കെണിയൊരുക്കി ചൈന .. തയ്‌വാൻ വ്യോമമേഖലയിൽ യുദ്ധവിമാനങ്ങൾ...മറ്റൊരു യുദ്ധത്തിന്റെ കോപ്പ് കൂട്ടൽ!!

തയ്‌വാൻ എപ്പോഴും ചൈനയുടെ നിയന്ത്രണങ്ങൾക് അപ്പുറത്താണ് .എന്നാൽ ഇപ്പോഴും തായ്വാനുമേൽ അധികാരം അടിച്ചേൽപ്പിക്കാൻ ആണ് ചൈന ശ്രമിക്കുന്നത് . ഇപ്പോൾ തായ്‌വാനിൽ യുദ്ധസമാന അന്തരീക്ഷം സൃഷ്ട്ടിച്ചിരിക്കുകയാണ് ചൈന . തായ്‌വാൻ വ്യാപാര കരാർ പ്രകാരം 134 ഇനങ്ങളുടെ താരിഫ് ഇളവുകൾ ചൈന നിർത്തിവക്കുകയും ചെയ്തു .ചൈനയും തായ്‌വാനും തമ്മിലുള്ള ക്രോസ്-സ്ട്രെയിറ്റ് ഇക്കണോമിക് കോഓപ്പറേഷൻ ഫ്രെയിംവർക്ക് കരാർ (ഇസിഎഫ്എ) 2010 ലാണ് ആദ്യം ഒപ്പുവച്ചത്.
ഡിസംബറിൽ ഇസിഎഫ്എയ്ക്ക് കീഴിലുള്ള ചില ഉൽപ്പന്നങ്ങൾക്ക് താരിഫ് ഇളവുകൾ ചൈന താൽക്കാലികമായി നിർത്തിവച്ചിരുന്നു. തായ്‌വാൻ തിരിച്ച് നൽകാത്തതിനാൽ വ്യാപാര ഇടപാടിന് കീഴിലുള്ള ഇനങ്ങൾക്ക് നൽകിയ ഇളവുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്നാണ് ചൈനീസ് ധനമന്ത്രാലയം ഇത് സംബന്ധിച്ച് പറഞ്ഞത് . താരിഫ് ഇളവുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് ജൂൺ 15 മുതൽ നടക്കുമെന്നും തായ്‌വാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബേസ് ഓയിലുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് ഇത് ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചു.
ചൈന തായ്‌വാൻ പ്രശ്നത്തിന്റെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് . 17-ആം നൂറ്റാണ്ടിൽ ക്വിംഗ് രാജവംശം ഭരിച്ചപ്പോൾ തായ്‌വാൻ ചൈനയുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. 1895-ൽ, ഒന്നാം ചൈന-ജപ്പാൻ യുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് തായ്‌വാൻ ജപ്പാന് നൽകി . രണ്ടാം ലോകയുദ്ധത്തിനു മുൻപ് ജപ്പാന്റെ നിയന്ത്രണത്തിലായിരുന്ന തയ്‌വാൻ ദ്വീപ്, ലോകയുദ്ധത്തിലെ പരാജയത്തിനു ശേഷം ചൈനയ്ക്കു തന്നെ തിരിച്ചു നൽകി . 1949-ലെ ആഭ്യന്തരയുദ്ധത്തിന് പിന്നാലെ പ്രശ്‌നങ്ങൾ വഷളായി . ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ചിയാന്‍ കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങുകളെ പരാജയപ്പെടുത്തി മാവോ സേ തുങ്ങിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റുകള്‍ ചൈനയുടെ അധികാരം പിടിച്ചെടുത്തു. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചൈനയില്‍ അധികാരത്തിലെത്തിയപ്പോള്‍ കുമിന്താങ്ങുകള്‍ തയ്‌വാനിലേക്ക് പലായനം ചെയ്തു.
പലായനം ചെയ്തെത്തിയ കുമിന്താങ്ങുകള്‍ തയ്‌വാനില്‍ റിപ്പബ്ലിക്ക് ഓഫ് ചൈന (ആര്‍.ഒ.സി) രൂപവത്കരിച്ചു. പിന്നാലെ അവര്‍ ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. മറുവശത്ത് തയ്‌വാന്റെ ഭരണഘടനയെയും ജനാധിപത്യ സര്‍ക്കാരിനെയും ചൈന അംഗീകരിക്കുന്നില്ല. തയ്‌വാന് സ്വന്തമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനയും സര്‍ക്കാരുമുണ്ടെങ്കിലും ഇതിനെ അംഗീകരിക്കാന്‍ ചൈന തയ്യാറാവുന്നില്ല.. തയ്‌വാനെ അംഗീകരിക്കുന്ന രാജ്യങ്ങളോടും സ്ഥാപനങ്ങളോടും ശത്രുതാമനോഭാവമാണു ചൈന പുലർത്തിപ്പോരുന്നത്.
1950-ല്‍ തയ്‌വാന്‍ അമേരിക്കയുടെ സഖ്യകക്ഷിയായി. മിക്ക പാശ്ചാത്യ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും 1970-കള്‍ വരെ തയ്‌വാനെ മാത്രമാണ് അംഗീകരിച്ചിരുന്നത്. 1971-ല്‍ ഐക്യരാഷ്ട്രസഭ അവരെ പുറത്താക്കുകയും പീപ്പിള്‍ റിപ്പബ്ലിക്ക് ഓഫ് ചൈനയെ അംഗീകരിക്കുകയും ചെയ്തു. ഇതോടെ മിക്ക രാജ്യങ്ങളും തയ്‌വാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു . 1979-ല്‍ അമേരിക്ക തയ്‌വാനുമായുള്ള നേരിട്ടുള്ള ബന്ധം അവസാനിപ്പിച്ച് ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. പക്ഷേ, അമേരിക്ക തയ്‌വാനുമായി വ്യാപാര-സൈനിക ബന്ധങ്ങള്‍ തുടരുന്നത് തയ്‌വാനെ പിടിച്ചടക്കാമെന്ന ചൈനീസ് മോഹത്തിന് തിരിച്ചടിയായി.
1987-ല്‍ തയ്‌വാന്‍ സൈനിക നിയമം പിന്‍വലിച്ചു. പിന്നാലെ തയ്‌വാനിലെ ജനങ്ങള്‍ക്ക് ചൈനയിലെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചു. 1990-കള്‍ക്ക് ശേഷം ചൈനയുമായുള്ള ബന്ധത്തില്‍ മാറ്റം വന്നു. സിംഗപ്പൂരില്‍ ഇരുപക്ഷവും തമ്മില്‍ ആദ്യ നേരിട്ടുള്ള ചര്‍ച്ച നടന്നു. പക്ഷ, തയ്‌വാന്‍ പ്രസിഡന്റ് ലീ ടെങ് ഹ്യൂയ് അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയതിനെതുടര്‍ന്ന് 1995-ല്‍ ചൈന തയ്‌വാനുമായുള്ള ചര്‍ച്ച അവസാനിപ്പിച്ചു.
1996-ല്‍ തയ്‌വാനിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് സമയത്തു ചൈന മിസൈലുകള്‍ പ്രയോഗിച്ചു. തയ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ ആവശ്യമെങ്കില്‍ ബലം പ്രയോഗിക്കുമെന്ന് 2005-മാര്‍ച്ചില്‍ ചൈന പ്രഖ്യാപിച്ചു. 2016-ല്‍ സായ് ഇങ് വെന്‍ തയ്‌വാന്റെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സായ് ഇങ് വെന്നുമായി നേരിട്ട് ഫോണില്‍ സംസാരിച്ചു. ചൈന-തയ്‌വാന്‍ ഏകീകരണം ഒഴിവാക്കാനാവാത്തതാണെന്ന് 2019-ല്‍ ഷി ജിന്‍ പിങ് പ്രഖ്യാപിച്ചു. 2021-ല്‍ തയ്‌വാന്റെ പ്രതിരോധ മേഖലയിലേക്ക് ചൈന നൂറ് നുഴഞ്ഞുകയറ്റങ്ങള്‍ നടത്തി.
തയ്‌വാനെതിരേ ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടായാല്‍ പ്രതിരോധിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ 2021 ഒക്ടോബറില്‍ പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റില്‍ ചൈനയുടെ വിലക്ക് ലംഘിച്ച് അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശനം നടത്തി. തിരിച്ചടിയെന്നോണം ചൈന വലിയ സൈനികാഭ്യാസം നടത്തി. 2023-ഏപ്രിലില്‍ സായ് ഇങ് വെന്‍ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി യു.എസില്‍ ഇറങ്ങുകയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. 2024 ജനുവരി ഒന്നിന് എന്തുവിലകൊടുത്തും തയ്‌വാനെ ചൈനയോട് ചേര്‍ക്കുമെന്ന് ഷീ ജിന്‍ പിങ് പ്രഖ്യാപനം നടത്തി. ഇതുകഴിഞ്ഞ് 13 ദിവസത്തിനകമായിരുന്നു തയ്‌വാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്..ചൈനയും അമേരിക്കയും ഒരുപോലെ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു തയ്‌വാനിലേത്. ചൈന വലിയ തോതില്‍ ശ്രമം നടത്തിയെങ്കിലും 40 ശതമാനം വോട്ടുനേടി അവര്‍ക്ക് അപ്രിയനായ യു.എസിനോട് ചായ്വുള്ള വില്യം ലായ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ഇക്കഴിഞ്ഞ മേയ് 20നു തായ്‌വാനിൽ പുതിയ പ്രസിഡന്റായി ലായ് ചിങ്തെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ചൈനയ്ക്ക് കനത്ത അടിയായിട്ടുണ്ട് . കാരണം തയ്‌വാന്റെ മേലുള്ള ചൈനയുടെ അവകാശവാദം ലായ് ചിങ്തെ അംഗീകരികാറില്ല .ചൈനയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് തയ്‌വാന്‍ പ്രസിഡന്റായി കടുത്ത ചൈനാവിരുദ്ധനും ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡി.പി.പി) നേതാവുമായ വില്യം ലായ് (ലായ് ചിങ്ങ്-ടെ) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്വയംഭരണ മേഖലയായ തയ്‌വാന് ചുറ്റുമുള്ള സൈനിക കടന്നുകയറ്റം ചൈന അവസാനിപ്പിക്കണമെന്നാണ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യപ്രസംഗത്തില്‍ ലായ് ആവശ്യപ്പെട്ടത്.
ഇതോടെ ചൈനയുടെ രോഷപ്രകടനം തയ്‌വാനിന് ചുറ്റും ജോയിൻ്റ് വാൾ-2024A എന്ന കോഡ് നാമത്തിലുള്ള സൈനികാഭ്യാസം ആരംഭിച്ചു കൊണ്ടാണ് തുടങ്ങിയത് . 'വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ' എന്ന വിശേഷണത്തോടെയാണ് തയ്‌വാന് ചുറ്റുമുള്ള സമുദ്രമേഖലയില്‍ ചൈന വലിയ തോതിലുള്ള, രണ്ട് ദിവസത്തെ സൈനിക അഭ്യാസങ്ങള്‍ ആരംഭിച്ചത് . തയ്‌വാനു സ്വാതന്ത്ര്യം’ എന്നതിനു യുദ്ധം എന്നാണ് അർഥമെന്നു ചൈന തുറന്നടിക്കുകയൂം ചെയ്‌തു . എന്നാൽ ചൈനയുടെ ഇത്തരം അഭ്യാസങ്ങളെ 'യുക്തിരഹിതമായ പ്രകോപനങ്ങൾ' എന്ന് പറഞ്ഞാണ് തയ്‌വാൻ തള്ളിക്കഞ്ഞത് . കഴിഞ്ഞ ഏപ്രലിൽ തയ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ അമേരിക്കൻ സന്ദർശനം നടത്തിയപ്പോഴും ചൈന ശിക്ഷാനടപടിയെന്ന നിലയിൽ സൈനികാഭ്യാസം ആരംഭിച്ചിരുന്നു.
ചൈനീസ് യുദ്ധവിമാനങ്ങൾ തയ്‌വാന്‌റെ വ്യോമമേഖല ലംഘിച്ചു പറക്കുന്നതും തയ്‌വാനുമായി കടൽ അതിർത്തി പങ്കിടുന്ന ദക്ഷിണമേഖലയിലെ ഷാന്റൂ വിമാനത്താവളത്തിൽ നിന്നു പാസഞ്ചർ വിമാനങ്ങൾ ഒഴിപ്പിച്ച് അവിടെ സൈനിക വിമാനങ്ങൾ ഒരുക്കിയിടുന്നതുമെല്ലാം ചൈനയുടെ സ്വന്തം കലാപരിപാടികൾ ആണ്
പ്രധാന ദ്വീപിനും തായ്‌പേയ് നിയന്ത്രണത്തിലുള്ള കിൻമെൻ, മാറ്റ്‌സു, വുഖിയു, ഡോങ്‌യിൻ എന്നീ ദ്വീപുകൾക്കും ചുറ്റുമാണ് ചൈന കപ്പലുകളും യുദ്ധവിമാനങ്ങളുമുപയോഗിച്ചു അഭ്യാസപ്രകടനം നടത്തുന്നത്. വിഘടനവാദ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷയാണിതെന്നാണ് ഈ അഭ്യാസത്തെ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയുടെ വക്താവ് വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha
























