കനത്ത പേമാരിയുടെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെ മെകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് ആഞ്ഞടിച്ചു; മതിലിടിഞ്ഞ് വീണ് ബാലിക മരിച്ചു; അപകടത്തില്‍ പെട്ട മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എണ്‍പതിനായിരത്തിലധികം മലയാളികള്‍ വസിക്കുന്ന മറ്റൊരു കേരളമാണ് സലാല

കനത്ത പേമാരിയുടെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെ മെകുനു ചുഴലിക്കാറ്റ് ഒമാന്റെ തെക്കന്‍ ഭാഗമായ ദോഫാര്‍, അല്‍ വുസ്ത തീരങ്ങളിലേക്ക് ആഞ്ഞടിച്ചു. കാറ്റിലും മഴയിലും ഐന്‍ സഹല്‍നൂത്തില്‍ മതിലിടിഞ്ഞ് വീണ് 12 വയസുകാരി മരിച്ചു. മിര്‍ബാത്തിലെ വ്യവസായ മേഖലയിലെ താമസ സ്ഥലത്തിന് വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട 16 വിദേശികളെ സുരക്ഷാ സേന രക്ഷാകേന്ദ്രത്തില്‍ എത്തിച്ചു. വാദികളിലും വെള്ളക്കെട്ടിലും വാഹനങ്ങളില്‍ കുടുങ്ങിയവരെയും രക്ഷിക്കാന്‍ സാധിച്ചു.
സലാല തുറമുഖത്ത് മല്‍സ്യബന്ധന ബോട്ടുകളിലും മറ്റും ഉണ്ടായിരുന്ന 260 പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മോശം കാലാവസ്ഥയെ തുടര്‍ന്ന് അപകടത്തില്‍ പെട്ട മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരുടെ നില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
വീടിന് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല. വെള്ളിയാഴ്ച അര്‍ധരാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് കാറ്റിന്റെ കേന്ദ്രഭാഗം ദോഫാര്‍ തീരത്ത് എത്തിയത്. ഗവര്‍ണറേറ്റിലെ റായ്‌സൂത്തിനും റഖിയൂത്തിനുമിടയിലുള്ള ഭാഗത്തിലൂടെയാണ് കാറ്റ് തീരം കടന്ന് പോയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റഗറി രണ്ടില്‍ നിന്ന് ശക്തി കുറഞ്ഞ് ഒന്നിലേക്ക് മാറിയ കാറ്റ് 126 കിലോമീറ്റര്‍ മുതല്‍ 144 കിലോമീറ്റര്‍ വരെ വേഗത്തിലാണ് തീരത്ത് ആഞ്ഞടിച്ചത്.
സുരക്ഷാ വിഭാഗം ഈ ഭാഗങ്ങളിലുള്ളവരെ നേരത്തേ ഒഴിപ്പിച്ചിരുന്നു. കാറ്റിനെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ വരും മണിക്കൂറിലാകും വ്യക്തമാവുക. ദോഫാര്‍ ഗവര്‍ണറേറ്റിലെ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് യമന്റെ ഭാഗത്തേക്ക് കാറ്റ് നീങ്ങുകയാണെന്നാണ് ഏറ്റവും ഒടുവിലെ ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത്. രാത്രിയോടെ സലാലയടക്കം പ്രദേശങ്ങളില്‍ കാറ്റിന്റെ ശക്തി കുറഞ്ഞു.

