നടവരവ് കുറയ്‌ക്കാൻ സംഘപരിവാർ സംഘടനകൾ ബോധപൂർവം ശ്രമിക്കുന്നു... ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് പോലും പ്രതിസന്ധിയിലാകുമെന്ന ആശങ്ക പ്രകടിപ്പിച്ച് മന്ത്രി

ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് പോലും പ്രതിസന്ധിയിലാകുമെന്ന ആശങ്ക പ്രകടിപ്പിച്ച് മന്ത്രി. നടവരവ് കുറയ്‌ക്കാൻ സംഘപരിവാർ സംഘടനകൾ ബോധപൂർവം ശ്രമിക്കുകയാണ്. ഇത് ബോർഡിനെ കാര്യമായി ബാധിക്കും. മണ്ഡലകാലത്ത് ശബരിമലയിൽ നടവരവ് കുറഞ്ഞത് ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളത്തെയടക്കം ബാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഇതേ ദിവസങ്ങളിലെ മൊത്തവരുമാനം 19,09,42,134 രൂപ ആയിരുന്നു. ഇക്കുറി 7,37,90,222 രൂപ. എല്ലാ ഇനങ്ങളിലും വരുമാനനഷ്ടമുണ്ട്. പ്രധാനം കാണിക്കയും അരവണയുമാണ്. കഴിഞ്ഞ സീസണിൽ അരവണ വില്പനയിൽ 8.27 കോടി ലഭിച്ചു. ഇപ്പോൾ ലഭിച്ചത് 2.73 കോടി രൂപ മാത്രം. അതേസമയം, ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിരുന്ന കഠിന നിയന്ത്രണങ്ങളും യുവതീ പ്രവേശനവിധിയുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളും കാരണം നടവരവിൽ വൻ ഇടിവാണ് ഉണ്ടായത്. നടതുറന്ന് 5 ദിവസത്തെ വരവിൽ മുൻവർഷത്തെക്കാൾ 11.71 കോടി രൂപയുടെ കുറവുണ്ട്. ഒാരോ വർഷവും 10 ശതമാനത്തിലേറെ വർദ്ധന ഉണ്ടാകുന്ന സ്ഥാനത്താണ് കുറവുവന്നത്.
അതേസമയം വില്‍പന കുറഞ്ഞതോടെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉണ്ണിയപ്പത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ചു. സംഘര്‍ഷവും പോലീസ് നിയന്ത്രണവും മൂലം തീര്‍ഥാടകരുടെ വരവ് കുറഞ്ഞ സാഹചര്യത്തിലാണിത്. ഇതോടെ പ്ലാന്റില്‍ അപ്പം കുമിഞ്ഞുകൂടി.
നട തുറന്ന് അഞ്ചു ദിവസം പൂര്‍ത്തിയായ ഇന്നലെ വരെ 40,000 കവര്‍ അപ്പമേ വിറ്റിട്ടുള്ളൂ. നട തുറന്ന ദിവസം മൂന്നു ലക്ഷം കവര്‍ അപ്പം സ്‌റ്റോക്കുണ്ടായിരുന്നു. 2.40 ലക്ഷം കവര്‍ അപ്പം സ്‌റ്റോക്കുള്ള സാഹചര്യത്തിലാണു നിര്‍മാണം നിര്‍ത്തിയത്. സ്‌റ്റോക്ക് വിറ്റു തീര്‍ന്നശേഷം മാത്രമേ ഉല്‍പാദനം പുനഃരാരംഭിക്കൂ. കദളിപ്പഴം ചേര്‍ത്തു നിര്‍മിക്കുന്ന അപ്പം 20 ദിവസത്തിലധികം സൂക്ഷിക്കാനാവില്ല. കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണില്‍ പ്രതിദിനം അരലക്ഷം കവര്‍ അപ്പം വിറ്റു പോയിരുന്നു. നിലവിലിത് 10,000 കവര്‍ മാത്രമാണ്.
30 മുതല്‍ 50 കൂട്ട് അപ്പമാണ് തീര്‍ഥാടന കാലത്ത് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. പണി കുറഞ്ഞതോടെ ഈ മേഖലയിലെ തൊഴിലാളികളില്‍ പലരും മടങ്ങി. മുന്‍കൂര്‍ ശമ്ബളം നല്‍കി കരാറുകാരന്‍ നിലനിര്‍ത്തിയിരിക്കുന്ന ചിലര്‍ മാത്രമാണ് സന്നിധാനത്ത് അവശേഷിക്കുന്നത്. അരവണ വില്‍പ്പനയും ഇടിഞ്ഞു. 25 ലക്ഷം ടിന്‍ അരവണ സ്‌റ്റോക്കുണ്ട്. 100 കൂട്ട് അരവണയാണ് പ്രതിദിന ഉല്‍പ്പാദനം. നാളികേരം അടക്കമുള്ളവയുടെ ലേലത്തിലും ബോര്‍ഡിന് വലിയ നഷ്‌ടത്തിനു സാധ്യതയുണ്ട്.
കഴിഞ്ഞ വര്‍ഷം പമ്ബയിലും സന്നിന്നിധാനത്തുമായി ഒമ്ബതു കോടിയോളം രൂപയ്‌ക്കായിരുന്നു നാളികേരം ലേലം കൊണ്ടത്. ഇത്തവണ 10 കോടി രൂപയ്‌ക്കാണ് കരാറുകാരന്‍ ലേലം എടുത്തത്. കരാര്‍ പ്രകാരം ചിങ്ങമാസം മുതലുള്ള നാളീകേരമാണ് കരാറുകാരന് ലഭിക്കുക. എന്നാല്‍ ഭക്‌തരുടെ വരവ് കുറഞ്ഞത് നഷ്‌ടത്തിനിടയാക്കിയതായി കരാറുകാരന്‍ പറഞ്ഞു. നഷ്‌ടക്കണക്കു ചൂണ്ടിക്കാട്ടി റീടെന്‍ഡര്‍ ആവശ്യപ്പെട്ട് കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം കഴിഞ്ഞ അഞ്ചു ദിവസത്തെ വരുമാനക്കുറവിങ്ങനെ; അപ്പം- 91.99 ലക്ഷം രൂപ, കാണിക്ക - 2.36 കോടി, മുറിവാടക - 25.21 ലക്ഷം, സംഭാവന - 14.5 ലക്ഷം,അന്നദാന സംഭാവന - 2.79 ലക്ഷം, മാളികപ്പുറം - 5.41 ലക്ഷം.
https://www.facebook.com/Malayalivartha

























