ബന്ധു നിയമന വിവാദത്തില്‍ മുഖ്യനോ കോടിയേരിയോ വിശദീകരണം തേടിയിട്ടില്ല ! ; കുറ്റിപ്പുറത്ത് ജയിച്ചത് മുതൽ ലീഗ് തന്നെ വേട്ടയാടുന്നതായി കെ.ടി.ജലീല്‍

അടിസ്ഥാന യോഗ്യതകള്‍ പോലും തിരുത്തി ബന്ധുവിന് നിയമനം നൽകിയെന്ന ആരോപണങ്ങൾ കൊഴുക്കവേ മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ വിശദീകരണം തേടിയിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍.
എകെജി സെന്‍ററില്‍ കോടിയേരിയോടൊപ്പം അരമണിക്കൂറോളം കൂടിക്കാഴ്ച്ച നടത്തിയെങ്കിലും അതൊരു സ്വഭാവിക കൂടിക്കാഴ്ചയാണെന്ന് മന്ത്രി പ്രതികരിച്ചു. ബന്ധു നിയമന വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അതേസമയം കുറ്റിപ്പുറത്ത് ജയിച്ചത് മുതൽ ലീഗ് തന്നെ വേട്ടയാടുന്നതായും ജലീൽ കുറ്റപ്പെടുത്തി.
ബന്ധു നിയമന വിവാദത്തില്‍ കെടി ജലീലിന്റെ വാദം തെറ്റാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിയമനത്തില്‍ അപേക്ഷിച്ച നാലു പേര്‍ക്കും കെ.ടി ജലീലിന്റെ ബന്ധുവായ അദീപിനെക്കാള്‍ യോഗ്യതയുള്ളവരെന്ന് തെളിഞ്ഞിരുന്നു. അപേക്ഷ തള്ളിയവരില്‍ എസ്ബിഐ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.
വിജ്ഞാപന പ്രകാരം യോഗ്യതകളുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കി കൊണ്ട് ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചെന്നായിരുന്നു ജലീലിനെതിരായ ആരോപണം.
അതേസമയം തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നില്‍ കെ. റ്റി ജലീലിനെതിരെ നടന്ന പ്രതിഷേധത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടി. പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തിൽ പ്രതിഷേധം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് യൂത്ത് ലീഗ്. യോഗ്യതയുണ്ടായിട്ടും കെ.എസ്.എം.ഡി.എഫ്.സി.യിൽ നിയമനം കിട്ടാത്തവരെ മുൻനിർത്തി കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസിനെ കൂടി പങ്കെടുപ്പിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് യൂത്തി ലീഗിന്റെ പദ്ധതി.
https://www.facebook.com/Malayalivartha
























