ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷതേടി, റഫയിൽ അഭയം തേടിയ ഫലസ്തീനികൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ആക്രമണം മെഷീന്‍ ഗണ്ണുകളിലും, മിസൈലുകളിലും ഇലക്ട്രോണിക് നിയന്ത്രിത ക്വാഡ്‌കോപ്റ്ററുകള്‍ മെഷീന്‍ ഘടിപ്പിച്ച്...

റഫയില്‍ കരയുദ്ധം കടുപ്പിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷതേടി ലക്ഷക്കണക്കിന് സാധാരണക്കാര്‍ അഭയം തേടിയ തെക്കന്‍ ഗാസ നഗരമായ റഫയിലേക്ക് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ഇസ്രയേല്‍ സൈന്യം കടന്നതിന് പിന്നാലെയാണ് തെരുവുകളില്‍ രൂക്ഷമായ തെരുവ് പോരാട്ടവും ഇസ്രായേല്‍ ബോംബാക്രമണവും റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ ആക്രമണത്തില്‍ കുറഞ്ഞത് 37 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഫിലാഡല്‍ഫി ഇടനാഴി എന്നറിയപ്പെടുന്ന ഈജിപ്തുമായുള്ള ഗാസയുടെ അതിര്‍ത്തിയുടെ മുഴുവന്‍ നിയന്ത്രണവും പിടിച്ചെടുത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ ഇസ്രയേല്‍ സൈനിക നീക്കങ്ങള്‍ക്ക് എതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ആക്രമണം കൂടുതല്‍ രൂക്ഷമാക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. റഫായിലെ ജനങ്ങളെ ലക്ഷ്യംവെച്ചുള്ള ഡ്രോണ്‍ ആക്രമണം ഇസ്രയേല്‍ തുടരുകയാണെന്ന് മേഖലയിലെ ആംബുലന്‍സ് ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹൈതാം അല്‍ ഹമാസ് പ്രതികരിച്ചു.
സുരക്ഷിതമായ സ്ഥാനങ്ങളില്‍ താമസിക്കുന്നവരെ പോലും ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നും സഹായം തേടി നിരവധി ഫോണ്‍ കോളുകളാണ് ലഭിക്കുന്നതെന്നും ഹൈതാം വ്യക്തമാക്കി. അടിയന്തര സഹായമെത്തിക്കാനൊരുങ്ങുന്നവരെയും ലക്ഷ്യം വെച്ചിട്ടുള്ളതിനാല്‍ ആംബുലന്‍സുകള്‍ക്ക് പ്രദേശത്തേക്ക് എത്താനാകില്ലെന്നും ഹൈതാം ചൂണ്ടിക്കാണിച്ചു. ഡ്രോണുകളായും മാറ്റാനാകുന്ന ക്വാഡ്‌കോപ്റ്ററുകള്‍ വ്യാപകമായി ആക്രമണത്തിന് ഉപയോഗിക്കുന്നു.
പലസ്തീനികളെ ആക്രമിക്കുന്നതിനായി ഇലക്ട്രോണിക് നിയന്ത്രിത ക്വാഡ്‌കോപ്റ്ററുകള്‍ മെഷീന്‍ ഗണ്ണുകളിലും മിസൈലുകളിലും ഘടിപ്പിച്ച് ഇസ്രയേല്‍ ഉപയോഗിക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ കഴിഞ്ഞ ഫെബ്രുവരിയിലും വെളിപ്പെടുത്തിയിരുന്നു. നേരത്തെ രഹസ്യാന്വേഷണത്തിനായി ഇസ്രയേല്‍ ക്വാഡ്‌കോപ്റ്റര്‍ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. ബോംബിങ്ങിനും വെടിവെപ്പിനും പുറമെ സൂയിസൈഡ് ഡ്രോണുകളായും ക്വാഡ്‌കോപ്റ്ററുകള്‍ മാറ്റാനാകും.
ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ആക്രമണത്തില്‍ പരുക്കേറ്റ 75 പേര്‍ക്കാണ് ചികിത്സ ലഭിച്ചിട്ടുള്ളത്. തെക്കന്‍ ഗാസയിലെ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോര്‍പ്‌സിന്റെ (ഐഎംസി) താല്‍ക്കാലിക ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതില്‍ 25 പേരുടെ നില അതീവ ഗുരുതരമാണ്. അതിര്‍ത്തിയടച്ചതിന് ശേഷം മൂന്ന് ട്രക്കുകള്‍ മാത്രമാണ് ലോകാരോഗ്യസംഘടനയ്ക്ക് ഗാസയിലേക്ക് എത്തിക്കാനായതെന്നും റിക് പറയുന്നു. ഇസ്രയേലിനും ഗാസയ്ക്കുമിടയിലുള്ള കരേം അബു സലേം ക്രോസ് വഴിയാണ് ഇവ എത്തിയത്.
ഈജിപ്തുമായി പങ്കിടുന്ന റഫാ അതിര്‍ത്തി അടച്ചിട്ടുള്ളതിനാല്‍ മേഖലയിലേക്ക് മാനുഷിക സഹായം എത്താത്ത സാഹചര്യമാണ് ഉള്ളത്. ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യമേഖലയെ മുഴുവന്‍ ബാധിച്ചിരിക്കുകയാണ് ഇത്. കഴിഞ്ഞ ദിവസം റഫായിലെ താല്‍ക്കാലിക കൂടാരങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പലസ്തീന്റെ ലോകാരോഗ്യ സംഘടന പ്രതിനിധിയായ റിക് പീപ്പര്‍കോണ്‍ അറിയിച്ചു. ഗുരുതരമായ പൊള്ളലേറ്റവരെ ചികിത്സിക്കാനുള്ള ഒരു സംവിധാനവും ഗാസയിലില്ലെന്നും റിക് കൂട്ടിച്ചേര്‍ത്തു.
അതിനിടെ കാര്‍ ഇടിച്ചുകയറ്റിയുള്ള ആക്രമണത്തില്‍ രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്ലസ് നഗരത്തിന് സമീപമാണ് സംഭവം. കഫീര്‍ ബ്രിഗേഡിലെ അംഗങ്ങളായ എലിയ ഹിലേല്‍, ഡീഗോ ഷ്വിഷ ഹര്‍സാജ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സേന സ്ഥിരീകരിച്ചു. ആക്രമണത്തില്‍ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു എന്ന് ആദ്യം പറഞ്ഞ ഇസ്രായേല്‍, പിന്നീടാണ് മരണം സ്ഥിരീകരിച്ചത്. പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍, സൈന്യം ആരംഭിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗസ്സയിലെ ഇസ്രായേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വെസ്റ്റ്ബാങ്കില്‍ നേരത്തെ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സൈനികര്‍ക്ക് നേരെയുള്ള ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബുധനാഴ്ച മാത്രം ഗസ്സയില്‍ കൊല്ലപ്പെട്ടത് എണ്‍പതിലേറെ പേരാണ്. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായും 26 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ വ്യക്തമാക്കി. റഫ ഉള്‍പ്പെടെ ഗസ്സയിലെ സ്ഥിതിഗതികളില്‍ യു.എന്‍ രക്ഷാസമിതി ആശങ്ക പ്രകടിപ്പിച്ചു. അന്തര്‍ദേശീയ സമ്മര്‍ദം പൂര്‍ണമായും അവഗണിച്ചാണ് കൂടുതല്‍ സൈനിക സന്നാഹങ്ങളിലൂടെ ഇസ്രായേല്‍, റഫയില്‍ ആക്രമണം കടുപ്പിച്ചത്. റഫയില്‍ രാത്രി നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടും.
https://www.facebook.com/Malayalivartha
























