ശുദ്ധവായുവോ വെള്ളമോ വൃത്തിയോ ഇല്ലാത്ത ഇന്ത്യ; ആഗോള കാലാവസ്ഥാ വ്യതിയാനത്തിൽ മുഖ്യകാരണക്കാർ ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് ട്രംപ്

ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യക്കു പുറമേ ചൈനയെയും റഷ്യയെയും ട്രംപ് കുറ്റപ്പെടുത്തി. ആഗോള കാലാവസ്ഥാ വ്യതിയാനത്തിൽ മുഖ്യകാരണക്കാർ ഇന്ത്യയും ചൈനയും റഷ്യയുമാണെന്നു ട്രംപ് ആഞ്ഞടിച്ചു. അതേസമയം യുഎസിലാണ് എറ്റവും ശുദ്ധമായ വായുവുള്ളതെന്നു ട്രംപ് വാദിച്ചു.
ഇന്ത്യയിലും ചൈനയിലും റഷ്യയിലും ശുദ്ധവായുവോ, ശുദ്ധജലമോ ഇല്ല. മലിനീകരണത്തെ കുറിച്ചോ വൃത്തിയെ പറ്റിയോ ശരിയായ അവബോധവും ഇല്ല. ചില നഗരങ്ങളിൽ ചെന്നാൽ ശ്വസിക്കാൻ പോലും കഴിയില്ല, എന്നാൽ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇവർ തയാറാകുന്നുമില്ല– എന്നും ട്രംപ് കുറ്റപ്പെടുത്തി. ഇംഗ്ലണ്ടിൽ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ട്രംപ് രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. 2017 ൽ ആഗോള താപനം നിയന്ത്രിക്കുന്നതിനു വേണ്ടിയുണ്ടാക്കിയ പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതായുള്ള പ്രഖ്യാപനത്തിനു മുൻപും യുഎസ് പ്രസിഡന്റ് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെ കുറ്റപ്പെടുത്തിയിരുന്നു.
പാരീസ് ഉടമ്പടി ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നു ട്രംപ് ആരോപിച്ചിരുന്നു. കരാറിലെ വ്യവസ്ഥകള്‍ സന്തുലിതമല്ലെന്നും തങ്ങളുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും ആരോപിച്ചായിരുന്നു യുഎസ് 2017-ല്‍ ഉടമ്പടിയില്‍ നിന്നു പിന്മാറിയത്.
കോടിക്കണക്കിന് ഡോളര്‍ വിദേശ സഹായം കൈപ്പറ്റുന്നതിന് വേണ്ടി മാത്രമാണ് ഇന്ത്യ പാരീസ് ഉടമ്പടിയില്‍ ഒപ്പിട്ടതെന്നും ട്രംപ് ആരോപിച്ചിരുന്നു. ചൈനക്കും ഇന്ത്യക്കും അവരുടെ കല്‍ക്കരി പാടങ്ങള്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ കാര്യം വരുമ്പോള്‍ മാത്രം പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ചിലര്‍ അതിനെ തടുക്കുകയാണെന്നും ട്രംപ് വാദിച്ചിരുന്നു. അമേരിക്കയുടെ നിന്ന് പിന്മാറ്റം പാരീസ് ഉടമ്പടിയുടെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുന്നത് തുല്യമാണെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ട്രംപിന്റെ തീരുമാനം വന്നത്.
ഉച്ചകോടിയില്‍ പങ്കെടുത്ത് രാജ്യങ്ങളില്‍ അമേരിക്ക ഒഴികെയുള്ള ആറുരാജ്യങ്ങളും പാരീസ് ഉടമ്പടി അനുസരിക്കാന്‍ തീരുമാനിച്ചിരുന്നു. ഉടമ്പടി പ്രകാരം ആഗോള താപനത്തിന് കാരണമാകുന്ന കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുകയും വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും വേണം. ഇതാണ് അമേരിക്കയുടെ എതിര്‍പ്പിന് പിന്നില്‍.
അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന നിലപാടിലാണ് ട്രംപ് ഉറച്ചു നില്‍ക്കുന്നത്. 2015 ഡിസംബറില്‍ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടിയാണ് ആഗോളതാപനം നിയന്ത്രിക്കാനുള്ള പുതിയ ഉടമ്പടി മന്നോട്ടുവെച്ചത്. ഈ ഉടമ്പടിക്ക് വേണ്ടി ഏറെ പരിശ്രമിച്ചയാളാണ് ട്രംപിന്റെ മുന്‍ഗാമിയായ ബരാക് ഒബാമ. 2016 നവംബര്‍ നാലിന് ഉടമ്പടി നിലവില്‍ വന്ന ഉടമ്പടി പ്രകാരം ഭൗമതാപനിലയിലെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക, ക്രമേണ ആ വര്‍ദ്ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിക്കുക എന്നതാണ് രാജ്യങ്ങളുടെ ഉത്തരവാദിത്തം.
195 രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പിട്ടു. 147 രാജ്യങ്ങള്‍ ഉടമ്പടി നടപ്പാക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 2016 ഏപ്രില്‍ 22നാണ് ഇന്ത്യ പാരീസ് ഉടമ്പടി അംഗീകരിച്ചത്. കാലാവസ്ഥാവ്യതിയാനം തട്ടിപ്പാണെന്നും പാരീസ് ഉടമ്പടി അനുസരിക്കില്ലെന്നുമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞിരുന്നത്. താന്‍ പ്രസിഡന്റായാല്‍ ആദ്യ 100 ദിവസത്തിനുള്ളില്‍ കരാര്‍ റദ്ദ് ചെയ്യുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് പറഞ്ഞിരുന്നു.
എലിസബത്ത് രാജ്ഞിയടക്കം പതിനഞ്ച് ലോക നേതാക്കൾ പങ്കെടുത്ത ഡി-ഡെ ലാൻഡിംങ്ങിന്റെ 75-ാം വാർഷികത്തിൽ പങ്കെടുക്കാൻ ബ്രിട്ടനിൽ എത്തിയതായിരുന്നു ട്രംപ്. മൂന്നു ദിവസത്തെ സന്ദർശനത്തിനു ശേഷം ട്രംപ് മടങ്ങി. നാസി ജർമനിയുടെ പക്കൽനിന്നും ഫ്രാൻസ് ഉൾപ്പെടെയുള്ള വടക്കുപടിഞ്ഞാറൻ യൂറോപ്പിനെ മോചിപ്പിക്കാൻ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ സഖ്യരാഷ്ട്രങ്ങൾ സംയുക്തമായി 1944 ജൂൺ ഒന്നിന് ആരംഭിച്ച ബഹുമുഖ ആക്രമണമാണ് ഡി-ഡെ ലാൻഡിംങ് എന്ന പേരിൽ അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha



























