കൊറോണ വൈറസ് : രോഗപ്പടര്‍ച്ച തടയാന്‍ നടപടികള്‍ തീവ്രമാക്കി ചൈന; അഭിനന്ദനവുമായി ഡൊണാൾഡ് ട്രംപ് ; ഹൂബെയ് പ്രവിശ്യയില്‍ യാത്രാനിയന്ത്രണം; ഈ പോരാട്ടത്തില്‍ ചൈന ജയിക്കുമെന്ന് ഷീ ജിന്‍പിങ്
കൊറോണ വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഉയരുന്നതിനിടെ ചൈന രോഗപ്പടര്‍ച്ച തടയാന്‍ നടപടികള്‍ തീവ്രമാക്കി. രോഗബാധിതരില്‍ ഭൂരിപക്ഷവുമുള്ള വുഹാനിലെ ആശുപത്രികളിലേക്ക് ചൈനീസ് സേനയിലെ 450 വിദഗ്ധ ഡോക്ടര്‍മാരെക്കൂടി നിയോഗിച്ചു. ഇതിനകം ഒരു ഡോക്ടറടക്കം 41 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 1300ല്‍പ്പരം ആളുകള്‍ക്ക് വൈറസ്‌ബാധ സ്ഥിരീകരിച്ചു.
ആലപ്പുഴ ജില്ലയിൽ കൊറോണ വൈറസ് ലക്ഷണങ്ങളോടെ ഒരാളെക്കൂടി കളമശ്ശേരി മെഡിക്കൽകോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ചൈനയിലെ വുഹാനിൽ മെഡിക്കൽവിദ്യാർഥിയായ ആലപ്പുഴ എരമല്ലൂർ സ്വദേശിയാണ് നിരീക്ഷണത്തിലുള്ളത്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിന് ആശുപത്രികളിൽ ഉള്ളവരുടെ എണ്ണം മൂന്നായി. രണ്ടുപേർ കളമശ്ശേരി മെഡിക്കൽകോളേജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ. എൻ.കെ. കുട്ടപ്പൻ പറഞ്ഞു.
28 ദിവസത്തിനുള്ളിൽ രോഗബാധിതപ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിവന്ന 33 പേരെകൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തംവീടുകളിൽ നിരീക്ഷിക്കും. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 39 ആയി. ആരിലും രോഗലക്ഷണങ്ങൾഇല്ലെന്നും ഡി.എം.ഒ. പറഞ്ഞു. എറണാകുളം ജില്ലയിൽനിന്നുള്ള മൂന്നുപേരുടെ സാമ്പിളുകൾ പുണെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തിൽ ശനിയാഴ്ച 44 പേരെ കൂടി പരിശോധനയ്ക്കു വിധേയരാക്കി. ചൈനയിൽനിന്ന് ക്വലാലംപുർ, ബാങ്കോക്ക്, സിങ്കപ്പൂർ തുടങ്ങിയ വിമാനത്താവളങ്ങൾ വഴി നെടുമ്പാശ്ശേരിയിൽ എത്തിയവരെയാണ് പരിശോധിച്ചത്.
ഫ്രാന്‍സ്, ഓസ്‌ട്രേലിയ, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങളില്‍ക്കൂടി വൈറസ്‌ബാധ സ്ഥിരീകരിച്ചു. ചൈനയ്‌ക്കുപുറമേ 10 രാജ്യങ്ങളിലാണ് രോഗമുള്ളത്. രോഗം നിയന്ത്രിക്കാന്‍ ചൈന അതീവ ജാഗ്രതയോടെ നടപടികള്‍ സ്വീകരിക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ബാധയെ ആഗോള അടിയന്തരപ്രശ്‌നമായി പ്രഖ്യാപിച്ചിട്ടില്ല. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹൂബെയ് പ്രവിശ്യയില്‍ അഞ്ച് നഗരത്തില്‍ക്കൂടി യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ബീജിങ്ങിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനിലടക്കം സുരക്ഷാ സ്യൂട്ട് ധരിച്ച തൊഴിലാളികള്‍ യാത്രക്കാരുടെ ശരീരതാപനില പരിശോധിക്കുന്നുണ്ട്. ചൈനീസ് പുതുവര്‍ഷ അവധി കഴിഞ്ഞാലും വിദ്യാലയങ്ങള്‍ ഫെബ്രുവരി 17 വരെ തുറക്കില്ല.
ഇതുവരെ രോഗം ബാധിച്ചവരില്‍ 237 പേര്‍ക്ക് ഗുരുതരമാണ്. 1965 പേരെ പ്രത്യേകം നിരീക്ഷിക്കുന്നു. 41 പേര്‍ മരിച്ചതില്‍ 39ഉം വുഹാനിലാണ്. വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെയ്‌ലാങ്‌ജിയാനില്‍ ഒരാള്‍ മരിച്ചു. വൈറസ് ബാധിതരില്‍ 15 പേര്‍ ആശുപത്രി ജീവനക്കാരാണ്. ഗുരുതരമായ സ്ഥിതിയാണ് നേരിടുന്നത്. ഈ പോരാട്ടത്തില്‍ ചൈനയ്‌ക്ക് ജയിക്കാനാകുമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു. സുതാര്യമായി കൃത്യമായ നടപടികള്‍ സ്വീകരിക്കുന്ന ചൈനയെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha