ആക്രമണങ്ങള്‍ തുടര്‍ക്കഥ.... താലിബാന്റെ കാലില്‍ വീണ് പാകിസ്ഥാന്‍ .. ദുരന്തങ്ങള്‍ തീരുന്നില്ല
താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്ന അവസ്ഥയിലേക്കാണ് പാകിസ്ഥാന്‍ പോയിക്കൊണ്ടിരിക്കുന്നത്. അഫ്ഘാനിസ്ഥാനിലെ മണ്ണ് പിടിച്ചെടുക്കാന്‍ പാകിസ്ഥാന്‍ നടത്തിയ അണിയറ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കു തന്നെ തിരിച്ചടി ആവുകയാണ്
സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടല്‍ സമാഹരിച്ച ഡാറ്റ പ്രകാരം, ഏതാണ്ട് ഒരു മാസം മുമ്പ് തുടര്‍ച്ചയായ മിന്നലാക്രമണത്തിലൂടെ അഫ്ഗാനിസ്ഥാനിലെ ഭരണകൂടത്തിന്റെ നിയന്ത്രണം താലിബാന്‍ തിരിച്ചുപിടിച്ചതിനുശേഷം പാകിസ്ഥാനിലെ ഭീകരാക്രമണങ്ങള്‍ പല മടങ്ങ് വര്‍ദ്ധിചിരിക്കുകയാണ് . യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുകയും കാബൂള്‍ താലിബാന്‍ പിടിച്ചടക്കുകയും ചെയ്ത ശേഷം, പാകിസ്താനിലെ മാരകമായ ഭീകരാക്രമണങ്ങള്‍ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് വര്‍ദ്ധിച്ചത് , ഈ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന അസ്ഥിരതയെ ആണ് സൂചിപ്പിക്കുന്നത്
ബ്ലൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സി പുറത്തു വിട്ട ഏറ്റവും പുതിയ അവലോകന പ്രകാരം താലിബാന്‍ അധികാരമേറ്റതിനു ശേഷം പാകിസ്ഥാനില്‍ കുറഞ്ഞത് 35 ഭീകരാക്രമണങ്ങള്‍ നടക്കുകയും അതില്‍ 52 ഓളം സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട് , 2017 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത് ഈ ആക്രമണങ്ങളില്‍ ഭൂരിഭാഗവും തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാനാന്‍ അഥവാ ടിടിപി യാണ് നടത്തിയിരിക്കുന്നത്. ഇത് നടത്താന്‍ അവര്‍ക്ക് പ്രചോദനം ആയിരിക്കുന്നത് ആകട്ടെ തൊട്ടടുത്ത് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം നിലവില്‍ വന്നു എന്നതും. സമാനമായ മാതൃകയില്‍ പാകിസ്ഥാനിലും താലിബാന്‍ ഭരണകൂടം വരണം എന്നാഗ്രഹിക്കുന്ന സംഘടനയാണ് തെഹെരീക് ഇ താലിബാന്‍ പാകിസ്ഥാന്‍ അഥവാ ടി ടി പി.
ഇതോടു കൂടിയാണ് ഗത്യന്തരം ഇല്ലാതെ പാകിസ്ഥാന്‍ താലിബാന്റെ കാലില്‍ വീഴാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായത്.
