മെകുനു ചുഴലിക്കാറ്റ്; ഭീതി കെട്ടടങ്ങിയെങ്കിലും കനത്ത മഴ തുടരും; മുന്നറിയിപ്പും ജാഗ്രതാനിർദ്ദേശങ്ങളുമായി കാലാവസ്ഥ വിഭാഗം

മെകുനു ചുഴലിക്കാറ്റുണ്ടാകുമെന്ന് ഭയപ്പെടേണ്ട സമയപരിധി കഴിഞ്ഞതായി കാലാവസ്ഥ വിഭാഗം മേധാവി ഡോ. ഖലീല്‍ അല്‍സഖഫി. അതേസമയം കാറ്റുണ്ടാകുമെന്ന് പറഞ്ഞ മേഖലകളില്‍ തിങ്കളാഴ്ച വരെ നല്ല മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ ആളുകളെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം മുതല്‍ ഖര്‍ഖിര്‍ പ്രദേശത്ത് മഴ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഖര്‍ഖിര്‍, റൂബുല്‍ഖാലി എന്നീ മേഖലകളില്‍ കനത്ത മഴക്കും ദൂരക്കാഴ്ച നന്നേകുറയുന്ന പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ചുഴലിക്കാറ്റും കനത്ത മഴയുമുണ്ടാകുകയാണെങ്കില്‍ ഏത് അടിയന്തിരഘട്ടം നേരിടാനും വാദിദവാസിര്‍ സിവില്‍ ഡിഫന്‍സ് ഒരുങ്ങി. ആവശ്യമായ ഉദ്യേഗസ്ഥരേയും ഇവര്‍ക്ക് വേണ്ട വാഹനങ്ങളും ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സഹായം തേടിയുള്ള ഫോണ്‍ വിളികള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക സംഘങ്ങളെ ഒരുക്കി.
മേഖല ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബന്ധപ്പെട്ട ഗവൺമെന്റ്, സ്വകാര്യ വകുപ്പുകളേയും സന്നദ്ധ സേവന വിഭാഗങ്ങളേയും വിളിച്ചുകൂട്ടി അടിയന്തിര പ്രവര്‍ത്തന പദ്ധതി ആവിഷ്ക്കരിച്ചതായി മേഖല സിവില്‍ ഡിഫന്‍സ് മേധാവി കേണല്‍ തുര്‍കി ബിന്‍ ആഇദ് പറഞ്ഞു.
https://www.facebook.com/Malayalivartha



