എന്നാല്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 200 മില്ലീമീറ്റര്‍ മുതല്‍ 600 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. അതിനാല്‍ പെട്ടന്നുള്ള വെള്ളപ്പൊക്കത്തെ കരുതിയിരിക്കണമെന്നും സിവില്‍ ഡിഫന്‍സ് ജാഗ്രതാ സന്ദേശത്തില്‍ അറിയിച്ചു. മെകുനു ചുഴലിക്കാറ്റ് തീരത്തോട് വളരെ അടുത്തെത്തിയ വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് സലാല നഗരത്തില്‍ മഴ ശക്തിയാര്‍ജിച്ചത്. വൈകുന്നേരത്തോടെ ഇടറോഡുകളും താഴ്ന്ന പ്രദേശങ്ങളും പൂര്‍ണമായി വെള്ളത്തിനടിയിലായി. ഇവിടെയെല്ലാം താമസിക്കുന്നവരെ ഒഴിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചക്കുള്ളില്‍ സ്വദേശികളും വിദേശികളുമടക്കം ഏതാണ്ട് പതിനായിരത്തോളം പേരെയാണ് ഒഴിപ്പിച്ചത്.
സന്ധ്യയോടെ കാറ്റും മഴയും ശക്തമായതിനെ തുടര്‍ന്ന് പ്രധാന റോഡുകളിലും വാദികളിലുമെല്ലാം (കനാല്‍) വെള്ളം നിറഞ്ഞു. കടകളിലും വെള്ളം കയറി. ഭൂരിപക്ഷം സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപവും ഗര്‍ബിയയിലുമുള്ള വാദികളില്‍ അപകടകരമായ വിധത്തില്‍ വെള്ളം കയറിയതോടെ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം തടഞ്ഞു. തെങ്ങും ഈത്തപ്പനകളും കടപുഴകി വീണതും ഗതാതം തടസപ്പെടുത്തി. രാത്രിയോടെ മഴയുടെയും കാറ്റിന്റെയും ശക്തി വര്‍ധിച്ചു. മഴയില്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങി. സലാലയിലെ വിവിധ പ്രദേശങ്ങളിലും ദാരീസ്, താക്ക, ഹാഫ തുടങ്ങി സമീപ മേഖലകളിലും അര്‍ധരാത്രിയോടെ വലിയ അളവില്‍ തന്നെ വെള്ളം ഉയര്‍ന്നിട്ടുണ്ട്. പലയിടത്തും കെട്ടിടങ്ങളുടെ ഒന്നും രണ്ടും നിലകള്‍ വരെ വെള്ളത്തില്‍ മുങ്ങി.
പൊലീസ് മുന്നറിയിപ്പ് പ്രകാരം ആദ്യ നിലകളില്‍ താമസക്കാര്‍ നേരത്തേ മാറിയതിനാല്‍ അപകടം ഒഴിവായി. നിരവധി വാഹനങ്ങള്‍ മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയിട്ടുണ്ട്. തിരമാലകള്‍ അടിച്ചുകയറിയതിനെ തുടര്‍ന്ന് തീരദേശറോഡുകളില്‍ ഗതാഗതം വെള്ളിയാഴ്ച ഉച്ചയോടെ നിരോധിച്ചിരുന്നു. കനത്ത മഴയില്‍ സഹല്‍നൂത്തിലെ അണക്കെട്ട് നിറഞ്ഞിട്ടുണ്ട്.

ഏതാണ്ട് എണ്‍പതിനായിരത്തിലധികം മലയാളികളാണ് ചുഴലിക്കാറ്റും മഴയും ബാധിച്ച ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല, സദാ, തുംറൈത്ത്, മിര്‍ബാത്ത് പ്രദേശങ്ങളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിലുമായി ഉള്ളത്. മലയാളി സമൂഹത്തിലെ അംഗങ്ങള്‍ ആരും അപകടത്തില്‍ പെട്ടതായി വിവരമില്ല. സലാലയില്‍ കെ.എം.സി.സി, ഐ.എം.ഐ പ്രവര്‍ത്തകര്‍ സഹായമെത്തിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. കാറ്റ് മഴയും ശക്തിയാര്‍ജിച്ചതോടെ മലയാളികള്‍ ബഹുഭൂരിപക്ഷവും വീടുകള്‍ക്ക് ഉള്ളില്‍ തന്നെയാണ് കഴിച്ചുകൂട്ടിയത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഓരോ പ്രദേശത്തെയും സ്ഥിതിഗതികളും മലയാളികള്‍ മനസിലാക്കി.
താഴ്ന്ന നിലകളില്‍ താമസിക്കുന്നവര്‍ ഉയര്‍ന്ന നിലകളില്‍ താമസിക്കുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയുമൊക്കെ ഫ്‌ലാറ്റുകളിലേക്ക് നേരത്തേ മാറുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























