ഇത് എം എല്‍ എയുടെ പ്രതികാരം ! ; സന്നിധാനത്ത് 52കാരി ലളിതയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ആർ എസ് എസ് പ്രവർത്തകൻ സൂരജിനെ സിപിഎം കുടുക്കികയാണെന്ന് ആരോപണം; വര്‍ഷങ്ങള്‍ക്ക് മുൻപുണ്ടായ ബൈക്ക് ആക്സിഡന്റില്‍ കാല്‍ അറ്റ് തൂങ്ങിയ സൂരജിന് ഓടിയെത്താന്‍ കഴിയാത്തതിനാല്‍ താന്‍ എത്തി മിനുട്ടുകള്‍ക്ക് ശേഷമാണ് സൂരജ് സംഘര്‍ഷ സ്ഥലത്തേക്ക് എത്തിയത്; പോലീസിന്റെ വാദങ്ങളെ വിമർശിച്ച് സംഘപരിവാര്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടയിൽ 52കാരിയെ ആക്രമിച്ചവരുടെ കൂട്ടത്തിൽ മുഖ്യപതിയായി പിടികൂടിയ സൂരജ് ഇലന്തൂരിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. എം എല്‍ എ വീണ ജോര്‍ജ്ജിനെ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ചതിന് പൊലീസ് കള്ളക്കേസെടുത്ത് പ്രതികാരം ചെയ്യുന്നു എന്ന വാദമാണ് സംഘപരിവാര്‍ ഉയർത്തിക്കാട്ടുന്നത്.
പത്തനംതിട്ട ബസ്റ്റാന്‍റിലെ ശോചനീയവസ്ഥയ്ക്കെതിരെ പോസ്റ്റിട്ട സൂരജ് എലന്തൂര്‍ എന്ന യുവാവിനെതിരെ വീണ ജോര്‍ജ്ജ് എംഎല്‍എ പരാതി നല്‍കിയതും പരാതിയിന്‍മേല്‍ അറസ്റ്റ് ചെയ്തതും വന്‍ ചര്‍ച്ചയ്ക്കാണ് വഴിവച്ചിരുന്നത്. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശോചനീയവാസ്ഥ ചൂണ്ടിക്കാട്ടിയാണ് ഇലന്തൂർ സ്വദേശി സൂരജ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെങ്കിലും മതസ്പര്‍ദ്ധ വളര്‍ത്തുന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് താന്‍ പരാതി നല്‍കിയതെന്നും അതിന്‍മേലാണ് പോലീസ് സൂരജിനെ അറസ്റ്റ് ചെയ്തതെന്നുമായിരുന്നു മുൻപ് വീണാ ജോര്‍ജ്ജിന്‍റെ വിശദീകരണം. വികസന പ്രശ്നം ചൂണ്ടിക്കാണിച്ചതിനല്ല എന്നും എംഎല്‍എ പ്രത്യേകം കുറിച്ചു.
സൂരജ് എലന്തൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.....
'പത്തനം തിട്ട കെഎസ്ആര്‍ടിസി ബസ്റ്റാന്‍റാണ്. പ്രീയപ്പെട്ട എംഎല്‍എ മാഡം. ബ്യൂ്ടിപാര്‍ലറുകളും ഓര്‍ത്തഡോക്സ് വിരുന്നുകളുമൊക്കെ കഴിഞ്ഞിട്ട് ഇതൊക്കെയൊന്ന് ശ്രദ്ധിച്ചാല്‍ വളരെ ഉപകാരമായിരുന്നു.. മാഡത്തിന് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ആഡംബര വാഹനമുണ്ട്. അതല്ലെങ്കില്‍ സഭ വക അല്ലേങ്കില്‍ മുത്തൂറ്റ് വക വിദേശനിര്‍മ്മിത ലക്ഷ്വറി വാഹനങ്ങള്‍ ധാരാളമുണ്ടാകും... അറിയാതെ വോട്ട് ചെയ്ത് പോയ പാവങ്ങള്‍ക്ക് വേറെ വഴിയില്ലേ മാഡം...'
എന്നാല്‍ സൂരജിന്‍റെ പോസ്റ്റില്‍ എവിടെയാണ് എംഎല്‍എ ഉന്നയിച്ച പരാതികള്‍ ഉള്ളതെന്നായിരുന്നു അന്ന് സോഷ്യല്‍ മീഡിയയില്‍ ഉയർന്ന ചോദ്യം. ഇതിനെത്തുടർന്നുണ്ടായ നീരസത്തിന്റെ ബാക്കിപത്രമാണ് സൂരജിന്റെ അറസ്റ്റിൽ ഉണ്ടായതെന്നാണ് സംഘപരിവാർ ചൂണ്ടിക്കാണിക്കുന്നത്.
തൃശ്ശൂരില്‍ നിന്നെത്തിയ ലളിത എന്ന 52 വയസുള്ള ഭക്തയെ പ്രായ സംശയത്തിന്റെ അടിസ്ഥാനത്തില്‍ തടഞ്ഞതിന് സൂരജാണ് നേതൃത്വം നല്‍കിയതെന്നാണ് ജില്ലാ പൊലീസിന്റെ വാദം. ഈ സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 150തോളം പേര്‍ക്കെതിരെ പൊലീസ് കേസടുക്കുകയുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ടാണ് മുഖ്യപ്രതിയെന്ന് പറഞ്ഞ് സൂരജിനെ അറസ്റ്റു ചെയ്തത്.
അതേസമയം സൂരജ് നിരപരാധിയാണെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ വാദം. സംഘര്‍ഷങ്ങള്‍ അവസാനിച്ച ഘട്ടത്തിലാണ് സൂരജ് ചെറിയ നടപ്പന്തലില്‍ നിന്ന് വലിയ നടപ്പന്തലിലേക്ക് തനിക്കൊപ്പം എത്തിച്ചേര്‍ന്നതെന്ന വാദവുമായി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബുവും രംഗത്തെത്തി.
