കടകളിൽ അവശ്യവസ്തുക്കളില്ല, ശുദ്ധജലത്തിനും കടുത്ത ക്ഷാമം, ജീവൻ നിലനിർത്താനായി ചെറു ചെടികളെ ഭക്ഷിക്കേണ്ട അവസ്ഥയിൽ അഭയാർത്ഥികൾ, റഫയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ അഭയാർത്ഥികൾ കടുത്ത പട്ടിണിയിലെന്ന് റിപ്പോർട്ട്

റഫയിൽ ഉൾപ്പടെ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ അഭയാർത്ഥികൾ കടുത്ത പട്ടിണിയിലെന്ന് റിപ്പോർട്ട്. കടകളിൽ പച്ചക്കറികളോ ബ്രെഡോ മറ്റ് അവശ്യവസ്തുക്കളോ ഒന്നും ലഭ്യമല്ലെന്നാണ് അവർ പറയുന്നത്. ഇതോടെ ജീവൻ നിലനിർത്താനായി ചെറു ചെടികളെ ഭക്ഷിക്കേണ്ട അവസ്ഥയിലാണ്. ശുദ്ധജലത്തിനും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ഗസ്സയിലെ ആയിരക്കണക്കിന് ജനങ്ങൾ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുകയാണെന്ന് യു.എൻ പറയുന്നു. ഗസ്സയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകൾ ഇസ്രായേൽ തടയുന്നതാണ് പ്രശ്നത്തിനുള്ള പ്രധാനകാരണം. ട്രക്കുകൾ ഗസ്സയിൽ എത്തുന്നത് തടയാൻ വഴിയിൽ പ്രതിഷേധവുമായി ഇസ്രായേലികളുമുണ്ട്. ഇസ്രായേൽ പട്ടിണിയെ ഒരു ആയുധമാക്കി ഉപയോഗിക്കുകയാണെന്ന് യു.എൻ കുറ്റപ്പെടുത്തി.
ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ ഗസ്സയിൽ നടത്തിയത് 2503 കൂട്ടക്കൊലകളാണെന്ന് ഗസ്സ സർക്കാർ മീഡിയ ഓഫിസ് വ്യക്തമാക്കുന്നു. ഇതുവരെ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത ഫലസ്തീനികളുടെ എണ്ണം 35,775 ആയതായും സർക്കാർ അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേർ കൊല്ലപ്പെടുകയും 125 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒമ്പത് കൂട്ടക്കൊലകളാണ് ഇസ്രായേൽ സൈന്യം ഒരൊറ്റ ദിവസം നടത്തിയത്. നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിൽ അധികപേരും മരിച്ചതായി കണക്കാക്കുന്നതായും അധികൃതർ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തേക്ക് ആംബുലൻസുകളും മറ്റു സഹായങ്ങളും എത്തുന്നത് ഇസ്രായേൽ അധിനിവേശ സേന ബോധപൂർവം തടയുകയാണ്.
https://www.facebook.com/Malayalivartha
























