പൗരത്വ നിയമം വലിയ മനുഷ്യ ദുരിതത്തിന് കാരണമാകും ; ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ പ്രമേയങ്ങള്‍; ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയെന്ന് റിപ്പോർട്ട് ;ബാധിക്കുന്നത് ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ; തങ്ങളുടെ ആഭ്യന്തര കാര്യമെന്ന് ഇന്ത്യ
ഇന്ത്യയുടെ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ അഞ്ച് പ്രമേയങ്ങള്‍പാസ്സാക്കിയതായി റിപ്പോർട്ട്. പാര്‍ലമെന്റിലെ വിവിധ രാഷ്ട്രീയ ഗ്രൂപ്പുകള്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. അപകടകരമായ നീക്കമെന്നാണ് ഇ യു എംപിമാര്‍ നിയമത്തെ വിലയിരുത്തിയത്. വലിയ മനുഷ്യദുരിതത്തിന് കാരണമാകുന്നതും ലോകത്തെ ഏറ്റവും വലിയ രാഷ്ട്രരഹിത പ്രതിസന്ധിയിലേയ്ക്ക് നയിക്കുന്നതുമാണ് ഇന്ത്യയുടെ നിയമമെന്ന് കഴിഞ്ഞ ദിവസം 154 ഇ യു എംപിമാരുടെ ഗ്രൂപ്പിന്റെ പ്രമേയം പറഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയന്‍ എംപിമാരുടെ നീക്കങ്ങള്‍ നയതന്ത്ര തലത്തില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ഇപ്പോള്‍ ആകെ 751 അംഗ ഇ യു പാര്‍ലമെന്റിലെ 559 എംപിമാര്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് ഗ്രൂപ്പുകളാണ് പൗരത്വ നിയമത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. . അതേസമയം ഇത് പൂര്‍ണമായും തങ്ങളുടെ ആഭ്യന്തര കാര്യമാണ് എന്ന് പറഞ്ഞ് ഇന്ത്യ ഇയുവിനെ പ്രതിഷേധമറിയിച്ചു. കാശ്മീരിലെ നടപടികളിലും ഇന്ത്യക്കെതിരെ ഇ യു എംപിമാർ പ്രമേയം പാസാക്കി.
നടപടിക്രമങ്ങള്‍ പാലിച്ചും ജനാധിപത്യപരമായുമാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് എന്ന വാദവുമായാണ് ഇന്ത്യ ഇയുവിന് മറുപടി നല്‍കിയത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ചര്‍ച്ച ചെയ്ത ശേഷമാണ് നിയമം പാസാക്കിയത് എന്നും ഗവണ്‍മെന്റ് വാദിക്കുന്നു. പൗരത്വ നിയമത്തില്‍ യാതൊരു വിവേചനവുമില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതേ സമീപനം തന്നെയാണ് പുലര്‍ത്തിയിട്ടുള്ളത് എന്നും കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. മറ്റ് രാജ്യങ്ങളിലെ നിയമനിര്‍മ്മാണ സഭകള്‍ നിര്‍മ്മിക്കുന്ന നിയമങ്ങളില്‍ ഇ യു പാര്‍ലമെന്റ് ഇടപെടരുത് എന്ന നിലപാടാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.
പ്രോഗ്രസീവ് അലൈന്‍സ് ഓഫ് സോഷ്യലിസ്റ്റ് ആന്‍ഡ് ഡെമോക്രാറ്റ്‌സ് (എസ് ആന്‍ഡ് ഡി ഗ്രൂപ്പ്) ആണ് ആദ്യം പ്രമേയം മുന്നോട്ടുവച്ചത് - 154 എംപിമാര്‍. ഇതിന് പിന്നാലെ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി (ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സ്) - 182 എംപിമാര്‍, 41 എംപിമാര്‍ വീതമുള്ള യൂറോപ്യന്‍ യുണൈറ്റഡ് ലെഫ്റ്റ്, നോര്‍ഡിക്ക് ഗ്രീന്‍ ലെഫ്റ്റ്, 75 പേരുള്ള യൂറോപ്യന്‍ ഫ്രീന്‍ അലൈന്‍സ്, 66 പേരുള്ള കണ്‍സര്‍വേറ്റീവ്‌സ് ആന്‍ഡ് റിഫോമിസ്റ്റ്‌സ്, 108 അംഗങ്ങളുള്ള റിന്യൂ യൂറോപ്പ് എന്നീ പൊളിറ്റിക്കല്‍ ഗ്രൂപ്പുകളാണ് പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയേയും ആഭ്യന്തര സ്ഥിരതയേയും ഗുരുതരമായി ബാധിക്കുന്നതാണ് പൗരത്വനിയമമെന്ന് ഇയു എംപിമാര്‍ വിലയിരുത്തുന്നു. ജെനൊസൈഡ് കണ്‍വെന്‍ഷന്‍ അടക്കം ഇന്ത്യ ഒപ്പുവച്ച അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികള്‍ക്ക് വിരുദ്ധമാണ് നിയമമെന്ന് നേരത്തെ 154 എംപിമാരുടെ ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ഗവണ്‍മെന്റ് നേരിടുന്ന രീതികളെ വിമര്‍ശിക്കുന്ന ഇയു ഗ്രൂപ്പുകള്‍, യുപിയിലെ പൊലീസ് അതിക്രമങ്ങളേയും ജനുവരി അഞ്ചിന് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എതിരെ നടന്ന ഗുണ്ടാ ആക്രമണത്തെയും പ്രത്യേകം അപലപിക്കുന്നു. ജനുവരി 29, 30 തീയതികളിലായി പൗരത്വ നിയമത്തിനെതിരായ രണ്ട് പ്രമേയങ്ങള്‍ ഇ യു പാര്‍ലമെന്റില്‍ വയ്ക്കും. ഈ പ്രമേയങ്ങളില്‍ ചര്‍ച്ചയും വോട്ടെടുപ്പുമുണ്ടാകും.
കാശ്മീര്‍ നയത്തേയും ഇ യു എംപിമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. മോദി ഗവണ്‍മെന്റിനെ തീവ്രദേശീയ അജണ്ടകളേയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളേയും മറച്ചുവച്ചുകൊണ്ട് നടത്തിയ പി ആര്‍ പരിപാടിയായിരുന്നു യൂറോപ്യന്‍ വലതുപക്ഷ എംപിമാര്‍ കാശ്മീരില്‍ നടത്തിയ സന്ദര്‍ശനമെന്നും ഇതിനെ അപലപിക്കുന്നതായും ഇ യു ഗ്രൂപ്പുകള്‍ പറയുന്നു.
ഇന്ത്യയ്ക്ക് അകത്തു വലിയ പ്രക്ഷോഭങ്ങളാണ് പൗരത്വ ബില്ലിനെതിരെ നടക്കുന്നത്. ഇന്ത്യൻ പ്രക്ഷോഭങ്ങൾക്കു എങ്ങനെ പ്രതിരോധം തീർക്കുമെന്ന ആശങ്കയിൽ ഭരണകൂടം നിൽക്കുമ്പോഴാണ് രാജ്യത്തിന് പുറത്തു നിന്നുംകൂടി പ്രതിഷേധ സ്വരങ്ങൾ ഉയരുന്നത്
https://www.facebook.com/Malayalivartha