തെളിവുള്ളവർ കോടതിയിൽ പോകട്ടെ, വിവാദം പാര്‍ട്ടി പരിശോധിക്കും ! ; മന്ത്രി കെ ടി ജലീലിനെതിരായുള്ള ബന്ധുനിയമന വിവാദത്തിൽ നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍

മന്ത്രി കെ ടി ജലീലിനെതിരായുള്ള ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിവാദവുമായി ബന്ധപ്പെട്ട തെളിവുകളുണ്ടെങ്കിൽ അവർ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ബന്ധുനിയമന വിവാദം ചർച്ച ചെയ്യാനിരിക്കെ കെ.ടി ജലീലുമായി ഇന്ന് എകെജി സെന്ററില്‍ വച്ച് അരമണിക്കൂറോളം നടത്തിയ കൂടിക്കാഴ്ച്ചയ്ക്കൊടുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോടിയേരി പ്രതികരണം അറിയിച്ചത്.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും നോക്കി നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സി.പി.എമ്മെന്നും അദ്ദേഹം വ്യക്താക്കി.
എന്നാൽ ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ വിശദീകരണം തേടിയിട്ടില്ലെന്ന് കെ.ടി ജലീല്‍ നേരത്തെ പ്രതികരിച്ചിരുന്നു. കുറ്റിപ്പുറത്ത് ജയിച്ചതു മുതൽ ലീഗ് തന്നെ വേട്ടയാടുന്നതായും കെ ടി ജലീൽ ആരോപിച്ചിരുന്നു. അതോടൊപ്പം തന്നെ ഇന്ന് നടന്ന കൂടിക്കാഴ്ച നിയമനവുമായി ബന്ധപ്പെട്ടല്ലെന്ന് ജലീല്‍ നേരത്തെ പറഞ്ഞിരുന്നു.
അദീബ് സ്ഥാനമൊഴിയുന്നതാണ് പോംവഴിയെന്ന് പാര്‍ട്ടി കേന്ദ്രങ്ങളിൽ അഭിപ്രായമുണ്ടെങ്കിലും ജലീല്‍ വഴങ്ങിയിട്ടില്ലെന്നാണ് സൂചനകള്‍. അതേസമയം വിവാദം തുടങ്ങിയപ്പോള്‍ വിദേശത്തായിരുന്ന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ പി അബ്ദുള്‍വഹാബ് അദീബിന് യോഗ്യതയുണ്ടായിരുന്നെന്ന വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്ന എസ്ബിഐ ഉദ്യോഗസ്ഥന്‍ പി മോഹനനും അദിബിന് അനുകൂലമായ നിലപാടെടുത്തു.
https://www.facebook.com/Malayalivartha



























