ഫെയ്‌സ് ഐഡി, വയര്‍ലെസ് ചാര്‍ജിങ്,അനിമോജി; അപൂർവ വിസ്മയങ്ങളൊരുക്കി ആപ്പിൾ 8, 8 പ്ലസ് ഫോണുകൾ വിപണിയിൽ

കാത്തിരിപ്പിന് വിരാമം. ആപ്പിൾ പുതുനിര ഐ ഫോണുകൾ അവതരിപ്പിച്ചു. ഐ ഫോണ്‍ എക്സ്, ഐ ഫോണ്‍ 8, 8 പ്ലസ് എന്നിങ്ങനെയാണ് പുതിയ മോഡലുകളുടെ പേര്. ഐ ഫോണിന്റെ പത്താം വാർഷിക ദിനത്തിൽ കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തിയേറ്ററില്‍ നടന്ന ചടങ്ങിലാണ് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം ആപ്പിള്‍ വാച്ച് 3, ആപ്പിള്‍ ടി.വി. 4 കെ എന്നീ പുതിയ പതിപ്പുകളും അവതരിപ്പിച്ചു.
നിരവധി പുതുമയോടെയാണ് ഐഫോണ്‍ എക്‌സ് പുറത്തിറക്കിയിരിക്കുന്നത്.
ഹോം ബട്ടണ്‍ ഇല്ലാത്ത മൊബൈല്‍ ഫോണ്‍. ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫെയ്സ് ഐഡിയാണ് മറ്റൊരു പ്രത്യേകത. നമ്പര്‍ ലോക്കും പാറ്റേണ്‍ ലോക്കും പഴങ്കഥ. ഏത് ഇരുട്ടിലും മുഖം മനസ്സിലാക്കാവുന്ന സാങ്കേതിവിദ്യയാണ് ഐഫോണ്‍ എക്‌സില്‍. മുഖത്തിന് രൂപമാറ്റമുണ്ടായാലും തിരിച്ചറിയാനാകും. നിങ്ങളുടെ മുഖമാണ് ഇനി പാസ്വേഡ് എന്ന് ആപ്പിള്‍. ടച്ച് ഐഡിക്കു പകരം മുഖം നോക്കി ലോക്ക് തുറക്കാം.
ഏറ്റവും നൂതന മെസേജിങ് സംവിധാനമായ അനിമോജിയും തരംഗമാകും. ത്രീഡി സാങ്കേതിക വിദ്യ പ്രകാരം പ്രവര്‍ത്തിക്കുന്ന ഇതു ഉപയോക്താവിന്റെ മുഖഭാവം വിലയിരുത്തി പ്രത്യേക ഇമോജികള്‍ തയാറാക്കും. ഹൈ ഡെഫനിഷന്‍ 5.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ. താഴെനിന്നു മുകളിലേക്ക് സൈ്വപ് ചെയ്താല്‍ ഹോം സ്‌ക്രീന്‍. ഇതിനായി ട്രൂ ഡെപ്ത് ക്യാമറ സെന്‍സറാണ് ഫോണിലുള്ളത്. പൊടിയും വെള്ളവും തട്ടിയാലും കേടാവില്ല. സ്‌പെയ്‌സ് ഗ്രേ, സില്‍വര്‍ നിറങ്ങളില്‍ കിട്ടും.
മുന്‍പിലും പിന്നിലും 12 എംപി ക്യാമറ. ഡ്യുവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ക്വാഡ് എല്‍ഇഡി ടു ടണ്‍ ഫ്‌ലാഷ്, എയര്‍പവര്‍, വയര്‍ലസ് ചാര്‍ജിങ് തുടങ്ങി നിരവധി പുതുമകള്‍. ഐഫോണ്‍ ഏഴിനേക്കാള്‍ രണ്ട് മണിക്കൂര്‍ അധികം ബാറ്ററി ചാര്‍ജ്. സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ, ത്രിഡി ടച്ച്, സിരി സംവിധാനം. വില 999 ഡോളര്‍. നവംബര്‍ മൂന്നുമുതല്‍ ലഭ്യമാകും.
