ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ആശങ്കയുടെ നിഴലില്‍; ദേവസ്വം ബോർഡും തന്ത്രി കണ്ഠരര് രാജീവരും തുറന്ന പോരിലേയ്ക്ക്: കണ്ഠരര് രാജീവര് ഒഴിയാൻ സന്നദ്ധ അറിയിച്ചതായി സൂചന- ഗോള്‍പോസ്‌റ്റ് മാറ്റി സര്‍ക്കാരും മുഖ്യമന്ത്രിയും

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ആശങ്കയുടെ നിഴലില്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും, തന്ത്രി കണ്‌ഠര് രാജീവരും തുറന്ന പോരിലേക്കു നീങ്ങിയതോടെയാണ് മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആശങ്കയുടെ നിഴലിലായത്. കണ്ഠരര് രാജീവര് ഒഴിയാൻ സന്നദ്ധ അറിയിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. തന്ത്രിസ്‌ഥാനം ഒഴിയാനും മടിക്കില്ലെന്ന് രാജീവര് വ്യക്‌തമാക്കിയതോടെ സർക്കാർ നിന്ന നിൽപ്പിൽ കാലുമാറി ആക്രമണം സംഘപരിവാറിന് നേരെ മാത്രമാക്കി.
നടയടയ്‌ക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടി തന്ത്രി വിളിച്ചിരുന്നെന്ന ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ പ്രസംഗം പുറത്തുവന്നതു വിവാദമായിരുന്നു. കണ്‌ഠര് രാജീവര് നിഷേധിച്ചെങ്കിലും മുഖ്യമന്ത്രിയും ചില മന്ത്രിമാരും അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ചു. നിജസ്‌ഥിതി തിരക്കുകപോലും ചെയ്യാതെ, മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. അതോടെയാണു തന്ത്രി നിലപാട് കടുപ്പിച്ചത്. തങ്ങള്‍ നിയോഗിച്ച ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടി ആചാരം ലംഘിച്ചതും സര്‍ക്കാരിനെ വെട്ടിലാക്കി.
ഭക്‌തര്‍ക്കൊപ്പം നില്‍ക്കുമെന്നു തുറന്നുപറഞ്ഞിട്ടുള്ള കണ്‌ഠര് രാജീവര്‍ക്കെതിരേ നീങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നറിഞ്ഞാണു മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ അദ്ദേഹത്തെ ആക്രമിക്കുന്നതു നിര്‍ത്തിയത്. കുറ്റപ്പെടുത്തല്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും നേരേ മാത്രമാക്കി. താന്‍ വിളിച്ച യോഗത്തില്‍ തന്ത്രിയും പന്തളം രാജകുടുംബാംഗങ്ങളും പങ്കെടുക്കാത്തതിനു പിന്നില്‍ ബി.ജെ.പിയാണെന്നു പറഞ്ഞൊഴിഞ്ഞു.
ചിത്തിര ആട്ടവിശേഷത്തിനു നടതുറന്നപ്പോള്‍ ശബരിമല പോലീസിനെക്കൊണ്ടു നിറച്ചതും ഭക്‌തര്‍ക്കു പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം നിഷേധിച്ചതും എല്‍.ഡി.എഫില്‍ അതൃപ്‌തിക്കു വഴിവച്ചിട്ടുണ്ട്. നാമജപപ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്തതുതന്നെ കടന്നുപോയി. തുടര്‍ന്നും കടുത്ത നടപടി സ്വീകരിച്ചാല്‍ ഭൂരിപക്ഷ സമുദായം തീര്‍ത്തും എതിരാകുമെന്നാണു മുന്നണിയിലെ വികാരം. പോലീസിനെ നോക്കുകുത്തിയാക്കി സന്നിധാനത്തിന്റെ നിയന്ത്രണം സംഘപരിവാര്‍ ഏറ്റെടുത്തതു നാണക്കേടുമായി. മണ്ഡലകാലത്തെ നടപടികള്‍ കൂടിയാലോചിച്ചു തീരുമാനിക്കണമെന്നു ഘടകകക്ഷികള്‍ മുന്നണി കണ്‍വീനറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























