അയ്യപ്പനോടാണ് ബിജെപിയും സംഘപരിവാറും കളിക്കുന്നതെന്നും അത് നിര്‍ത്തണം; കേന്ദ്ര മന്ത്രിയെ അപമാനിച്ചത് എ.എന്‍.രാധാകൃഷണന്‍: ബിജെപിക്കും സംഘപരിവാറിനും നേരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ബിജെപിക്കും സംഘപരിവാറിനും നേരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അയ്യപ്പനോടാണ് ബിജെപിയും സംഘപരിവാറും കളിക്കുന്നതെന്നും അത് നിര്‍ത്തണം എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സ്ത്രീ പ്രവേശന വിധി അനുകൂലമായി മാറുന്നതിന് എല്ലാ ക്ഷേത്രങ്ങളിലും പൂജ നടത്തിയിരുന്നു. എന്നിട്ടും വിധി പ്രതികൂലമായി മാറി എന്നും അദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവിട്ടത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനാണ്. ഇത് വ്യക്തമാക്കുന്നത് അയ്യപ്പന്റെ ശക്തിയാണ്. അയ്യപ്പനെ അവഗണിച്ച് ബാക്കിയുള്ള 1,280 ക്ഷേത്രങ്ങളില്‍ സവിശേഷ പൂജ നടത്തിയതിന്റെ ശിക്ഷയായിരിക്കും. ഇത് അയ്യപ്പന്റെ അനിഷ്ടത്തിന് കാരണമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധി രാജ്യത്തെ നിയമമായതിനാല്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയ്ക്കു സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അത് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന വസ്‌തുത മാത്രമേ സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിച്ചിട്ടുള്ളു. പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്ന യാതൊരു നടപടികളും ഉണ്ടായിട്ടില്ല. വിഷയം രമ്യമായി പരിഹരിക്കുന്നതിനു സര്‍വകക്ഷിയോഗം ഉള്‍പ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തന്നോട് തല്ലുണ്ടാക്കിയ സഹപാഠിയെ തല്ലാന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി നാലാം ക്ലാസുകാരന്റെ സഹായം തേടുന്നതുപോലെയാണ് ബിജെപി നേതാവ് എ.എന്‍.രാധാകൃഷണന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സഹായം തേടിയത്. മാത്രമല്ല ശബരിമലയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ് പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് കാര്യങ്ങള്‍ പറഞ്ഞ് വിശദീകരിച്ചപ്പോള്‍ യതീഷ് ചന്ദ്രക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉണ്ടായി. ജാതിപ്പേര് പറഞ്ഞും, ആക്രമിച്ചും പോലീസുകാരെ മാനസികമായി തളര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും കടകംപള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha

