ചെറിയ നടപ്പന്തലിന് സമീപത്തെ റസ്റ്റോറന്റില്‍ നിന്ന് ചായ കഴിക്കുന്ന സമയത്താണ് വലിയ നടപ്പന്തലില്‍ നിന്ന് വലിയ ബഹളം കേള്‍ക്കുന്നത്. ഈ സമയം താന്‍ ഓടിയെത്തിയപ്പോള്‍ 90 ശതമാനം പ്രശ്നങ്ങളും കഴിഞ്ഞിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുൻപുണ്ടായ ബൈക്ക് ആക്സിഡന്റില്‍ കാല്‍ അറ്റ് തൂങ്ങിയ സൂരജിന് ഓടിയെത്താന്‍ കഴിയാത്തതിനാല്‍ താന്‍ എത്തി മിനുട്ടുകള്‍ക്ക് ശേഷമാണ് സൂരജ് സംഘര്‍ഷ സ്ഥലത്തേക്ക് എത്തിയതെന്നാണ് പ്രകാശ് ബാബു വാദിക്കുന്നത്.
അതേസമയം, ലളിതയെ തടഞ്ഞതും, ഇളയ മകനെ ആക്രമിച്ചതുമായ ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളിലൊരാളാണ് സൂരജ് എലന്തൂരെന്നാണ് ഇപ്പോഴും പൊലീസിന്റെ വാദം. സംഘര്‍ഷങ്ങള്‍ നടക്കുന്ന സമയത്ത് സൂരജ് അവിടെ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവി നാരായണന്‍ പറഞ്ഞത്. എന്നാല്‍ ലളിതയെ സൂരജ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം സന്നിധാനം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച കേസിലും സൂരജുണ്ടെന്ന് എസ്‌പി പ്രതികരിച്ചു.
ഇന്നലെ അറസ്റ്റ് ചെയ്ത സൂരജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മനഃപൂര്‍വ്വമല്ലാത്ത നരഹത്യാശ്രമം, സ്ത്രീയെ ആക്രമിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്. മുൻപ് ശബരിമലയ്ക്ക് വരുന്ന ലിബിയെന്ന യുവതിയെ പത്തനംതിട്ട ബസ്റ്റാന്റില്‍ തടഞ്ഞ കേസിലെ പ്രധാന പ്രതിയും കൂടിയാണ് സൂരജ് എസ് പി പറഞ്ഞു. അതേസമയം, പത്തനംതിട്ട ബസ്റ്റാന്റിലെ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി എം എല്‍എ യ്ക്ക് എതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന്റെ പകയാണ് സുരജിനെതിരെ പൊലീസിനുള്ളതെന്നും, ലളിതയെ ആക്രമിച്ച കൂട്ടത്തില്‍ സൂരജ് ഇല്ലെന്നും കള്ളക്കേസാണിതെന്നും ആരോപിച്ച് സൈബര്‍ ഇടത്തില്‍ 'യെസ് ഐ ആം സൂരജ്' ക്യാമ്പയിൽ ആരംഭിച്ചു. സൂരജ് സ്ത്രീയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ പുറത്ത് വിടാന്‍ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ഫേസ്‌ബുക്കിലൂടെ വെല്ലുവിളിച്ചു.
ആറാം തിയതി രാവിലെ 7 മണിയോടെയാണ് സന്നിധാനത്തെ പ്രശ്‌നങ്ങളുടെ തുടക്കം. പമ്പയില്‍ നിന്ന് മകന്റെ കുഞ്ഞിന് ചോറ് നല്‍കിയതിന് ശേഷം സന്നിധാനത്തേക്ക് ഇരുമുടി കെട്ടില്ലാതെ മലകയറിയ മൂന്നംഗ സംഘത്തിലെ ലളിതയെന്ന സ്ത്രീയെ പ്രായത്തിന്റെ സംശയത്തിലാണ് വലിയ നടപ്പന്തലില്‍ വെച്ച് തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ തുനിഞ്ഞത്. സ്ത്രീക്കെതിരെ ആക്രോശിച്ചു കൊണ്ട് യുവാവ് തേങ്ങ എറിയുന്ന ചിത്രവും പുറത്തുവരികയുണ്ടായി. ശരണം വിളിച്ചു കൊണ്ട് ആക്രമിക്കാന്‍ തുനിഞ്ഞെത്തിയവരുടെ കൂട്ടത്തില്‍ നിന്നും പൊലീസ് ഏറെ പാടുപെട്ടാണ് ഇവരെ രക്ഷപെടുത്തിയത്.
ഇവര്‍ക്കൊപ്പമെത്തിയ ഇളയ മകനെ ഇതിനിടയില്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു. വളരെ പാട് പെട്ടാണ് സംഘര്‍ഷങ്ങളുടെ ഇടയില്‍ നിന്ന് ലളിതയെ വലിയ നടപ്പന്തലിന് മുന്നിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും, ഇളയ മകന്‍ മൃദുലിനെ സന്നിധാനം പൊലീസ് സ്റ്റേഷനിലേക്കും രക്ഷിച്ച് കൊണ്ടുപോയത്. പിന്നാലെ ലളിതയ്ക്ക് 52 വയസ്സ് കഴിഞ്ഞതാണെന്നും അവര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം നമ്മള്‍ ഒരുക്കണമെന്നും ആര്‍എസ്‌എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പൊലീസ് മൈക്കിലൂടെ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് രംഗം ശാന്തമായത്.
https://www.facebook.com/Malayalivartha

