രാജ്യത്തെ ഏറ്റവും വലിയ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ നിരോധിത തീവ്രവാദ ഗ്രൂപ്പായ പാകിസ്താന്‍ താലിബാന്‍ വിഭാഗങ്ങളുമായി പാകിസ്താന്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും ആയുധങ്ങള്‍ ഉപേക്ഷിക്കുന്ന അംഗങ്ങളോട് ക്ഷമിക്കുമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറയുകയുണ്ടായി
പാകിസ്താന്‍ താലിബാന്‍ അഥവാ ടിടിപി രൂപീകരിക്കുന്ന വ്യത്യസ്ത ഗ്രൂപ്പുകളുണ്ട്, ''ഇമ്രാന്‍ ഖാന്‍ തുര്‍ക്കിഷ് സ്റ്റേറ്റ് ടെലിവിഷന്‍ സ്റ്റേഷനായ ടിആര്‍ടി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അനുരഞ്ജന പ്രക്രിയയില്‍ അവരില്‍ ചിലരുമായി ഞങ്ങള്‍ ചര്‍ച്ച നടത്തുകയാണ്. അവസാനം ഒരു തരത്തിലുള്ള നിഗമനത്തിലോ ഒത്തുതീര്‍പ്പിലോ ഞങ്ങള്‍ എത്തിച്ചേരാനിടയില്ല,എങ്കിലും ഞങ്ങള്‍ സംസാരം തുടരുകയാണ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി
എന്നാല്‍ ഇമ്രാന്‍ ഖാന്റെ അഭിമുഖം പുറത്തു വന്നതിന് തൊട്ടുപിന്നാലെ പുറത്തു വിട്ട ഒരു പ്രസ്താവനയില്‍, ടി.ടി.പി. തങ്ങളുടെ ആക്രമണങ്ങള്‍ തുടരാന്‍ അതിന്റെ പോരാളികളോട് ആഹ്വാനം ചെയ്യുകയുണ്ടായി . അത് അതിന്റെ നയങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങള്‍ വരുന്നതിനെ പാടെ നിഷേധിക്കുകയും നിലവിലുള്ള ചര്‍ച്ചകള്‍ക്ക് ഉന്നത നേതൃത്വത്തിന്റെ ഒരു വിധത്തിലുള്ള അംഗീകാരവും ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു . മാത്രമല്ല തൊട്ടടുത്ത ദിവസത്തില്‍ പാകിസ്ഥാന്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.
ഇമ്രാന്‍ ഖാന്റെ ഈ നീക്കത്തിന് പുറകില്‍ ചൈനയുടെ സ്വാധീനവും ഉണ്ട് എന്ന് കരുതപ്പെടുന്നു. കാരണം ഈയടുത്ത കാലത്തായി പാകിസ്താനിലെ ചൈനീസ് നിക്ഷേപങ്ങള്‍ക്ക് നേരെ രൂക്ഷമായ ആക്രമണങ്ങള്‍ ആണ് ടി ടി പി നടത്തി കൊണ്ടിരിക്കുന്നത്. ഇതില്‍ അനവധി ചൈനീസ് പൗരന്മാര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തിരുന്നു
പാകിസ്താന്‍ താലിബാന്‍ അടിക്കടി നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തെ ചൈനീസ് പദ്ധതികളുടെ സുരക്ഷയെക്കുറിച്ചും ആശങ്കയെക്കുറിച്ചും ഉയര്‍ത്തിയതായി ചൈനീസ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു . ടിടിപി പാകിസ്ഥാനില്‍ ആക്രമണം തുടരുമെന്നും ചൈനയിലെ പദ്ധതികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നാശമുണ്ടാക്കുമെന്നും വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ടിടിപി നേതാവ് മുഫ്തി വാലി നൂര്‍ മെഹ്‌സൂദ്, അടുത്തിടെ ജാപ്പനീസ് മാധ്യമമായ മൈനിച്ചി ഷിംബൂനു നല്‍കിയ അഭിമുഖത്തില്‍, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനെ അങ്ങേയറ്റം സ്വാഗതം ചെയ്യുകയും രണ്ടു താലിബാനും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഞങ്ങള്‍ പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കുകയുണ്ടായിരുന്നു .
അധികാരത്തില്‍ വന്ന് ദിവസങ്ങള്‍ക്ക് ശേഷം താലിബാന്‍ അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളില്‍ നിന്ന് കുറഞ്ഞത് 2300 ഭീകരരെയെങ്കിലും വിട്ടയച്ചിട്ടുണ്ട് ഇതില്‍ തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ , അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയുടെ നിരവധി മുന്‍നിര കമാന്‍ഡര്‍മാരും ഉള്‍പ്പെട്ടിരുന്നു
വിട്ടയച്ചവരില്‍ ടിടിപിയുടെ മുന്‍ ഡെപ്യൂട്ടി ചീഫ് മൗലവി ഫക്കീര്‍ മുഹമ്മദും ഉള്‍പ്പെടുന്നു.
