ഭരണകൂടത്തിനെതിരെ പ്രതികരിച്ച പ്രതിപക്ഷ നേതാവിനെ മൂന്നര വര്‍ഷത്തേയ്ക്ക് തുറുങ്കിലടയ്ക്കാന്‍ തീരുമാനിച്ച് പുടിന്റെ ഭരണകൂടഭീകരത; തെരുവിലിറങ്ങി ജനം; ആയിരങ്ങൾ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു

റഷ്യയില്‍ ചില സംഭവ വികാസങ്ങള്‍ അരങ്ങേറുകയാണ്. ആയിരത്തോളം പേര്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെടുകയാണവിടെ. റഷ്യയെ സംബന്ധിച്ച് ഇപ്പോള്‍ അവിടെ കൊടും തണുപ്പാണ് ആ തണുപ്പിനെ അവഗണിച്ചുകൊണ്ട് ആയിരങ്ങളാണ് തെരുവില്‍ ഇറങ്ങി അറസ്റ്റ് വരിച്ചിരിക്കുന്നത്.
കാരണം പുടിന്റെ ഭരണത്തിനെതിരെ ധൈര്യപൂര്‍വ്വം പ്രതികരിച്ച റഷ്യയുടെ പ്രതിപക്ഷ നേതാവിനെ മൂന്നര വര്‍ഷത്തേയ്ക്ക് തുറുങ്കിലടയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റഷ്യന്‍ ഭരണകൂടം. പുടിനെതിരെ അങ്ങനെ പ്രതികരിക്കാന്‍ ആരും ധൈര്യപ്പെടാറില്ല. മുന്നില്‍ മരണമാണ് എന്ന് ഉറപ്പിച്ചുകൊണ്ടുവേണം പുടിന്‍ വിമര്‍ശനത്തിനായി ഇറങ്ങിത്തിരിക്കാന്‍. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഭയമാണ്, എന്നാല്‍ അലക്സി നവാല്‍നി രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയായിരുന്നു പുടിന്റെ കൊള്ളരുതായ്മകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍, ഇതിന്റെ എല്ലാം ഭവിഷത്തുകള്‍ അലക്സി നവാല്‍നി അനുഭവിക്കുകയും ചെയ്തും കഴിഞ്ഞ വര്‍ഷം മരണത്തിനു മുന്നില്‍ നിന്ന് കഷ്ടിച്ചാണ് അലക്‌സി രക്ഷപെട്ടത്.
അലക്സി നവാല്‍നി വീണ്ടും സജീവമായി റഷ്യയിലേയ്ക്ക് തിരിച്ചെത്തുന്നതിനിടയിലാണ് പുടിന്റെ ഈ തീരുമാനം. എന്നാല്‍ ഇതിനെതിരെയാണ് ജനങ്ങള്‍ ഇപ്പോള് ഒന്നടങ്കം തെരുവുകളില്‍ ഇറങ്ങി പ്രക്ഷോഭം നടത്തുന്നത്.
എന്നാല്‍ ഒരു കരുണയും കൂടാതെ പ്രക്ഷോഭകരെ എല്ലാം തന്നെ അറസ്റ്റുചെയ്യാനുള്ള ഉത്തരവിടുകയായിരുന്നു സര്‍ക്കാര്‍. ഈ പ്രതിഷേധങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി എന്നാൽ ഇപ്പോള്‍ റഷ്യന്‍ തെരുവുകള്‍ പ്രതിഷേധങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. നവാല്‍നിയുടെ മോചനത്തിനായുള്ള മുദ്രാവാക്യങ്ങളാണ് എങ്ങും മുഴങ്ങി കേള്‍ക്കുന്നത്. തലസ്ഥാന നഗരമായ മോസ്‌കോയും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുമെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ റഷ്യ യുദ്ധക്കളമാവുകയാണ്. കൊടിയ തണുപ്പിനേയും അതിജീവിച്ചാണ് യാക്കുഷ്‌കിലെ നവാല്‍നിയ്ക്കുവേണ്ടി ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്.
