എയർ ഇന്ത്യാ എക്സ്പ്രസിൽ നിന്ന് പേടിച്ചരണ്ട യുവതി പുറത്തേക്ക് ഇറങ്ങി ഓടി, ദുബായി വിമാനത്താവളത്തിലെ ടെർമിനല്‍ രണ്ടിൽ നാടകീയ സംഭവങ്ങള്‍, ഗ്രൗണ്ട് സ്റ്റാഫിനെ വെട്ടിച്ച് തലങ്ങും വിലങ്ങും വിമാനത്തിന് സമീപം ഓടിയ യുവതി ദുബായി പോലീസ് കസ്റ്റഡിയില്‍...!!!
വിമാനത്തിനുള്ളിൽ ചില യാത്രക്കാർ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ കൂടിവരികയാണെന്ന് അടുത്തിടെ പുറത്തുവരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാണ്. ഇപ്പോൾ വിമാനത്തിൽ അത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുകയാണ്. മലയാളി യുവതിയാണ് യാത്രക്കാരേയും ജീവനക്കാരെയും പരിഭ്രാന്തരാക്കിയത്. ചെക്കിംഗ് നടപടികള്‍ കഴിഞ്ഞ് വിമാനത്തിനുള്ളിലെത്തിയ മലയാളി യുവതി അപ്രതീക്ഷിതമായി വിമാനത്തിനുള്ളില്‍നിന്നു പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.
ദുബായി വിമാനത്താവളത്തിലെ ടെർമിനല്‍ രണ്ടിലാണ് നാടകീയവും അപകടകരവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. ദുബായിയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ഐഎക്സ് 748-ാം നമ്ബർ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍നിന്നാണ് 30 വയസുള്ള യുവതി ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടിയത്. വിമാനത്തില്‍ കയറിയ യുവതി സീറ്റില്‍ ഇരിക്കാതെ പൈലറ്റ് ഇരിക്കുന്ന ഭാഗത്തുള്ള വാതിലിനടുത്ത് പോയി നില്‍ക്കുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ എയർ ഹോസ്റ്റസുമാർ യുവതിക്ക് സമീപം നിലയുറപ്പിച്ചു.
പേടിയാണെന്നും തനിക്ക് യാത്ര ചെയ്യേണ്ടെന്നും അച്ഛനെ കാണണമെന്നും പറഞ്ഞു വാതിലിന് പുറത്തേക്ക് പോകാൻ ശ്രമിച്ച യുവതിയെ വിമാന ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍, ജീവനക്കാരെ വെട്ടിച്ച് യുവതി പുറത്തേക്ക് ഓടുകയായിരുന്നു. യുവതിയുടെ അപ്രതീക്ഷിത നീക്കത്തില്‍ ജീവനക്കാരും അമ്ബരന്നു.
വിമാനത്തിന് പുറത്തേക്ക് ഓടി ഇറങ്ങിയ യുവതിയെ ഗ്രൗണ്ട് സ്റ്റാഫ് വളഞ്ഞെങ്കിലും അവർ ഗ്രൗണ്ട് സ്റ്റാഫിനെയും വെട്ടിച്ച് തലങ്ങും വിലങ്ങും വിമാനത്തിന് സമീപം ഓടിക്കൊണ്ടിരുന്നു. തുടർന്ന് ദുബായി പോലീസ് എത്തി യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരുടെ വിലാസം വ്യക്തമായിട്ടില്ല. അതീവ സുരക്ഷ മേഖലയിലുള്ള യുവതിയുടെ പ്രകടനം ആശങ്ക സൃഷ്ടിക്കുകയും വിമാനം പുറപ്പെടാൻ 25 മിനിറ്റ് വൈകുകയും ചെയ്തു.
അതേസമയം യാത്രക്കാരുണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങൾ ഇതാദ്യത്തെ സംഭവമല്ല. സുരക്ഷ ജീവനക്കാരെ വെട്ടിച്ച് ഒരു യുവതി റൺവേയിലേക്ക് ചീറിപ്പാഞ്ഞ് പൈലറ്റിനെ കൈ കാണിച്ച് പറന്നുയരാൻ തുടങ്ങിയ വിമാനം താഴെയിറക്കാനുള്ള ശ്രമം നടത്തിയ സംഭവവും പുറത്തുവന്നിരുന്നു.ഇവരെ സുരക്ഷ ഉദ്യേഗസ്ഥർ പിടികൂടുകയായിരുന്നു. ഓസ്ട്രേലിയയിലെ കാന്‍ബെറ വിമാനത്താവളത്തിലാണ് ഈ സംഭവം ഉണ്ടായത്.
യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യാന്‍ വിമാനം ഒരുങ്ങുന്നതിനിടെയാണ് അതീവ സുരക്ഷ മേഖലയിലെ ജീവനക്കാരെ വെട്ടിച്ച് യുവതി റണ്‍വേയിലേക്ക് ഓടിയെത്തിത്. ക്വാണ്ടസ് ലിങ്കിന്‍റെ ഇ190 എആര്‍ വിമാനത്തിലായിരുന്നു യുവതിക്ക് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തിൽ എത്തിയപ്പോള്‍ വൈകിയതിന് പിന്നാലെ ബോർഡ് ചെയ്യാന്‍ പറ്റാതായി. തുടർന്നാണ് യുവതി അറ്റകൈ പ്രയോഗത്തിന് ശ്രമിച്ചത്.
വിമാനത്തിലെ പൈലറ്റിനോട് യുവതി സംസാരിക്കുന്നതും മുന്‍ ടയറുകള്‍ക്ക് അരികിലൂടെ നടക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ വിമാനത്തില്‍ കയറ്റാന്‍ പൈലറ്റ് വിസമ്മതിച്ചതോടെ വിമാനത്താവളത്തിലേക്ക് തിരിച്ച് നടന്ന് വരുന്നതിനിടെയാണ് യുവതി അറസ്റ്റിലായത്.
https://www.facebook.com/Malayalivartha