വയര്‍ലസ് ചാര്‍ജര്‍, ബയോചിപ്പ് എന്നിവയുമായി ഐഫോണ്‍ 8, 8 പ്ലസ്
ആശയവിനിമയത്തിന്റെ നവീനതയിലും സുരക്ഷയും സ്വകാര്യതയും കാത്തുസൂക്ഷിക്കുന്നതിലും പുത്തന്‍ മാതൃകയാണ് ഐഫോണുകള്‍ സമ്മാനിച്ചെതന്നു ടിം കുക്ക് പറഞ്ഞു.
ഒട്ടേറെ പ്രത്യേകതകളാണ് പുതിയ ഐഫോണുകളില്‍ കാത്തിരിക്കുന്നത്. ബയോ ചിപ്പിലാണ് പ്രവര്‍ത്തനം. ശരീര ചലനങ്ങളാല്‍ നിയന്ത്രിക്കാം. സ്വര്‍ണം ഉള്‍പ്പെടെ മൂന്ന് നിറങ്ങളില്‍ ലഭ്യം. വയര്‍ലസ് ചാര്‍ജിങാണ് സവിശേഷത.
64 ജിബി, 256 ജിബി സ്റ്റോറേജ്. ഐഫോണ്‍ 8ന് 699 ഡോളറും 8 പ്ലസിന് 799 ഡോളറുമാണ് വില. ഐഫോണ്‍ 8ന് 12 എംപി റിയര്‍ ക്യാമറയും 8 പ്ലസില്‍ ഡ്യുവല്‍ ക്യാമറയും. പ്രകാശത്തിനും സമയത്തിനും അനുസരിച്ച് തനിയെ ഫില്‍ട്ടറുകള്‍ തിരഞ്ഞെടുക്കുന്ന ക്യാമറകളാണ് പുതിയ മോഡലില്‍ സ്ഥാപിച്ചിട്ടുള്ളത്.

ആപ്പിള്‍ വാച്ച്-ഹൃദയമിടിപ്പ് അറിയാം, ഫോണ്‍ ഇല്ലാതെ തന്നെ ഫോണിന്റേതായ സൗകര്യങ്ങളും
ലോകത്തിലെ ഏറ്റവും മികച്ച വാച്ച് എന്ന മുഖവുരയോടെ ടിം കുക്ക് ആദ്യം അവതരിപ്പിച്ചത് ആപ്പിള്‍ വാച്ച് ആണ്. 97 ശതമാനം ഉപഭോക്താക്കളും സംതൃപ്തി പ്രകടിപ്പിച്ച ഉത്പന്നമാണ് ആപ്പിള്‍ വാച്ചെന്നും വിപണിയില്‍ വന്‍കുതിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആപ്പിള്‍ വാച്ച് സിരീസ് 3 കമ്പനി അവതരിപ്പിച്ചു.
ഹൃദയമിടിപ്പ് അറിയാവുന്നത്രയും സാങ്കേതിക മികവുണ്ട് ഈ വാച്ചിന്. ഫോണ്‍ ഇല്ലാതെതന്നെ, ഫോണിന്റേതായ സൗകര്യങ്ങള്‍ ലഭ്യമാകും. പതിനായിരക്കണക്കിന് പാട്ടുകള്‍ ആസ്വദിക്കാം. സിരീസ് 2ന്റെ അതേ വലുപ്പം. ശബ്ദനിയന്ത്രണ സംവിധാനം ‘സിരി’, ബില്‍റ്റ് ഇന്‍ സെല്ലുലാര്‍ സൗകര്യം എന്നിവ യോജിപ്പിച്ചിരിക്കുന്നു. 70 ശതമാനം അധികവേഗമുള്ള പ്രൊസസറാണ് വാച്ചിന് കരുത്തേകുക.
ഡിസ്‌പ്ലേ ഭാഗംതന്നെ ആന്റിനയായി പ്രവര്‍ത്തിക്കും. വാച്ച് കയ്യില്‍ കെട്ടിയിരിക്കുമ്പോള്‍ തന്നെ ഫോണ്‍ കോളുകള്‍ സ്വീകരിക്കാം. സെപ്റ്റംബര്‍ 22 മുതല്‍ വിപണിയില്‍. ഇന്ത്യയില്‍ പിന്നീടേ എത്തൂ.
സിരീസ്1 -249 ഡോളര്‍, സിരീസ്3- 329 ഡോളര്‍, ഫോണ്‍സൗകര്യമുള്ള സിരീസ്3- 399 ഡോളര്‍.