പലയിടങ്ങളിലായി നടന്ന പ്രതിഷേധറാലികളില്‍ നവല്‍നിയുടെ ഭാര്യ യുലിയ നവല്‍നയ ഉള്‍പ്പെടെ 4,700 പേര്‍ അറസ്റ്റിലായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായിട്ടുണ്ട് എന്നാണ് വിവരം,
അതികഠിനമായ തണുപ്പായിട്ടു പോലും ജനങ്ങള്‍ കൂട്ടംകൂട്ടമായി വീറോടെ തെരുവിലിറങ്ങുകയും പുടിനെതിരെ മുദ്രവാക്യം വിളിക്കുകയും ചെയ്യുന്നത് ഭരണ സിരാ കേന്ദ്രത്തെ തന്നെ ഞെട്ടിക്കുകയാണ്. സമീപകാലത്ത് റഷ്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രക്ഷോഭങ്ങളില്‍ ഒന്നായി മാറുകയാണ് നവല്‍നിയ്ക്കു വേണ്ടി രൂപം കൊണ്ട പ്രതിഷേധ പ്രകടനങ്ങള്‍.
ആയിരക്കണക്കിനു പ്രക്ഷോഭകാരികളെ റഷ്യന്‍ ഭരണകൂടം അറസ്റ്റ് ചെയ്തതിനു പിന്നാലെ റഷ്യക്കെതിരായ യുഎസ് വിദേശനയം കടുപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട് അലക്‌സി നവല്‍നി നേതൃത്വം നല്‍കുന്ന അഴിമതി വിരുദ്ധ ഫൗണ്ടേഷന്‍ രംഗത്തെത്തി.
പ്രതിപക്ഷ നേതാക്കളെ കൊന്നൊടുക്കി അഴിമതി മൂടി വയ്ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും റഷ്യയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യാന്തര വിലക്കുകള്‍ എര്‍പ്പെടുത്തണമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് നവല്‍നി ആവശ്യപ്പെട്ടിരുന്നു. പുടിന്റെ സന്തത സഹചാരികളും അഴിമതിക്കാരുമായ 8 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നവല്‍നിയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ഫൗണ്ടേഷന്‍ രംഗത്തെത്തി. അഴിമതിക്കാരായ 35 റഷ്യന്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഫൗണ്ടേഷന്‍ യുഎസിനു കൈമാറിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നവല്‍നിയുടെ സഹോദരന്‍ ഒലെഗും വീട്ടുതടങ്കലിലാണ്. രാസവിഷം ഉപയോഗിച്ചുള്ള വധശ്രമത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട അലക്‌സി നവല്‍നി ജര്‍മനിയില്‍ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ 17നു റഷ്യയില്‍ മടങ്ങിയെത്തിയെങ്കിലും വിമാനത്താവളത്തില്‍വച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. മുന്‍ ജയില്‍വാസകാലത്തു പരോള്‍ ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.
നവല്‍നിയെയും അറസ്റ്റിലായ മറ്റെല്ലാവരെയും നിരുപാധികം വിട്ടയക്കണമെന്നും ജനാധപത്യരീതിയില്‍ പ്രതിഷേധിക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്നും അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുടിന്‍ ഭരണകൂടം ഇതു പുഛിച്ചുതള്ളി. നവല്‍നിയും അനുയായികളും പാശ്ചാത്യശക്തികളുടെ താളത്തിനൊന്നു തുളളുകയാണെന്നും ഈ പ്രകടനങ്ങള്‍ അവര്‍ തമ്മിലുള്ള ഗൂഡാലോചനയുടെ ഫലമാണെന്നുമായിരുന്നു റഷ്യയുടെ പ്രതികരണം.
മധ്യപൂര്‍വദേശത്തെ രാഷ്ട്രീയക്കളികളില്‍ അമേരിക്കയെയും നാറ്റോ സഖ്യത്തെയും വെട്ടി മുന്നേറാനുള്ള വൈഭവമുള്ള 'മാസ് പുടിന്‍' എന്ന് രാജ്യാന്തര മാധ്യമങ്ങള്‍ വാഴ്ത്തിപാടുന്ന പുടിനുമായി നേരിട്ട് ഏറ്റുമുട്ടാന്‍ നവല്‍നിയല്ലാതെ മറ്റൊരു നേതാവ് നിലവില്‍ റഷ്യയില്‍ ഇല്ലെന്നു രാജ്യാന്തര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പുതുതായി ഭരണം ഏറ്റെടുത്ത യുഎസ് പ്രസിഡന്റ് ജോ ബൈഡനെ സംബന്ധിച്ചിടത്തോളം അടിയന്തര ശ്രദ്ധ പതിയേണ്ട ഒരു പ്രശ്‌നമായിരിക്കുകയാണ് റഷ്യയിലെ സംഭവ വികാസങ്ങളെന്നും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha



























