ശബരിമലയുവതീ പ്രവേശനത്തിന്റെ മറവില്‍ ക്ഷേത്രങ്ങളെയും ജീവനക്കാരെയും തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇവര്‍ നിലപാട് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആരോപിക്കുന്നു

ശബരിമലയില്‍ നടവരവ് കുത്തനെ ഇടിഞ്ഞതോടെ ദേവസ്വംബോര്‍ഡ് വലിയ പ്രതിസന്ധിയിലായി. ക്ഷേത്രങ്ങളെ തകര്‍ക്കുന്ന പ്രചരണം വ്യാപകമായി നടക്കുകയാണെന്നും കാണിക്ക ഉള്‍പ്പെടെ ഇടരുതെന്ന് ചിലര്‍ ആഹ്വാനം ചെയ്തതായും സംഘപരിവാറിനെ പരോക്ഷമായി വിമര്‍ശിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രംഗത്തെത്തി.
ശബരിമലയിലെ നടവരുമാനും കുറയുന്നത് 1758 ക്ഷേത്രങ്ങളെ ബാധിക്കും. പെന്‍ഷന്‍കാരും ജീവനക്കാരും ഉള്‍പ്പെടെ 12,000 പേരുടെ വരുമാനം ഇല്ലാതാകും. അതോടെ അവരുടെ കുടുംബങ്ങള്‍ പട്ടിണിയാലാകുമെന്നും ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറും ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആചാരഅനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായ നിയന്ത്രണങ്ങള്‍ ശബരിമലയില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്നാണ് തുലാമാസ പൂജ സമയത്തും ചിത്തിരആട്ട വിശേഷത്തിനും പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു സാഹചര്യം നിലവിലില്ല. കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും യഥാര്‍ത്ഥവിശ്വാസികളായ യുവതികള്‍ എത്തിയിരുന്നില്ല. സുപ്രീംകോടതി വിധിയുടെ മറവില്‍ വാശിയോടെയാണ് ചില യുവതികള്‍ എത്തിയത്. ഇപ്പോഴവരും വരുന്നില്ല. അപ്പോള്‍ എന്തിനാണ് പ്രതിഷേധങ്ങളെന്ന് സമരം നടത്തുന്നവര്‍ തന്നെ മാറ്റിപ്പറയുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്പയെ യുദ്ധകാല അടിസ്ഥാനത്തിലാണ് നന്നാക്കിയത്. ശബരിമലയിലെ കാര്യങ്ങള്‍ ഭംഗിയായി നടത്താന്‍ ദേവസ്വം ബോര്‍ഡ് നേരത്തെ ടൈംടേബിള്‍ തയ്യാറാക്കിയിരുന്നു. സാധാരണ സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ് ശബരിമലയിലെ ലേലങ്ങള്‍ നടത്തുന്ന കാര്യം ആലോചിക്കുന്നത്. ഇത്തവണ ജൂണ്‍ മുതല്‍ ലേലം ആലോചന തുടങ്ങിയിരുന്നെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