ഇതോടു കൂടിയാണ് പാകിസ്ഥാനില്‍ ഇപ്പോള്‍ നടന്നു വരുന്ന തരത്തിലുള്ള ശക്തമായ തീവ്ര വാദ ആക്രമണങ്ങളുടെ ആരംഭം കുറിച്ചത്
അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് വളരെ മുമ്പുതന്നെ പാകിസ്ഥാന്‍ താലിബാന്‍ ശക്തമായിക്കൊണ്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മുന്‍പ് പല വഴിയില്‍ പിളര്‍ന്നു പോയ ഗ്രൂപ്പുകളുടെ ലയനത്തോടെയാണ് ഇത് സംഭവിച്ചത് , ലണ്ടന്‍ ആസ്ഥാനമായുള്ള റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിസിറ്റിംഗ് ഫെലോ ഉമര്‍ കരീം വ്യക്തമാക്കി
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസിലെ മുതിര്‍ന്ന വിദഗ്ദ്ധനായ അസ്ഫാണ്ഡ്യര്‍ മിര്‍ പറയുന്നതനുസരിച്ച് പാകിസ്താന്‍ അതിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നില്ലെങ്കിലും, പാകിസ്താന്‍ താലിബാന്‍ ഭീഷണി വീണ്ടും ഉയര്‍ന്നുവരുന്നതില്‍ ഇസ്ലാമാബാദ് അങ്ങേയറ്റം ആശങ്കയില്‍ തന്നെയാണ്
പാകിസ്താനെ സംബന്ധിച്ചിടത്തോളം അപകടകരമായ സാഹചര്യത്തിലാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ . പ്രേത്യേകിച്ചും . അഫ്ഗാനിസ്ഥാനിലെ മുന്‍ അഷ്‌റഫ് ഗനി സര്‍ക്കാരിനെതിരായ താലിബാന്‍ ആക്രമണത്തെ പ്രോത്സാഹിപ്പിച്ചതിന് ആഗോള തലത്തില്‍ കടുത്ത വിമര്‍ശനം പാകിസ്ഥാന്‍ നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ .
അതെ സമയം മൂന് വ്യത്യസ്ഥ തലത്തിലുള്ള തിരിച്ചടികള്‍ ആണ് പാകിസ്ഥാന്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ഒന്ന് അഫ്ഗാനിസ്ഥാനില്‍ താലിബാന് ആവശ്യമായ പിന്തുണ കൊടുത്തത് പാകിസ്ഥാനാണ് എന്ന് ലോകം മുഴുവനും വ്യക്തമാവുകയും കടുത്ത ഉപരോധ നടപടികളിലേക്ക് നീങ്ങാന്‍ അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍, രണ്ടാമത് തങ്ങളുടെ സങ്കുചിത താല്പര്യങ്ങള്‍ക്ക് വേണ്ടി അഫ്ഗാനിസ്ഥാനില്‍ താലിബാനെ സപ്പോര്‍ട്ട് ചെയ്തതിന്റെ മറ പറ്റി അതെ സാഹചര്യം പാകിസ്ഥാനിലും നടപ്പിലാക്കാന്‍ പാകിസ്ഥാന്‍ താലിബാന്‍ ഇറങ്ങി തിരിച്ചത്. മൂന്നാമത് ഏതെങ്കിലും തരത്തിലുള്ള സന്ധി സംഭാഷണം താലിബാനുമായി നടത്തുമ്പോള്‍ സ്വന്തം രാജ്യത്തിനുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നു വരുന്ന വലിയ പ്രതിഷേധം. ഇത് മൂന്നും കാരണം വ്യക്തമായും പെട്ടിരിക്കുകയാണ് പാകിസ്ഥാനും ഇമ്രാന്‍ ഖാനും.
https://www.facebook.com/Malayalivartha