പ്രതിഷേധത്തീയിൽ മുട്ടുമടക്കി ഇറാൻ... മതകാര്യ പോലീസിനെ പിരിച്ചു വിട്ടു; ഇറാനിൽ അമീനിക്ക് നീതി
സദാചാര സംരക്ഷണത്തിനായുള്ള മതകാര്യ പോലീസിനെ പിരിച്ച് വിട്ട് ഇറാൻ. ഇറാനിൽ അങ്ങോളമിങ്ങോളം ആഞ്ഞടിച്ച പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഭരണകൂടം മുട്ടുമടക്കിയിരിക്കുന്നത്. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് മതകാര്യ പോലീസിനെ ഭരണകൂടം പിരിച്ചുവിട്ടത്. ടെഹ്റാനിൽ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരിയാണ് ഇക്കാര്യം അറിയിച്ചത്.
മഹസ അമിനിയുടെ കസ്റ്റഡി മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ നടപടി. രണ്ട് മാസങ്ങൾക്ക് മുൻപായിരുന്നു ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യപോലീസ് മഹ്‌സ അമീനി എന്ന പെൺകുട്ടിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്‌സയ്ക്ക് തലയ്ക്ക് മർദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം ഉയർന്നത്. ഇതിന് പിന്നാലെയാണ് രാജ്യത്ത് മതകാര്യ പോലീസിനും നിയമങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർന്നത്. ഇത് മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്കും ഏറ്റുമുട്ടലുകൾക്കുമാണ് വഴി തുറന്നത്.
കഴിഞ്ഞ രണ്ട് മാസമായി സ്ത്രീകളും പുരുഷന്മാരും ഇറാനിലെ കിരാത നിയമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചുവരികയാണ്. അന്ന് മുതൽ ഇറാനിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഈ പ്രക്ഷോഭങ്ങളിൽ ഇരുനൂറിലധികം പേരാണ് ഇറാനിൽ കൊല്ലപ്പെട്ടതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രതിഷേധം കനത്തതോടെ രാജ്യത്തെ ഹിജാബ് നിയമങ്ങൾ പുന:പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുമെന്നും മുഹമ്മദ് ജാഫർ മൊണ്ടസേരി പ്രതികരിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മത സമ്മേളനം വിളിച്ച് ചേർത്തിരുന്നു. ഇതിലാണ് മതകാര്യ പോലീസിനെ പിരിച്ചുവിടാൻ അന്തിമ തീരുമാനമെടുത്തത്. മതകാര്യ പോലീസിന് രാജ്യത്തെ നിയമസംവിധാനത്തിൽ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്തംബർ 13 നായിരുന്നു മഹ്സ അമീനിയെ കസ്റ്റഡിയിൽ എടുത്തത്.
റഷ്യക്ക് ആയുധം വിറ്റതിന് പിന്നാലെ യൂറോപ്യൻ യൂണിയനും ഇറാനുമേൽ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നതിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അവർ പൊതുവിടങ്ങളിൽ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ച് കളഞ്ഞുമാണ് പ്രതിഷേധിച്ചത്. സ്വേച്ഛാധിപതിക്ക് മരണം എന്ന മുദ്രാവാക്യത്തോടെ വിദ്യാർത്ഥിനികളും തെരുവിലിറങ്ങിയിരുന്നു.
ജനാധിപത്യ സമരത്തെ അടിച്ചമർത്തുന്നതിന് എതിരെ ബ്രിട്ടനും അമേരിക്കയും ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിക്കുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്സി ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കിയിരുന്നു.
ഇറാൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിൻ ജാദിന്റെ നേതൃത്വത്തിലാണ് മതകാര്യ പോലീസ് രൂപീകരിച്ചത്. 2006 മുതലാണ് ഈ വിഭാഗം പ്രവർത്തനം ആരംഭിച്ചത്. പത്ത് ദിവസം മുതൽ രണ്ട് മാസം വരെയാണ് ഇറാനിൽ ഹിജാബ് ധരിച്ചില്ലെങ്കിലുള്ള തടവ് ശിക്ഷ. 50,000 മുതൽ അഞ്ച് ലക്ഷം വരെ ഇറാനിയൻ റിയാലും പിഴയായി നൽകേണ്ടി വരും. 74 ചാട്ടയടി വേറെയും ലഭിക്കും.
https://www.facebook.com/Malayalivartha