അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു

തീരാനൊമ്പരമായി മാറിയ ആ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകളില്‍ നിന്ന് വിട്ടുമാറാതെ, ഉള്ളുപൊള്ളിക്കുന്ന വെളിപ്പെടുത്തലുകളുമായി ഒരു ദൃക്‌സാക്ഷി കൂടി രംഗത്ത്. പൈലറ്റിന്റെ ആത്മഹത്യാശ്രമമാണ് ദുരന്തത്തിന് കാരണമെന്ന ഔദ്യോഗിക നിഗമനങ്ങളെ അടിമുടി ഉലയ്ക്കുന്നതാണ് അഹമ്മദാബാദിലെ മോര്‍ച്ചറിക്കുള്ളില്‍ നേരിട്ടുകണ്ട കാഴ്ച്ചകളെക്കുറിച്ചുള്ള ഈ തുറന്നുപറച്ചില്‍. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തിയെയും, ആ ദുരന്തം വിഴുങ്ങിയ മറ്റ് കുടുംബങ്ങളെയും നേരില്‍ക്കണ്ട് 'ഡെയ്‌ലി മെയില്‍' ചീഫ് ഫോറിന്‍ റൈറ്റര്‍ ഡേവിഡ് ജോണ്‍സ് തയ്യാറാക്കിയ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 12-നായിരുന്നു ലോകത്തെ നടുക്കിയ ആ വിമാനാപകടം നടന്നത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരും, കൂടാതെ വിമാനം പതിച്ച ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്ന 19 പേരും ഉള്‍പ്പെടെ വലിയൊരു ജനസമൂഹം ആ ചാരക്കൂമ്പാരത്തില്‍ ഒടുങ്ങി. വിശ്വനാഥ് കുമാര്‍ രമേഷ് എന്ന നാല്‍പ്പതുകാരനായ വ്യവസായി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.
ലണ്ടനിലെ ലെസ്റ്ററിലുള്ള വിശ്വനാഥിന്റെ വീട്ടില്‍ ഇപ്പോള്‍ ഒരു പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. വിശ്വനാഥിന്റെ ഭാര്യ ഹീരല്‍ രമേഷ് രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ തയ്യാറെടുക്കുന്നു; അതും ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍. ഇതൊരു പുതിയ തുടക്കമാണെന്ന് ഹീരല്‍ പ്രത്യാശയോടെ പറയുമ്പോഴും, ആ വീട്ടിലെ അന്തരീക്ഷം ഒട്ടും സന്തോഷഭരിതമല്ല. ദുരന്തത്തില്‍ തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠന്‍ അജയിനെ നഷ്ടപ്പെട്ടതിന്റെ ആഘാതവും കടുത്ത മാനസിക സമ്മര്‍ദ്ദവും വിശ്വനാഥിനെ ഇന്നും വേട്ടയാടുകയാണ്.
താന്‍ മാത്രം എങ്ങനെ രക്ഷപ്പെട്ടു എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന വിശ്വനാഥ്, മാസങ്ങളായി തന്റെ കിടപ്പുമുറിയില്‍ സ്വയം തടവറ തീര്‍ത്തിരിക്കുകയാണ്. ഭാര്യയോടോ അഞ്ചുവയസ്സുകാരനായ മകനോടോ സംസാരിക്കാന്‍ പോലും അദ്ദേഹം കൂട്ടാക്കുന്നില്ല. ലണ്ടനിലേക്ക് മടങ്ങാന്‍ വിശ്വനാഥിന് ഒരു ബിസിനസ് ക്ലാസ് ടിക്കറ്റ് നല്‍കാന്‍ പോലും എയര്‍ ഇന്ത്യ വിമുഖത കാണിച്ചതായും ഒടുവില്‍ കടുത്ത സമ്മര്‍ദ്ദത്തിനൊടുവിലാണ് അവര്‍ അതിന് തയ്യാറായതെന്നും കുടുംബത്തിന്റെ നിയമോപദേശകന്‍ വെളിപ്പെടുത്തുന്നു. അപകടത്തില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയും കേള്‍വിശക്തി നഷ്ടപ്പെടുകയും ചെയ്ത അജയ് പാല്‍മര്‍ എന്ന തദ്ദേശീയനായ യുവാവിന് വെറും നാലര ലക്ഷത്തോളം രൂപ മാത്രമാണ് കമ്പനി അധികമായി നല്‍കിയത്.
ഡിഎന്‍എ പരിശോധനകളിലെ അനാസ്ഥ കാരണം പല കുടുംബങ്ങള്‍ക്കും മാറിപ്പോയ മൃതദേഹങ്ങളാണ് ലഭിച്ചത്. തന്റെ സഹോദരന്റെ മൃതദേഹം എവിടെയെന്ന് പോലും അറിയാതെ ഒരു കഷ്ണം ചര്‍മ്മം മാത്രം അടക്കം ചെയ്യേണ്ടി വന്ന അമ്മയുടെ കണ്ണീര്‍ ഇന്നും ഉണങ്ങിയിട്ടില്ല. യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ വലിയൊരു അളവില്‍ കൊള്ളയടിക്കപ്പെട്ടതായും കുടുംബങ്ങള്‍ ആരോപിക്കുന്നു. അപകടത്തിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം പുറത്തുവരാനിരിക്കെയാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്.
