മുഖ്യമന്ത്രി പിണറായി വിജയന്‍ ആധുനിക ടിപ്പു സുല്‍ത്താനായ ഓട്ടച്ചങ്കനെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍

കാസര്‍കോഡ് മധൂറില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന യോഗത്തിൽ പിണറായി വിജയനെ കടന്നാക്രമിച്ച് കെ സുരേന്ദ്രൻ.
ശബരിമലക്ഷേത്രം തകർക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി എന്നും സുരേന്ദ്രൻ ആരോപിക്കുന്നു. എന്നാൽ പിണറായി വിജയന്റെ ആഗ്രഹം നക്കാൻ പോകുന്നില്ല . ശബരിമലയിലെ ഭക്തരുടെ വിജയമാണ് ചിത്തിരയാട്ട വിശേഷ പൂജയ്ക്ക് കണ്ടത് . ശബരിമല തകര്‍ക്കാന്‍ ശ്രമം നടത്തുന്ന ആധുനിക ടിപ്പു സുല്‍ത്താനായ പിണറായി വിജയനെതിരായ സമരത്തിന്റെ തുടക്കം മാത്രമാണ് അവിടെ കണ്ടതെന്നും കെ.സുരേന്ദ്രന്‍.
'എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങള്‍ നടത്തി, എന്തുവന്നാലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കും, സുപ്രീംകോടതി വിധി നടപ്പാക്കുമെന്നൊക്കെ പറഞ്ഞത് ആരാണ്. ഡബിള്‍ ചങ്കനാണ്, ഇരട്ടച്ചങ്കനാണ്. പിണറായി വിജയന്‍ ഇത്രയും നാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സഖാക്കളെ വിശ്വസിപ്പിച്ചിരുന്നത് തനിക്ക് രണ്ട് ചങ്കുണ്ട് എന്നാണ്. എന്നാല്‍ ചിത്തിരയാട്ട വിശേഷ പൂജ കഴിഞ്ഞപ്പോള്‍ പിണറായി വിജയന് രണ്ട് ചങ്ക് പോയിട്ട് ഒരു ചങ്കുമില്ല, ഒരു ഓട്ടച്ചങ്കനാണ് പിണറായി വിജയന്‍'- കെ.സുരേന്ദ്രന്‍ പറഞ്ഞു.
ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പൊലീസ് ചെയ്യേണ്ട ജോലിയാണ് ഏറ്റെടുത്ത് ചെയ്തത്. പ്രകോപിതരായ അയ്യപ്പഭക്തരെ സമാധാനിപ്പിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും കെ.സുരേന്ദ്രന്‍ ന്യായീകരിച്ചു.
അതേസമയം വത്സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ 41 ദിവസം ഭജനമിരുത്താന്‍ സംഘപരിവാര്‍ തയാറാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. തന്ത്രി കല്‍പിക്കുന്ന പ്രായശ്ചിത്തം ചെയ്താല്‍ തീരാവുന്ന കുറ്റമേ വത്സന്‍ തില്ലങ്കേരി ചെയ്തിട്ടുള്ളൂ.എന്നാല്‍ ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തു ദേവസ്വം ബോര്‍ഡില്‍ അംഗമായ ശങ്കര്‍ ദാസ് ചെയ്തതു പൊറുക്കാനാവാത്ത തെറ്റാണെന്നും തങ്ങള്‍ കോടതിയെ സമീപിച്ചാല്‍ ശങ്കര്‍ ദാസ് കുടുങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയത് അറിവില്ലായ്മ കാരണമാണെന്നും ഇത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിന് സാധിക്കുമായിരുന്നു. താന്‍ ചെയ്ത തെറ്റിന് അയ്യപ്പന്‍ തന്നോട് ക്ഷമിക്കട്ടെയെന്നും തന്ത്രിയുടെ നിര്‍ദേശ പ്രകാരം പരിഹാരക്രീയകള്‍ ചെയ്‌തെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























