'മെക്കുനു' ശക്തിയാർജ്ജിക്കുന്നു; ചുഴലിക്കാറ്റ് കാറ്റഗറി രണ്ട് വിഭാഗത്തിലെത്തിയെന്ന് ഒമാൻ സിവിൽ ഏവിയേഷൻ; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

മസ്കത്ത്: മെക്കുനു ചുഴലിക്കാറ്റിന് ശക്തിയേറിയാതായി റിപ്പോർട്ടുകൾ. കാറ്റഗറി രണ്ട് വിഭാഗത്തിലാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളതെന്ന് ഒമാൻ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി ട്വിറ്ററിൽ അറിയിച്ചു. കാറ്റിന്റെ കേന്ദ്രഭാഗത്തിന് 167 കിലോമീറ്റർ മുതൽ 175 കിലോമീറ്റർ വരെയാണ് വേഗത. ഒമാനിലെ തെക്കൻ തീരമായ ദോഫാർ ഗവർണറേറ്റിലേക്കാണ് കാറ്റിന്റെ ദിശ.
തീരത്ത് നിന്ന് 150 കിലോമീറ്റർ അകലെയാണ് കാറ്റ് നിലവിൽ ഉള്ളതെന്ന് സിവിൽ ഏവിയേഷൻ പൊതു അതോരിറ്റി വെളളിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള പ്രധാന മേഘമേലാപ്പുകൾ തീരത്ത് നിന്ന് 40 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഉള്ളത്.
അതേസമയം കാറ്റിന്റെ കേന്ദ്രഭാഗം ഇന്ന് വൈകുന്നേരം നാലുമണിക്കും രാത്രി പന്ത്രണ്ട് മണിക്കുമിടയിൽ തീരത്തെത്തുമെന്നും അറിയിപ്പിൽ പറയുന്നു. കാറ്റ് തീരത്ത് എത്തുന്നതോടെ 200 മുതൽ 600 മില്ലീമീറ്റർ വരെ മഴ പെയ്യാനും സാധ്യതയുണ്ട്.
കാറ്റ് തീരത്തോട് അടുത്തതിന്റെ ഫലമായി വ്യാഴാഴ്ച രാത്രി മുതൽ ദോഫാർ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. ചുഴലിക്കാറ്റ് ആദ്യം കരതൊടുമെന്ന് കരുതുന്ന സദായിലും സമീപപ്രദേശമായ മിർബാത്തിലും സാമാന്യം ശക്തിയോടെയുള്ള കാറ്റും മഴയും ഉണ്ട്.
സലാല നഗരത്തിൽ വ്യാഴാഴ്ച രാത്രി മുതൽ സാമാന്യം നല്ല പെയ്യുന്നുണ്ട്. സലാല നഗരത്തിന്റെ പലയിടത്തും വെള്ളക്കെട്ടുണ്ട്. വാദികളും രൂപപ്പെട്ടിട്ടുണ്ട്. സദാ, മിർബാത്ത്, ഹാസിക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ചിലയിടത്ത് റോഡിലേക്ക് പാറക്കെട്ടുകളും മണ്ണും വീണിട്ടുണ്ട്. മലമുകളിൽ നിന്നുള്ള അരുവികളും വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കടൽ പ്രക്ഷുബ്ധമായതിനാൽ കാറ്റ് തീരത്ത് എത്തുന്നതോടെ തിരമാലകൾ പന്ത്രണ്ട് മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.
കടൽക്ഷോഭത്ത തുടർന്നുള്ള തീരദേശ റോഡുകളിൽ ഇന്നലെ രാത്രി മുതൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. മഴയും കടൽക്ഷോഭവും മൂലം തീരദേശ റോഡുകളിൽ പലതിലും വെള്ളമുയർന്നിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് സദാ, താഖ തുടങ്ങിയ സ്ഥലങ്ങളിൽ തീരപ്രദേശത്തും താഴ്ന്ന പ്രദേശങ്ങളിലും അപകട സാധ്യതയേറിയ മേഖലകളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























