മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രവർത്തകരായ 17 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്നാണ് തലശ്ശേരി അഡീഷണൽ സെഷൻസ് ജഡ്ജ് റൂബി കെ ജോസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
കഴിഞ്ഞ 18 നാണ് കേസിൽ വിചാരണ തുടങ്ങിയത്. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ പ്രതികൾ അപ്പീൽ നൽകിയിരുന്നു. ഇതോടൊപ്പം കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെയും സമീപിച്ചു. ഈ സാഹചര്യത്തിൽ വിചാരണയുമായി സഹകരിക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് ജാമ്യം റദ്ദാക്കിയത്. സിപിഎം നേതാക്കളും പ്രവർത്തകരും പ്രതികളുടെ കുടുംബാംഗങ്ങളും കോടതിയിൽ എത്തിയിരുന്നു. 2018 ഫെബ്രുവരി 12നാണ് ഷുഹൈബിനെ ഇടയന്നൂരിലെ തട്ടുകടയിൽ വച്ച് കൊലപ്പെടുത്തിയത്. എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്.
https://www.facebook.com/Malayalivartha

























