ആശുപത്രികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ശക്തമായ ആക്രമണത്തിൽ, അൽ-ഷിഫയുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടന... മാസം തികയാത്ത, രണ്ട് കുഞ്ഞുങ്ങൾ മരിച്ചതായി റിപ്പോർട്ട്...

ഭീകരരുടെ ഒളിത്താവളമെന്ന് ആരോപിച്ച്, ആശുപത്രികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ശക്തമായ ആക്രമണത്തിൽ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടനാ. ആശുപത്രികൾക്ക് ചുറ്റും ഇസ്രായേൽ ആക്രമണം ശക്തമാക്കിയതിനാൽ ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും നിരവധി ആശുപത്രികളെ നേരിട്ട് ബാധിച്ചതായി, യുഎൻ പറഞ്ഞു.
ഒന്നിലധികം ആശുപത്രികളിൽ വൈദ്യുതി തകരാറിലായതിനാൽ അൽ-ഷിഫ ആശുപത്രിയിൽ മാസം തികയാത്ത, രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. നൂറുകണക്കിന് രോഗികൾ ആശങ്കയിലാണ്. ഇരുപതിനായിരത്തോളം പേർ തങ്ങുന്ന അൽശിഫ ഉൾപ്പെടെ എല്ലാ ആശുപത്രികളും ഇസ്രായേൽ സേന വളഞ്ഞിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടാമെന്ന സ്ഥിതിയിലാണ് ആശുപത്രികളിലെ രോഗികളും അഭയം തേടിയെത്തിയവരും.
ഗാസ സിറ്റിയിലെ ആശുപത്രികൾക്കും താമസ കേന്ദ്രങ്ങൾക്കും നേരെ ആക്രമണം കടുപ്പിച്ചതോടെ, കൊല്ലപ്പെടുന്ന നിരപരാധികളുടെ എണ്ണവും ഉയർന്നിരിക്കുകയാണ്. ഗാസയിലേയ്ക്ക് ഇന്ധനം കൈമാറണമെന്ന ആവശ്യം ഇസ്രായേൽ തള്ളിയിട്ടുണ്ട്. റഫ അതിർത്തി മുഖേന കൂടുതൽ സഹായം ഗാസയിൽ എത്തിക്കാനുള്ള നീക്കവും തടഞ്ഞു.
ബന്ദികളെ കൈമാറാതെ ഇന്ധനം ഉൾപ്പെടെ ഒന്നും അനുവദിക്കില്ലെന്നാണ് സൈന്യം പറയുന്നത്. താൽക്കാലിക വെടിനിർത്തൽ ലക്ഷ്യമിട്ട് അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങളുമായി ഖത്തർ നടത്തിവന്ന നീക്കങ്ങളും വിജയം കണ്ടില്ല. ഗാസയിലെ സങ്കീർണമായ സ്ഥിതി മുൻനിർത്തി അടിയന്തര ഇടപെടൽ വേണമെന്ന് ഖത്തർ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫലസ്തീൻ തടവുകാരുടെ മോചനത്തിനു പകരം ബന്ദികളുടെ കൈമാറ്റം എന്ന ഉപാധിയിൽ മധ്യസ്ഥ ചർച്ച തുടരുന്നതായി ഖത്തർ അറിയിച്ചു.
ബന്ദികളെ ഉടൻ വിട്ടുകിട്ടാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ പ്രകടനം നടത്തി. ഇപ്പോൾ നടക്കുന്ന ആക്രമണം ബന്ദികളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും പ്രക്ഷോഭകർ മുന്നറിയിപ്പ് നൽകി. അതിനിടെ, ലബനാനു നേർക്ക് ഇസ്രായേൽ പോർ വിമാനങ്ങൾ പലതവണ ആക്രമണം നടത്തി. പിന്തിരിഞ്ഞില്ലെങ്കിൽ അമർച്ച ചെയ്യുമെന്ന് ഇസ്രായേൽ ഹിസ്ബുല്ലക്ക് താക്കീത് നൽകി.
ഗാസയുടെ ഭാവി നിയന്ത്രണം ഏറ്റെടുക്കാൻ ഹമാസിനെയോ ഫതഹ് വിഭാഗത്തെയോ അനുവദിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. നിർണായക വിജയം കൈവരിച്ചുവെന്ന ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം ഹമാസും തള്ളിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























