ഉംറ വിസയിലെത്തുന്നവര്‍ ജൂണ്‍ ആറിനുള്ളില്‍ സൗദി വിടണം, മുന്നറിയിപ്പുമായി ഹജ്ജ്-ഉംറ മന്ത്രാലയം
ഉംറ വിസയിലെത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രാലയം. ഈ വിസയിൽ എത്തുന്നവർ ജൂണ്‍ ആറിനുള്ളില്‍ സൗദി വിടണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പരമാവധി 90 ദിവസം വരെ സൗദിയില്‍ തങ്ങാമെങ്കിലും പരമാവധി ജൂണ്‍ ആറ് വരെ മാത്രമാണ് താമസിക്കാന്‍ അനുവാദമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം ഓര്‍മിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉംറ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും മന്ത്രാലയം നല്‍കി.
രാജ്യത്തേക്ക് പ്രവേശിക്കുന്നത് മുതലാണ് കാലാവധി കണക്കാക്കുക.
എന്നാല്‍, ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും ഉംറ വിസക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താറുണ്ട്. പുതുതായി ഉംറ വിസ ലഭിക്കുന്ന തീര്‍ത്ഥാടകര്‍ക്കാണ് നിര്‍ദേശം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് പുതിയ ഓണ്‍ലൈന്‍ വിസകളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഇഷ്യു ചെയ്യുന്ന വിസകളില്‍ സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കില്‍ ജൂണ്‍ ആറോ (ദുല്‍ഖഅദ് 29) ഏതാണ് ആദ്യം എത്തുന്നതെങ്കില്‍ അതാണ് പരമാവധി താമസിക്കാനുള്ള കാലയളവെന്ന് വ്യക്തമാക്കുന്നു. അതിന് ശേഷം തിരിച്ചുപോകാത്തവര്‍ക്ക് പിഴ ചുമത്തിയേക്കും. ഹജ്ജിന് മുന്നോടിയായി എല്ലാ വർഷവും ഏർപ്പെടുത്തുന്നതാണ് നിയന്ത്രണം.
ജൂണില്‍ ഹജ്ജ് നടക്കാനിരിക്കെയാണ് നിര്‍ദേശം. ഹജ്ജിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും മക്കയിലേക്ക് ഹാജിമാര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണിത്. ഉംറ വിസ ലഭിച്ചാല്‍ 90 ദിവസത്തിനുള്ളില്‍ സൗദിയിലെത്തിയാല്‍ മതിയാവും. ഇതു കഴിഞ്ഞാലാണ് വിസ റദ്ദാവുക. സൗദിയിലെത്തിയാല്‍ 90 ദിവസം വരെ രാജ്യത്ത് കഴിയുകയും ചെയ്യാം. വിസ ഇഷ്യു ചെയ്ത തീയതിക്ക് പകരം സൗദിയില്‍ പ്രവേശിച്ച തീയതി മുതലാണ് ദിവസം കണക്കാക്കുക. പരമാവധി 90 ദിവസം താമസിക്കാം എന്നായിരുന്നു ഇതുവരെയുള്ള ഉംറ വിസകളില്‍ രേഖപ്പെടുത്തിയിരുന്നത്.
പുതുതായി ഉംറക്കെത്തുന്ന തീര്‍ഥാടകരുടെ വിസയില്‍ മടങ്ങേണ്ട അവസാന തീയതിയുള്‍പ്പെടെ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്. പിന്നീട് ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച് മുഹറം ഒന്നിനാണ് പുതിയ ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്തേക്ക് പ്രവേശനമനുവദിക്കാറ്. ഓണ്‍ലൈന്‍ ഉംറ വിസ എല്ലാവര്‍ക്കും മണിക്കൂറുകള്‍ക്കകം ലഭിക്കും. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്ക് വരാനും എവിടെ നിന്ന് തിരിച്ചുപോകാനും അനുവദിക്കുന്നുണ്ട്.
മാത്രമല്ല മറ്റു വിസകളെ പോലെ വിഎഫ്എസ് കേന്ദ്രങ്ങളില്‍ പോയി ബയോമെട്രിക് രജിസ്റ്റര്‍ ചെയ്യുകയും വേണ്ട. പേപ്പര്‍ വിസയും ടിക്കറ്റും പാസ്‌പോര്‍ട്ടുമായി വിമാനത്താവളത്തിലെത്തിയാല്‍ സൗദിയിലേക്ക് വരാം. എന്നാല്‍ സൗദിയിലേക്ക് വിസിറ്റ്, ടൂറിസ്റ്റ് വിസകള്‍ക്ക് അപേക്ഷിക്കുന്ന വ്യക്തി വിഎഫ്എസ് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ബയോമെട്രിക് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ജനുവരി 26 മുതല്‍ സൗദിയിലെ തൊഴില്‍ വിസകള്‍ക്കും ഈ നടപടി ബാധകമാക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha