ഗള്‍ഫ് മേഖല അശാന്തിയിലേക്ക്; സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ എണ്ണപ്പാടത്തും ശുദ്ധീകരണ പ്ലാന്റിലും ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍- അമേരിക്ക വാക്പോര് രൂക്ഷം
സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ എണ്ണപ്പാടത്തും ശുദ്ധീകരണ പ്ലാന്റിലും ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍- അമേരിക്ക വാക്പോര് രൂക്ഷമായി തുടരുകയാണ്. ആരാംകോ ആക്രമണത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ തിരിയാനാണ് അമേരിക്കയുടെ ഭാവമെങ്കില്‍ യുദ്ധത്തിന് സജ്ജമാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇറാൻ.
ഡ്രോണ്‍ ആക്രമണത്തിനു ശേഷം രണ്ടിടത്തും എണ്ണ ഉത്പാദനം നിറുത്തിവച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്ക. യെമനില്‍ നിന്നാണ് ആക്രമണം നടന്നത് എന്നതിന് തെളിവില്ലെന്നും ഇറാനിലാണ് തെളിവുള്ളതെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ഹൂതി വിമതര്‍ക്ക് ഇറാന്റെ പിന്തുണയുള്ളതായാണ് അദ്ദേഹം സൂചിപ്പിച്ചത്.
എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. എങ്കിൽ പോലും ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമണം നടത്തിയത് ഇറാനാണെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാല്‍ ആരാംകോ ആക്രമണത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ തിരിയാനാണ് അമേരിക്കയുടെ ഭാവമെങ്കില്‍ യുദ്ധത്തിന് സജ്ജമാണെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇറാന്‍ പൂര്‍ണ്ണതോതിലുള്ള യുദ്ധത്തിന് സജ്ജമാണ്. 2000 കിലോമീറ്റര്‍ പരിധിയിലുള്ള അമേരിക്കയുടെ നാവിക താവളവും പടക്കപ്പലുകളും തകര്‍ക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കമാണ്ടര്‍ അമീര്‍ അലി ഹജിസദേ മുന്നറിയിപ്പ് നല്‍കി.
സൗദി അറേബ്യയിലെ എണ്ണ ഉത്പാദനം നിറുത്തിവച്ചതോടെ 57 ലക്ഷം ബാരല്‍ എണ്ണയാണ് നഷ്ടമാവുക. ഇതോടെ സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം 98 ലക്ഷം ബാരലില്‍ നിന്ന് 41ലക്ഷം ബാരലായി കുറയും. ലോകത്തെ പ്രതിദിന എണ്ണ വിതരണത്തില്‍ അഞ്ച് ശതമാനമാണ് കുറയുന്നത്. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചേക്കും. പ്രതിസന്ധി രൂക്ഷമായാല്‍ കരുതല്‍ ശേഖരം ഉപയോഗിക്കാനുള്ള നടപടികള്‍ അമേരിക്ക തുടങ്ങി. കനത്ത നാശനഷ്ടമുണ്ടായ ബുഖ്‍യാഖ് പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും പുനരുദ്ധാരണ നടപടികള്‍ പുരോഗമിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്റാണ് ബുഖ്‍യാഖിലേത്.
ലോകത്തെ പ്രതിദിന എണ്ണ വിതരണം പത്ത് കോടി ബാരലാണ്. അതിന്റെ പത്ത് ശതമാനം ആണ് സൗദി ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ സൗദിയില്‍ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇറാനെതിരായ അമേരിക്കന്‍ നീക്കം ശക്തമാക്കിയതോടെ എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഭൂരിഭാഗവും ആശ്രയിക്കുന്നത് സൗദി അറേബ്യയെയാണ്.
നാശനഷ്ടമുണ്ടായ അബാഖൈഖിലും ഖുറൈസിലും പുനരുദ്ധാരണ നടപടികള്‍ പുരോഗമിക്കുകയാണ്. നീണ്ടുപോയാല്‍ പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ശേഖരം ഉപയോഗിക്കുമെന്നു യുഎസ് വ്യക്തമാക്കി. ഇതിനായി യു എസ് ഊര്‍ജവകുപ്പ് നടപടി തുടങ്ങി.
സൗദി തലസ്ഥാനമായ റിയാദില്‍നിന്ന് 330 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന അബാഖൈഖ്. സെപ്റ്റംബര്‍ 11നാണ് അരാംകോയുടെ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്റാണു അബാഖൈഖിലേത്. ഒരു ദിവസം ഏഴു ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഇവിടെ ഉപയോഗിക്കാന്‍ സാധിക്കും. 2006 ഫെബ്രുവരിയില്‍ ഭീകരസംഘടന അല്‍ഖ്വയ്ദ ഇവിടെ ആക്രമണം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.
യെമനിലെ ഹൂതി വിമതരുമായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനകള്‍ 2015 മുതല്‍ സംഘര്‍ഷത്തിലാണ്. യെമനിലെ ജനവാസ കേന്ദ്രങ്ങളില്‍ സൗദി അറേബ്യ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിട്ടാണ് സൗദിയിലെ വിവിധ സ്ഥലങ്ങള്‍ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ പക്ഷം. അബഹയിലെയും ജിസാനിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെ വിദൂര നിയന്ത്രിത ആളില്ലാ വിമാനം (ഡ്രോണ്‍) ഉപയോഗിച്ച് നേരത്തെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha