വല്ലാത്തൊരു ചെയ്ത്ത്... മക്കള്‍ക്ക് പൗരത്വം നേടാനായി സിസേറിയനായി തിരക്കുകൂട്ടി യുഎസിലെ ഇന്ത്യന്‍ സ്ത്രീകള്‍; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് ഭരണഘടനാ ലംഘനം; ട്രംപിന് തിരിച്ചടി, തുടര്‍ നടപടികള്‍ക്ക് താല്‍ക്കാലിക സ്റ്റേ

ട്രംപിന്റെ വിജയത്തിനായി പരിശ്രമിച്ച ഇന്ത്യക്കാര്‍ക്ക് ട്രംപ് തന്നെ പണി നല്‍കി. അവസാനം യുഎസില്‍ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയായി. ട്രംപിന്റെ ഉത്തരവ് നടപ്പിലാക്കാനുള്ള നീക്കം സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് താല്‍ക്കാലികമായി തടഞ്ഞു. 14 ദിവസത്തേക്ക് തുടര്‍നടപടികള്‍ സ്റ്റേ ചെയ്തതു. ഉത്തരവ് നഗ്‌നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്‌നോര്‍ പറഞ്ഞു.
വാഷിങ്ടന്‍, അരിസോണ, ഇല്ലിനോയിസ്, ഒറിഗോണ്‍ എന്നീ നാലു സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിന്റെ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്. യുഎസ് മണ്ണില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്‌നമായ ലംഘനമാണ് ഉത്തരവെന്ന് വാദിച്ചാണ് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ താല്‍ക്കാലിക നിയന്ത്രണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ജന്മവകാശ പൗരത്വം ഒഴിവാക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചത്. പുതിയ ഉത്തരവനുസരിച്ച്, മാതാപിതാക്കളിലൊരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് യുഎസില്‍ പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസില്‍ കഴിയുന്നവരുടെയും താല്‍ക്കാലത്തേക്കു വരുന്നവരുടെയും മക്കള്‍ യുഎസിന്റെ 'അധികാരപരിധിയില്‍' വരില്ലെന്ന് വ്യാഖ്യാനിച്ചാണ് ഉത്തരവ്.
ജന്മാവകാശപൗരത്വം റദ്ദാക്കാനുള്ള യു.എസ് പ്രസിഡന്റിന്റ് ട്രംപിന്റെ തീരുമാനം ഏറെ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിതുറന്നിരിക്കുകയാണ്. ഉത്തരവിനെതിരേ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ നിയമന ടപടിക്കൊരുങ്ങുന്നതിനിടെ യു.എസ് പൗരത്വം ഉറപ്പാക്കാനുള്ള മറ്റ് വഴികള്‍ തേടുകയാണ് ഒരു വിഭാഗം. ഫെബ്രുവരി 20 എന്ന സമയപരിധി ട്രംപ് മുന്നോട്ടുവെച്ചതോടെ ഈ തീയതിക്ക് മുന്‍പ് സിസേറിയനിലൂടെ പ്രസവിക്കാനുള്ള ഇന്ത്യന്‍ വനിതകളുടെ ആവശ്യവും വര്‍ധിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യു.എസ് മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാസം തികയുന്നതിന് മുന്‍പേ സിസേറിയനിലൂടെ പ്രസവിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്കാരായ നിരവധി പേര്‍ തന്നെ സമീപിച്ചുവെന്ന് ന്യൂ ജേഴ്സിയിലെ മറ്റേണിറ്റി ക്ലിനിക്കില്‍ പ്രവര്‍ത്തിക്കുന്ന ഡോ.എസ്.ഡി രാമ പറഞ്ഞു. 'മാര്‍ച്ചില്‍ ഡേറ്റ് പറഞ്ഞിരിക്കുന്ന യുവതി ഭര്‍ത്താവിനൊപ്പം കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയിരുന്നു, നേരത്തെ പ്രസവിക്കണമെന്നായിരുന്നു അവരുടെ ആവശ്യം', ഡോക്ടര്‍ പറഞ്ഞു. സമാന ആവശ്യവുമായി ഒട്ടേറെ ദമ്പതിമാര്‍ തന്നെയും സമീപിച്ചുവെന്ന് ടെക്സസിലെ ആശുപത്രിയിലെ ഡോ. എസ്.ജി മുക്കാളയും പറഞ്ഞു. ഇത്തരത്തില്‍ പ്രസവം നേരത്തേയാക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കുഞ്ഞുങ്ങളുടെ ആന്തരികാവയവങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തിയിട്ടുണ്ടാവില്ലെന്ന് മാത്രമല്ല നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗുരുതര തകരാറുകള്‍ വരെ കുഞ്ഞുങ്ങള്‍ക്കുണ്ടായേക്കാമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. അമ്മയുടെ ആരോഗ്യത്തേയും ഇത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം കൊണ്ട് ഇരുപതിലേറെ ദമ്പതിമാരോട് ഇതിനെ സംബന്ധിച്ച് വിശദീകരിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
യു.എസില്‍ ജനിച്ച ഏതൊരാള്‍ക്കും അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത് ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരമാണ്. ട്രംപിന്റെ ഉത്തരവുപ്രകാരം നിയമവിരുദ്ധമായും താത്കാലിക തൊഴില്‍ വിസ, വിദ്യാര്‍ഥി-വിനോദസഞ്ചാര വിസകള്‍ എന്നിവയിലും യു.എസിലെത്തിയവര്‍ ജന്മംനല്‍കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇനിമേല്‍ അവിടെ പൗരത്വം അവകാശമായി ലഭിക്കില്ല. മാതാപിതാക്കളില്‍ ഒരാള്‍ക്ക് യു.എസ്. പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഉണ്ടാകണം, അല്ലെങ്കില്‍ യു.എസ്. സൈന്യത്തില്‍ അംഗമായിരിക്കണം തുടങ്ങിയ നിബന്ധനകളാണ് ജന്മാവകാശപൗരത്വത്തിന് ട്രംപ് വെക്കുന്നത്. ഫെബ്രുവരി 20ന് ശേഷമാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. യു.എസിന്റെ എച്ച്1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്. ട്രംപിന്റെ തീരുമാനത്തിനെതിരേ ഇന്ത്യന്‍ സമൂഹം വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്. സ്റ്റേ വന്നതോടെ താത്ക്കാലിക ആശ്വാസമാണെങ്കിലും ട്രംപ് ആയതിനാല്‍ ഏതറ്റം വരെയും പോകും.
"
https://www.facebook.com/Malayalivartha
























