ശ്രീധരൻപിള്ളയുടെ വിവാദ പ്രസംഗം കെണിയായി ! ; മതസ്പർദ്ദ വളർത്തുന്നുവെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കസബ പോലീസ് കേസെടുത്തു

മതവികാരം ഇളക്കി വിടുന്ന തരത്തിൽ പ്രസംഗിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ശബരിമല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നടന്ന യുവമോർച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗമാണ് വിവാദമായത്. തുടർന്ന് നന്മണ്ട സ്വദേശി ഷൈബിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പോലീസ് കേസെടുത്തത്.
തുലാമാസ പൂജസമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠര് രാജീവരുടെ നിലപാട് തന്റെ ഉറപ്പിന്മേലെടുത്തതാണെന്നാണ് യുവമോർച്ചാ സമ്മേളനത്തിൽ ശ്രീധരൻപിള്ള പറഞ്ഞത്. നമ്മൾ മുന്നോട്ട് വെച്ച അജണ്ടയിൽ എല്ലാവരും വീണു, കൃത്യമായ ആസൂത്രണമാണ് ബി.ജെ.പി ശബരിമലയിൽ നടപ്പിലാക്കുന്നതെന്നും പിള്ള പറഞ്ഞു. തന്റെ പേരിൽ ഇതുവരെ ഏഴ് കേസുകളാണെടുത്തിട്ടുള്ളത്. സി.പി.എമ്മും കോൺഗ്രസും തനിക്കെതിരെ കേസ് കൊടുത്ത് നടക്കുകയാണെന്നും കാസർഗോഡ് നടന്ന രഥയാത്ര ഉദ്ഘാടനത്തിൽ ശ്രീധരൻപിള്ള പറഞ്ഞു. എന്നാൽ തനിക്കെതിരെ കേസ് കൊടുത്തവർക്കെതിരെ വെറുതെയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോൾ ദർശനത്തിനെത്തിയ 52 കാരിയെയടക്കം മർദ്ദിച്ച സംഭവത്തിൽ ആർ എസ് എസ് പ്രവർത്തകനായ സൂരജിന് ജാമ്യം നൽകാനാവില്ലെന്നും ജാമ്യം നൽകിയാൽ അക്രമ സംഭവങ്ങൾ ആവർത്തിയ്ക്കുമെന്നും ഹൈക്കോടതി ഇന്ന് വ്യകത്മാക്കിയതിന് പിന്നാലെയാണ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ കേസെടുത്തത് എന്നത് ശ്രദ്ധേയമാണ്. എൻ ഡി എ യുടെ നേതൃത്വത്തിൽ ശ്രീധരൻ പിള്ളയും തുഷാർ വെള്ളാപ്പള്ളിയും കാസർഗോഡ് നിന്ന് ഇന്ന് ശബരിമല സംരക്ഷണ രഥ യാത്ര ആരംഭിച്ചു. ഈ യാത്ര പൂർത്തിയാകും മുൻപ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് സർക്കാരിനെ സംബന്ധിച്ച് വലിയ രാഷ്ട്രീയ നേട്ടമാണ്.
ശബരിമലയിൽ ഭകതരുടെ വിശ്വാസം സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ച തന്റെ പേരിൽ ഇതുവരെ ഏഴു കേസുകള്‍ ഇതുവരെ എടുത്തിട്ടുണ്ടെന്ന് രഥയാത്രയുടെ ഉത്‌ഘാടന വേദിയിൽ ഇന്ന് പറഞ്ഞിരുന്നു. കേസുകൾ നിയമപരമായി നേരിടുമെന്നും അഭിഭാഷകനായ തനിക്കതിൽ ആത്മവിശ്വാസമുണ്ടെനും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തിന്റെ മറവിൽ സംഘപരിവാർ സംഘടനകളും കോൺഗ്രസ്സും നടത്തുന്ന സമരങ്ങൾക്കെതിരെ അതിരൂക്ഷ വിമർശങ്ങളാണ് കോടതി ഇന്ന് നടത്തിയത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം തന്നെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 23,84,500 രൂപയും പൊലീസ് വാഹനങ്ങള്‍ക്ക് 1,53,000 രൂപയും അക്രമികൾ നഷ്ടമുണ്ടാക്കിയതായാണ് പ്രാഥമികമായി കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha
























