ യൂസഫലി ദുബൈയിലെത്തിയത്.
ആറു ദിവസമെടുത്ത അന്നത്തെ കപ്പല്‍ യാത്രയെ കുറിച്ചും യൂസഫലി യുഎഇ പ്രസിഡണ്ടിന് വിശദീകരിച്ചു കൊടുത്തു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ അല്‍ നഹ്‌യാന്‍, അബുദാബി പടിഞ്ഞാറന്‍ മേഖല ഭരണാധികാരി ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരും സംബന്ധിച്ചു.
ഇന്ത്യ പത്മശ്രീ നൽകി ആദരിച്ചപ്പോൾ യുഎഇയുടെ പരമോന്നത ബഹുമതിയായ അബുദാബി അവാർഡാണ് യൂസഫലിയെ തേടി എത്തിയത്. ബഹ്റൈൻ സർക്കാർ നൽകിയ ഓർഡർ ഓഫ് ബഹ്റൈൻ, ബ്രിട്ടിഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം, ഇന്തോനീഷ്യയുടെ പ്രിമ ദത്ത പുരസ്കാരം എന്നിവയും ലഭിച്ചു. അബുദാബി ചേംബർ ഓഫ് കൊമേഴ്സിന്റെ ഉപാധ്യക്ഷ പദവിയിലേക്കു യൂസഫലിയെ നിർദേശിച്ചത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് തന്നെയാണ്.
49 രാജ്യങ്ങളിൽ ലുലു ഗ്രൂപ്പിനു സ്ഥാപനങ്ങളുണ്ട്. മൊത്തം 70,000 ജീവനക്കാർ. അതിൽ 35,000 മലയാളികളുമുണ്ട്. കോവിഡും പ്രളയവുമെല്ലാം കേരളത്തെ പിടിച്ചുലച്ചപ്പോൾ കൈയയച്ച് സഹായം നൽകി അദ്ദേഹം നാടിനൊപ്പംനിന്ന നല്ലമനസിനുടമായാണ്.
https://www.facebook.com/Malayalivartha