നരഹത്യക്കൊടുവില്‍ ഡിവൈഎസ്പി ബി. ഹരികുമാര്‍ ബന്ധപ്പെട്ടത് ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും, രാഷ്ട്രീയ പ്രമുഖരെയും; എല്ലാവരും കൈയൊഴിഞ്ഞതോടെ കൊലക്കേസ് പ്രതി മുങ്ങിയത് സര്‍വീസ് റിവോള്‍വറുമായി: ഡിവൈ.എസ്.പിയുടെ ഒളിവ് സങ്കേതം തലസ്ഥാനത്ത് ഭരണകക്ഷിയുടെ സംരക്ഷണത്തോടെ

നെയ്യാറ്റിന്‍കരയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സിവില്‍ ഡ്രസില്‍ ഇറങ്ങിവന്ന് വാഹനം മാറ്റിടുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിന് ശേഷം സനലിനെ മര്‍ദ്ദിച്ച് കാറിന് മുന്നിലേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ബി. ഹരികുമാര്‍ ഒളിവ് ജീവിതം നയിക്കുന്നത് സര്‍വീസ് റിവോള്‍വറും തിരകളുമായെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
സംഭവ ശേഷം വാടകവീട്ടിലെത്തിയ ഹരികുമാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ എല്ലാവരും കൈയൊഴിഞ്ഞതോടെ ഹരികുമാര്‍ സര്‍വീസ് റിവോള്‍വറും എടുത്ത് മുങ്ങുകയായിരുന്നു. സര്‍വീസ് റിവോള്‍വറുമായി കൊലക്കേസില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് വന്‍ സുരക്ഷാ വീഴ്ചയാണെന്നും ഇത് അപകടം വരുത്തിവയ്ക്കുമെന്നും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംഭവമുണ്ടായി മൂന്നുദിവസം പിന്നിട്ടിട്ടും കൊലപാതകക്കേസില്‍ പ്രതിയായ പൊലീസുദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകാത്തത് പല വിധത്തിലുള്ള സംശയങ്ങള്‍ക്കും ആക്കം കൂട്ടുന്നുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ ഡിവൈ.എസ്.പി അഭയം തേടിയ തലസ്ഥാനത്തെ പൊലീസ് സംഘടനാ നേതാവിന്റെയും രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികളുടെയും സംരക്ഷണയില്‍ ഹരികുമാര്‍ തലസ്ഥാനത്തെ സുരക്ഷിത താവളത്തില്‍ കഴിയുമ്പോഴാണ് ജനത്തിന്റെ കണ്ണില്‍ മണ്ണിടാന്‍ പൊലീസ് അന്വേഷണത്തിന്റെ പേരില്‍ കഥകള്‍ മെനയുന്നത്.
ഹരികുമാര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി അഭ്യൂഹമുണ്ടാക്കി മധുരയിലും മറ്റും തെരച്ചിലെന്ന് പറഞ്ഞ് പോയ പൊലീസ് സംഘം വെറുംകൈയോടെ ഇന്നലെ തിരിച്ചെത്തിയതോടെ പൊലീസ് അന്വേഷണത്തിന്റെ പൂച്ച് പുറത്തായി. സനല്‍ കുമാര്‍ കൊല്ലപ്പെട്ട് മൂന്നുദിവസം പിന്നിടുമ്പോള്‍ ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റുമോര്‍ട്ടവും പൂര്‍ത്തിയാക്കിയതല്ലാതെ അന്വേഷണത്തിന്റെ ഒരു പടി പോലും കടക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവദിവസം തന്നെ ഹരികുമാറിനെ പിടികൂടാമായിരുന്നെങ്കിലും രക്ഷപ്പെടാന്‍ പഴുതൊരുക്കി കൂറുകാട്ടാനായിരുന്നു പൊലീസിന് താല്പര്യം.