വിമാനം തകരുന്നതിന് തൊട്ടുമുമ്പ് ഇന്ധന വിതരണം നിര്‍ത്തിവെച്ചതിനെച്ചൊല്ലി കോക്ക്പിറ്റില്‍ പൈലറ്റും കോ-പൈലറ്റും തമ്മില്‍ തര്‍ക്കമുണ്ടായതായും, തുടര്‍ന്ന് പൈലറ്റായ ക്യാപ്റ്റന്‍ സുമീത് സഭര്‍വാള്‍ ആത്മഹത്യ ചെയ്തതാണെന്നുമുള്ള രീതിയിലാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്നത്. കമ്പനിയുടെയും വിമാന നിര്‍മ്മാതാക്കളായ ബോയിംഗിന്റെയും വീഴ്ചകള്‍ മറച്ചുവെക്കാന്‍ പൈലറ്റിനെ മനഃപൂര്‍വ്വം ബലിയാടാക്കുകയാണെന്ന ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു.
എന്നാല്‍, ഈ വാദങ്ങളെ പൂര്‍ണ്ണമായും പൊളിച്ചെഴുതുന്നതാണ് അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ അന്ന് നേരിട്ടുകണ്ട കാഴ്ച്ചകള്‍. അപകടത്തില്‍ തന്റെ ബന്ധുക്കളെ നഷ്ടപ്പെട്ട റോമിന്‍ വോറ എന്ന മുന്‍ ലാബ് അസിസ്റ്റന്റ്, അന്ന് രഹസ്യമായി മോര്‍ച്ചറിക്കുള്ളില്‍ കയറിയിരുന്നു. അവിടെ കണ്ട ഭീകരമായ കാഴ്ച്ചകള്‍ക്കിടയില്‍ ക്യാപ്റ്റന്‍ സുമീത് സഭര്‍വാളിന്റെ മൃതദേഹവും അദ്ദേഹം കണ്ടു. വിമാനത്തിന്റെ ഇരട്ട നിയന്ത്രണ ദണ്ഡ് ഇരു കൈകളാലും ശക്തമായി നെഞ്ചോട് ചേര്‍ത്തുപിടിച്ച നിലയിലായിരുന്നു പൈലറ്റിന്റെ മൃതദേഹം ഉണ്ടായിരുന്നത്.
വിമാനം തകര്‍ന്നുവീഴുന്ന അവസാന നിമിഷം വരെയും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചിരുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണിത്. ഒരു പൈലറ്റ് തന്റെ കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടയില്‍ കാണിക്കുന്ന പരമാവധി ധീരതയാണ് ഇതെന്നും, അദ്ദേഹം ആത്മഹത്യ ചെയ്തതല്ലെന്നും പൈലറ്റ് അസോസിയേഷനുകളും വ്യക്തമാക്കുന്നു. വിമാനത്തിന്റെ യന്ത്ര തകരാറുകള്‍ മറച്ചുവെക്കാന്‍ അധികൃതര്‍ കെട്ടിച്ചമച്ച കഥയാണിതെന്ന് മരിച്ച യാത്രക്കാരുടെ ബന്ധുക്കളും ഉറച്ചുവിശ്വസിക്കുന്നു. അപകടത്തിന് കാരണം വിമാനത്തിന്റെ തകരാറാണെന്നും, ജനവാസ മേഖല ഒഴിവാക്കി വിമാനം ഹൈവേയില്‍ ഇറക്കാന്‍ പൈലറ്റ് ശ്രമിച്ചിരുന്നതായും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചില കുടുംബങ്ങള്‍ വാദിക്കുന്നുണ്ട്.
ദുരന്തം നടന്ന് ഒരു വര്‍ഷം തികയുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ആശ്വാസനടപടികളും ഉണ്ടായിട്ടില്ലെന്നാണ് ഇരകളുടെ കുടുംബങ്ങള്‍ പറയുന്നത്. ഇതിനിടയില്‍, ദുരന്തത്തില്‍ വിശ്വനാഥിന് നഷ്ടപ്പെട്ട തന്റെ ജ്യേഷ്ഠന്റെ ഓര്‍മ്മയ്ക്കായി അവരുടെ സംയുക്ത ഉടമസ്ഥതയിലുള്ള മീന്‍പിടുത്ത ബോട്ടിന് 'അജയ്' എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ് ഗ്രാമവാസികള്‍. വിശ്വനാഥിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പുതിയ അതിഥി, അദ്ദേഹത്തിന്റെ മനസ്സിലെ ഈ ഭീകരമായ ഓര്‍മ്മകളെ മായ്ച്ചുകളയുമെന്ന പ്രതീക്ഷയിലാണ് പ്രിയപ്പെട്ടവര്‍.
https://www.facebook.com/Malayalivartha

























