മലയാളി യുവാവിനെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കാൻ 33 കോടി, കൊലക്കേസിൽപ്പെട്ട് 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന് മാപ്പ് നല്‍കാമെന്ന് സൗദി കുടുംബം, രണ്ട് മാസത്തിനകം തുക കൈമാറണമാറന്നം, ഇന്ത്യന്‍ എംബസിയെ അറിയിച്ചത്...!
സൗദിയിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന പ്രവാസി മലയാളിയുടെ മോചനത്തിനായുള്ള വഴി തെളിയുന്നു. 16 വര്‍ഷമായി കൊലക്കേസിൽപ്പെട്ട് കോഴിക്കോട് സ്വദേശി അബ്ദുറഹീമാണ് റിയാദ് ജയിലില്‍ കഴിയുന്നത്. എന്നാൽ 33 കോടി രൂപ ദയാധനം ലഭിച്ചാല്‍ വധശിക്ഷ കാത്ത് കഴിയുന്ന റഹീമിന് മാപ്പ് നല്‍കാമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സമ്മതിച്ചു. ഇക്കാര്യം സൗദി വിദേശകാര്യമന്ത്രാലയം റിയാദ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു.
ഇന്ത്യന്‍ എംബസി ഇക്കാര്യം റഹീമിന്‍റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം തുക കൈമാറണമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നതെന്ന് റഹീം സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ യൂസുഫ് കാക്കഞ്ചേരിയും സഹായ സമിതി അംഗങ്ങളും നടത്തിയ നിരന്തര ഇടപെടലുകള്‍ കാരണമാണ് കുടുംബം മാപ്പിന് തയ്യാറായത്.
സൗദി പൗരന്‍റെ മകന്‍ അനസ് അല്‍ശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുറഹീമിനെ സൗദി കോടതി വധശിക്ഷക്ക് വിധിച്ചത്. 2006 ഡിസംബര്‍ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 2006 നവംബര്‍ 28 ന് 26-ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വീസയില്‍ റിയാദിലെത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്‌രിയുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.
തലക്ക് താഴെ യാതൊരു ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. സംഭവ ദിവസം അനസിനെയും കൂട്ടി റഹീം വാനില്‍ റിയാദ് ശിഫയിലെ വീട്ടില്‍ നിന്ന് അസീസിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്തു പോകാന്‍ അനസ് ബഹളം വെച്ചു. നിയമലംഘനം നടത്താന്‍ ആവില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ അബ്ദുറഹീം വാഹനവുമായി അടുത്ത സിഗ്‌നലില്‍ എത്തിയപ്പോള്‍ അനസ് വീണ്ടും ബഹളം വെക്കാന്‍ തുടങ്ങി.
പിന്‍സീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ പിന്നോട്ട് തിരിഞ്ഞപ്പോള്‍ റഹീമിന്‍റെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. തടയാനായി ശ്രമിച്ച അബ്ദുറഹീമിന്‍റെ കൈ അബദ്ധത്തില്‍ അനസിന്‍റെ കഴുത്തില്‍ ഘടിപ്പിച്ച ഭക്ഷണവും വെള്ളവും നല്‍കാനായി ഘടിപ്പിച്ചിരുന്ന ഉപകരണത്തിൽ കൈ അറിയാതെ തട്ടി. പിന്നീട് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടര്‍ന്ന റഹീം അനസിന്‍റെ ബഹളമൊന്നും കേള്‍ക്കാതെയായപ്പോള്‍ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്.
ഉടന്‍ മാതൃ സഹോദര പുത്രന്‍ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ ഇരുവരും പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി റഹീമിനെയും നസീറിനെയും കസ്റ്റഡിയിലെടുത്തു. നസീര്‍ പത്ത് വര്‍ഷത്തിന് ശേഷം ജാമ്യത്തിലിറങ്ങി. റഹീം വധശിക്ഷ കാത്ത് അല്‍ഹായിര്‍ ജയിലിലാണ് കഴിയുന്നത്.
https://www.facebook.com/Malayalivartha