മേലുദ്യോഗസ്ഥനായ എസ്.പിയോട് സംഭവം സൂചിപ്പിച്ച് താന്‍ തത്ക്കാലം ഇവിടെ നിന്ന് മാറുന്നുവെന്ന് പറഞ്ഞ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ഹരികുമാറിനെ നെയ്യാറ്റിന്‍കരയ്ക്ക് പുറത്തും കടക്കും മുമ്പ് കുടുക്കാന്‍ എസ്.പിയോ മേലുദ്യോഗസ്ഥരോ യാതൊന്നും ചെയ്തില്ല. അതിനുശേഷം കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, നെടുമങ്ങാട് എ.എസ്.പി എന്നിവര്‍ക്ക് കൈമാറി. നെടുമങ്ങാട് എ.എസ്.പിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും പൂര്‍ത്തിയാക്കി അത് സംബന്ധമായ തെളിവുകളും രേഖകളും തൊണ്ടികളും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കുകയെന്ന പ്രാഥമിക നടപടികള്‍ മാത്രമാണ് കൊലപാതകക്കേസ് അന്വേഷണത്തില്‍ നിര്‍ണായകമായ 72 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പൂര്‍ത്തിയായത്.
സംഭവത്തില്‍ ദൃക്‌സാക്ഷികളായവരുടെ മൊഴി രേഖപ്പെടുത്താനും സ്ഥലത്ത് എല്ലാത്തിനും മൂകസാക്ഷിയായുണ്ടായിരുന്ന സിസി ടിവി കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനും തെളിവെടുക്കാനുമുള്ള ജോലികളെല്ലാം അവശേഷിക്കെയാണ് കേസ് ഇന്നലെ ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പിയുടെ ഉത്തരവുണ്ടായത്.
ഇതോടെ കേസ് ഫയലുകള്‍ എ.എസ്.പി ഇന്ന് റൂറല്‍ എസ്.പി അശോക് കുമാര്‍ മുഖേന ക്രൈംബ്രാഞ്ച് എ.ഡിജിപി ഷേയ്ഖ് ദര്‍വേഷ് സാഹിബിന് കൈമാറും. സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ഡിവൈ.എസ്.പിയ്‌ക്കെതിരെ വിമാനത്താവളത്തിലും സീ പോര്‍ട്ടുകളിലും ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന പൊലീസ് പാസ്പോര്‍ട്ട് കണ്ടുകെട്ടാനോ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനോ യാതൊന്നും ചെയ്തിട്ടില്ല.
ഹരികുമാറിന് രക്ഷപ്പെടാന്‍ അവസരമൊരുക്കിയ സുഹൃത്ത് ബിനുവിനെ കണ്ടെത്താനോ ഇയാള്‍ക്ക് നഗരത്തില്‍ അഭയമൊരുക്കിയ സംഘടനാ നേതാവിനെ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. തലസ്ഥാനത്തെ പ്രമുഖ ഭരണകക്ഷി നേതാവിന്റെ സംരക്ഷണയിലാണ് ഹരികുമാറെന്നാണ് സൂചന.സനല്‍കുമാറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയശേഷം കീഴടങ്ങിയാല്‍ മതിയെന്ന ചില നിയമ വിദഗ്ദ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹരികുമാര്‍ പൊലീസിന് പിടികൊടുക്കാനോ കീഴടങ്ങാനോ തയ്യാറാകാതെ കഴിയുന്നതെന്നും പറയപ്പെടുന്നു.
ഹരികുമാറിന്റെ ബന്ധുക്കളായ പലരെയും പൊലീസ് നേരില്‍ കണ്ട് സംരക്ഷിക്കാന്‍ തയ്യാറാകരുതെന്നും കീഴടങ്ങാന്‍ നിര്‍ബന്ധിക്കണമെന്നും അഭ്യര്‍ത്ഥിച്ചതായ വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഇവരുടെയോ ഹരികുമാറിന്റെ ഉറ്ര സുഹൃത്തുക്കളുടെയോ സഹപ്രവര്‍ത്തകരുടെയോ മൊബൈല്‍ഫോണുകള്‍ നിരീക്ഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇത്തരത്തില്‍ സംഭവത്തിന്റെ തുടക്കം മുതല്‍ ഹരികുമാറിനെ പിടികൂടുന്നതില്‍ ബോധപൂര്‍വം വരുത്തിയ പിഴവുകളാണ് പൊലീസിനെ സംശയനിഴലിലാക്കുന്നത്.
അതേസമയം ഡിവൈഎസ്പിയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇതുവരെ മരവിപ്പിച്ചിട്ടില്ലെന്നും സംഭവശേഷം ഇതുവരെ അദ്ദേഹം യാതൊരു ബാങ്ക് ഇടപാടും നടത്തിയിട്ടില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച തിരുവനന്തപുരം റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. കേസില്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഡിവൈഎസ്പി ഇന്ന് കീഴടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha
























