സനലിനെ പിടിച്ചു തള്ളി കാറിന് മുന്നിലിട്ടിട്ട് ഓടി രക്ഷപ്പെടുമ്പോൾ ഡിവൈഎസ് പി മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ

നിരപരാധിയെ കൊലപ്പെടുത്തിയ നെയ്യാറ്റിൻകര ഡിവൈഎസ് പി അർധരാത്രി കൊടങ്ങാവിളയിൽ എത്തിയത് എന്തിനാണെന്ന് സംശയിച്ച് രഹസ്യാന്വേഷണ വിഭാഗം. ഹരികുമാർ സനലിനെ പിടിച്ചു തള്ളി കാറിന് മുന്നിലിട്ടിട്ട് ഓടി രക്ഷപ്പെടുമ്പോൾ അദ്ദേഹത്തെ പിടികൂടിയ നാട്ടുകാരിൽ ചിലർ അദ്ദേഹം ശരിയായ ബോധത്തിലല്ലെന്ന് കണ്ടതായി പോലീസിൽ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.
സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വിശ്വസ്തനായ ഹരികുമാറിനെ സർക്കാരും പാർട്ടിയും ചേർന്ന് രക്ഷിക്കുമെന്ന് തന്നെയാണ് പ്രാദേശിക സി പി എം നേതാക്കളും പ്രവർത്തകരും വിശ്വസിക്കുന്നത്. ക്രമസമാധാന ചുമതലയിൽ നിയമനം നൽകരുതെന്ന് ഡി ജി പി നിർദ്ദേശം നൽകിയിട്ടും നിയമനത്തിന് പാർട്ടി ജില്ലാ സെക്രട്ടറി നിർബന്ധം പിടിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. റൂറൽ എസ്പി ആശോക് കുമാറാണ് ഹരിയെ നെയ്യാമിൻ കരയിൽ നിയമിച്ചത്. ഇവർ അടുത്ത സുഹൃത്തുക്കളാണ്. ആശോക് കുമാറും സിപിഎം ജില്ലാ ഉന്നതന് വേണ്ടപ്പെട്ട വ്യക്തിയാണ്.
അശോക് കുമാറുമായാണ് ഹരികുമാർ അവസാനം സംസാരിച്ചത്. താൻ ഒളിവിൽ പോവുകയാണെന്ന് പറഞ്ഞ ശേഷം സംഭവത്തിന്റെ വിശദാംശങ്ങൾ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. പോലീസിലെ ഉന്നതരെല്ലാം ഹരികുമാറിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയ നേതൃത്വവും അത്തരത്തിൽ തന്നെയാണ് കരുക്കൾ നീക്കുന്നത്.
സംഭവ സ്ഥലത്ത് രാത്രികാലങ്ങളിൽ ഡിവൈ എസ് പി സ്ഥിരമായി വരാറുണ്ടെന്നും അവിടെത്തെ ഒരു ജുവലറി ഉടമയായ ബിനുവിന്റെ വീട്ടിലാണ് അദ്ദേഹം വരാറുള്ളതെന്നും നാട്ടുകാർ പറയുന്നു. ഹരികുമാർ സംഭവ സമയത്ത് സ്വബോധത്തിൽ ആയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ഉള്ളിലുള്ള മറ്റേതോ ആവേശത്തിന്റെ പിൻബലത്തിലാണ് ഇപ്രകാരം ചെയ്തതെന്നും നാട്ടുകാർ പറയുന്നു. ഡി വൈ എസ് പി യുടെ കാർ ജുവലറി ഉടമയുടെ വീട്ടിലായിരുന്നു. ജുവലറി ഉടമയുടെ വീട്ടിലെ ഗേറ്റ് തുറക്കാൻ കഴിയാതെ സനൽ കാർ പാർക്ക് ചെയ്തത് ഹരികുമാർ ചോദ്യം ചെയ്തു. സമീപത്തെ തടുകടയിൽ സാധനം വാങ്ങാനെത്തിയ സനൽ ഉടൻ കാർ മാറ്റിയിട്ടെങ്കിലും ഇതിനിടയിൽ ഹരികുമാർ സനലിനെ തല്ലി. റോഡിലേക്ക് മറിഞ്ഞു വീണ സനലിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി.
സംഭവസമയത്ത് മദ്യപാന പരിശോധന നടത്താത്തതിനാൽ ഗുരുതരമായ കുറ്റകൃത്യത്തിൽ നിന്നും ഹരികുമാർ രക്ഷപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. എന്തിനാണ് ഡിവൈഎസ്പി അർധരാത്രി കൊടങ്ങാവിളയിലെത്തിയത്? എന്നും രാത്രി അദ്ദേഹം ആ വസതിയിൽ വരുന്നതെന്തിന്? മണിക്കൂറുകളോളം ഹരികുമാർ എന്ത് ചെയ്യുകയായിരുന്നു അവിടെ? ഇതെല്ലാമാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്. ജുവലറി ഉടമയാണ് ഹരികുമാറിനെ കാറിൽ കടത്തിയത്. യാഥാർത്ഥ്യം പുറത്തു വന്നാൽ സംസ്ഥാന പോലീസ് സേനയിലെ ചിലരുടെ തനിനിറം പുറത്തു വരുമെന്നാണ് നാട്ടുകാർ പറയുന്നത്.
ഏതായാലും ഹരികുമാറിനെ രക്ഷിക്കാൻ സി പി എം ഉന്നതന് കഴിയുമെന്ന് തോന്നുന്നില്ല. കാരണം രക്ഷിച്ചാൽ പലതും പുറത്തുവരും.
https://www.facebook.com/Malayalivartha
























