നട്ടെല്ലില്ലാത്ത കോണ്‍ഗ്രസിൽ നിന്ന് അഭിമാനത്തോടെ രാജിവച്ച് വി .ശരവണൻ ബിജെപിയിലേയ്ക്ക്

നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാജിവെച്ച ശേഷം കാണാതായ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപി ഓഫീസിലെത്തി. കഴിഞ്ഞ ദിവസമാണ് ബിജെപി നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന ശരവണന്‍ ബിജെപി ഒഫീസിലെത്തിയത് ബിജെപി ഓഫീസിലെത്തിയ ശരവണന്‍ ബിജെപിയിലേക്കുള്ള പ്രവേശനവും പ്രഖ്യാപിച്ചു.
പാലക്കാട് നഗരസഭയില്‍ ഭരണകക്ഷിക്കെതിരെയുള്ള അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കും മുമ്പ് രാജിവച്ച കോണ്‍ഗ്രസ് നഗരസഭാ അംഗം ശരവണന്‍ ദിവങ്ങള്‍ക്ക് ശേഷമാണ് പൊതുമണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതിലൂടെ ബിജെപിയെ അവിശ്വാസത്തില്‍ നിന്ന് കരകയറ്റിയ ശരവണനെ ബിജെപി നേതാക്കള്‍ മധുരം നല്‍കിയാണ് സ്വീകരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.30-ഓടെയാണ് ബിജെപി സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ക്കൊപ്പം ശരവണന്‍ പാര്‍ട്ടി ജില്ലാ ആസ്ഥാനത്തെത്തിയത്. ശരവണനെ കാണാനില്ലെന്ന് ഡിസിസി പ്രസിഡന്റ് നല്‍കിയ പരാതിക്ക് മറുപടിയും നല്‍കിയിട്ടാണ് അദ്ദേഹം ബിജെപി ഓഫീസിലേക്കെത്തിയത്. ജില്ലാ പോലീസ് ഓഫീസിലെത്തി ഡിസിസി പ്രസിഡന്റിന്റെ പരാതി ശരിയല്ലെന്ന് അറിയിച്ചു. പിന്നീട് തന്നെ കാണാനില്ലെന്ന് വ്യാജ പരാതി നല്‍കിയതിനും സമൂഹത്തില്‍ മോശമായി ചിത്രീകരിച്ചതിനും ഡിസിസി പ്രസിഡന്റിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിയും നല്‍കി. ജില്ലാ ആസ്ഥാനത്ത് വച്ച് തന്നെ മാധ്യമങ്ങളുമായി സംസാരിച്ച ശരവണന്‍ താന്‍ ബിജെപിയില്‍ ചേരുകയാണെന്ന കാര്യം വ്യക്തമാക്കി. ശരവണന്റെ ബിജെപിയിലേക്കുള്ള പ്രവേശനം 11ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
“കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ രീതികളോട് തനിക്ക് യോജിക്കാനാവില്ല. കോണ്‍ഗ്രസിനെ സിപിഎം പാളയത്തില്‍ കെട്ടാനുള്ള നേതൃത്വത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് നഗരസഭാംഗത്വം രാജിവച്ചത്. ആരെയും വഞ്ചിച്ചിട്ടില്ല. ആരില്‍ നിന്നും പണം കൈപ്പറ്റിയിട്ടില്ല. ബിജെപിയില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് താന്‍ രാജിവച്ചതെന്ന ആരോപണം ഉന്നയിക്കുന്നവരോട് തന്നെ അതിനെക്കുറിച്ച് ചോദിക്കണം. സാമ്പത്തികമായി ഒരു നേട്ടവും ഇതിന് പിന്നിലില്ല.
ഞാന്‍ അഭിമാനത്തോടെ രാജിവക്കുകയാണ് ചെയ്തത്. അല്ലാതെ അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയോ വോട്ട് അസാധുവാക്കുകയോ ചെയ്തിട്ടില്ല. സംരക്ഷണം നല്‍കണമെന്ന് ബിജെപിയോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നാലാംതീയതി വൈകിട്ട് സെക്രട്ടറിക്ക് രാജിസമര്‍പ്പിച്ചതിന് ശേഷം കുടുംബസമേതം തീര്‍ഥയാത്രയ്ക്കു പോയതാണ്. ക്ഷേത്രദര്‍ശനത്തിനായാണ് രണ്ട് ദിവസം പാലക്കാട് നിന്നും മാറി നിന്നത്.” എന്നായിരുന്നു ശരവണൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് നഗരസഭയില്‍ അവിശ്വാസപ്രമേയത്തിലൂടെ ബിജെപിയെ പുറത്താക്കാനുള്ള യുഡിഎഫ് നീക്കം കല്‍പ്പാത്തി കൗണ്‍സിലറായിരുന്ന കോണ്‍ഗ്രസ് അംഗം ശരവണന്റെ രാജിയോടെയാണ് പരാജയപ്പെട്ടത്. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ശരവണന്റെ രാജി. അങ്ങനെയൊരു തിരിച്ചടി കോണ്‍ഗ്രസ് നേതൃത്വം പോലും പ്രതീക്ഷിച്ചിരുന്നില്ല.
ശരവണന് കൂറ് മാറുന്നതിന് ബിജെപി 25 ലക്ഷം രൂപയാണ് നല്‍കിയതെന്ന് ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ആരോപിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്കും ബിജെപി പണം വാഗ്ദാനം ചെയ്തിരുന്നതായി കോണ്‍ഗ്രസിന്റെ മറ്റു കൌണ്‍സിലര്‍മാരും ആരോപിച്ചിരുന്നു. ഇതിനിടെയാണ് ശരവണന്റെ നാടകീയ തിരിച്ചു വരവും ബിജെപിയില്‍ ചേരുന്നതായുള്ള പ്രഖ്യാപനവും.
ബിജെപി ജില്ലാ ആസ്ഥാനത്തെത്തിയ ശരവണന് ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറിയും നഗരസഭാ ഉപാധ്യക്ഷനുമായ സി കൃഷ്ണകുമാര്‍, നഗരസഭാധ്യക്ഷ പ്രമീളാശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്.
https://www.facebook.com/Malayalivartha


























