പുതുവത്സരാഘോഷം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അപകടം, ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികൾ മരിച്ചു, അപകടത്തില്‍ നാല് പേര്‍ക്ക് പരുക്ക്
പുതുവത്സരദിനത്തില്‍ യുഎഇയിലെ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികൾ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ പേരൂര്‍ക്കട പരപ്പാറ തോളിക്കോട് സ്വദേശി ജസ്‌ന മന്‍സിലില്‍ ജാസിം സുലൈമാന്‍ (33), തിരുവനന്തപുരം പാങ്ങോട് പരന്‍തോട് സനോജ് മന്‍സിലില്‍ സനോജ് ഷാജഹാന്‍ (38) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മറ്റ് നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു.
മരിച്ച ജാസിമിന്റെ ഭാര്യ ഷിഫ്ന അബ്ദുല്‍ നസീര്‍ ഗുരുതരാവസ്ഥയില്‍ ഷാര്‍ജയിലെ ദൈദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ മൂത്ത മകള്‍ ഇഷ പരിക്കുകളോടെ ഇതേ ആശുപത്രിയിലുണ്ട്.ഇളയ മകന്‍ ആദമിനെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ബന്ധുക്കളുടെ കൂടെയാണുള്ളത്. ജാസിമിന്റെ ബന്ധുവായ ഹാഷിക് കടക്കലിനും അപകടത്തില്‍ പരുക്കേറ്റിരുന്നു. ഇദ്ദേഹം അജ്മാന്‍ ഖലീഫ ആശുപത്രിയിലാണ് ചികില്‍സയില്‍ കഴിയുന്നത്.
ഷാര്‍ജ-അജ്മാന്‍ റോഡില്‍ തിങ്കളാഴ്ച അര്‍ധ രാത്രിയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. യുടേണ്‍ എടുക്കുന്നതിനിടെ എതിരേ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. പുതുവത്സരം ആഘോഷിക്കാനായി ജാസിമും ഭാര്യയും രണ്ട് മക്കളും ഇവരുടെ രണ്ട് സുഹൃത്തുക്കളായ സനോജും ഹാഷികും ഒരു വാഹനത്തില്‍ ഫുജൈറയില്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ജസീമിന്റെ പിതാവിന്റെ സഹോദരി പുത്രിയുടെ ഭര്‍ത്താവാണ് സനോജ്. ഇരുവരും ചേര്‍ന്ന് അജ്മാനില്‍ ട്രാവല്‍സ് നടത്തിവരികയായിരുന്നു.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയായിവരുന്നു. അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികളായ വിജയന്‍ നായര്‍, ഖാന്‍ പാറയില്‍, പ്രഭാത് നായര്‍, നവാസ് തേക്കട, സുരേഷ് കൃഷ്ണ, അഭിലാഷ് രത്‌നാകരന്‍ എന്നിവരും സഹായങ്ങള്‍ നല്‍കിവരുന്നു.
https://www.facebook.com/Malayalivartha