ഫോര്‍ കെ ആപ്പിള്‍ ടിവി
ഫോര്‍ കെ റസല്യൂഷനിലുള്ള ആപ്പിള്‍ ടിവി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മികച്ച ദൃശ്യവും ശബ്ദവും സമ്മാനിക്കുന്ന, അത്യാധുനിക ടിവിയാണ് ഇതെന്നാണ് ആപ്പിളിന്റെ അവകാശവാദം.
നിലവിലെ സ്മാര്‍ട്ട് ടിവികളെ കവച്ചുവയ്ക്കുന്ന സൗകര്യങ്ങള്‍. എ10എക്‌സ് പ്രൊസസര്‍, എച്ച്ഡിആര്‍ പിന്തുണ, ഡോള്‍ബി വിഷന്‍. ഏറ്റവും പുതിയതരം ടിവി കാണലിലേക്ക് സ്വാഗതമെന്ന് ആപ്പിള്‍. 32 ജിബി ടിവിയുടെ വില 179 ഡോളര്‍ മുതല്‍.

ബഹിരാകാശ പേടകം പോലെ സ്റ്റീവ് ജോബ്സ് തിയേറ്റര്‍
കലിഫോര്‍ണിയയിലെ ലോകാദ്ഭുതമാണ് സ്റ്റീവ് ജോബ്‌സ് തിയറ്റര്‍ എന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ല. കമ്പനിയുടെ പത്താം വാര്‍ഷികം ആഘോഷിച്ചത് ഇവിടെയാണ്. ആപ്പിള്‍ കമ്പനിയുടെ ഭാവി ആസ്ഥാനമായ ആപ്പിള്‍ പാര്‍ക്കിലെ ഓഡിറ്റോറിയമാണിത്. സമൂഹമാധ്യമങ്ങളില്‍ സ്റ്റീവ് ജോബ്‌സ് തിയറ്ററിന് വലിയ പുകഴ്ത്തലാണ് കിട്ടുന്നത്. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ സ്മരണയ്ക്കാണ് ഈ അതിനൂതന സ്മാരകം. മുകളില്‍ നിന്ന് നോക്കിയാല്‍ ബഹിരാകാശ പേടകം പോലെ തോന്നും
ഒരു മൈല്‍ ചുറ്റളവാണ് വര്‍ത്തുള ആകൃതിയിലുള്ള ആപ്പിള്‍ പാര്‍ക്കിന്റേത്. അഞ്ചു ബില്ല്യന്‍ ഡോളര്‍ ഇതു നിര്‍മിക്കാന്‍ വേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്പെയ്സ് ഷിപ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ ആപ്പിള്‍ ക്യാമ്പസ് 175 ഏക്കറില്‍ പരന്നുകിടക്കുന്നു. ആയിരം പേര്‍ക്ക് ഇരിക്കാവുന്നതാണ് സ്റ്റീവ് ജോബ്സ് ഓഡിറ്റോറിയം. ഭാവിയില്‍ 12,000 ജോലിക്കാരെ ആപ്പിള്‍ പാര്‍ക്കില്‍ നിയമിക്കും. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാണ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം. ദൈനംദിന ഉപയോഗത്തില്‍ അമിതമായി ഊര്‍ജനഷ്ടം വരാത്ത രീതിയിലാണു കെട്ടിടങ്ങള്‍ പണിതത്.
ജീവനക്കാര്‍ക്ക് ഇവിടെത്തന്നെ താമസിച്ചു ജോലി ചെയ്യാനും സൗകര്യമുണ്ട്. 11,000 കാറുകള്‍ പാര്‍ക്ക് ചെയ്യാം. ഗവേഷണ പദ്ധതികള്‍ക്കുള്ള ലാബുകള്‍, 3000 പേര്‍ക്കിരിക്കാവുന്ന കഫെ, വലിയ ഓഡിറ്റോറിയം തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണു പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. ലാന്‍ഡ് സ്‌കേപ്പിങ്, ക്യാംപസുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭപാത എന്നിവയുമുണ്ട്. മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നു. മധ്യത്തിലാണ് വിശാലമായ ആപ്പിള്‍ ഓഡിറ്റോറിയം.
https://www.facebook.com/Malayalivartha
























