സുരേന്ദ്രനെ പൂട്ടിയതോടെ എല്ലാം ഒക്കെ... ഇനിയും കളിച്ചാൽ ശ്രീധരൻ പിള്ളയും അകത്താകും; ശബരിമല സമരം അവസാനിപ്പിച്ച് സെക്രട്ടറിയേറ്റ് പടിക്കലേയ്ക്ക് പോകുന്നതിന് പിന്നിൽ....

ശബരിമലയിൽ സമരം നിർത്താനുള്ള ബി ജെ പി തീരുമാനം കെ. സുരേന്ദ്രനെ അകത്താക്കിയതിലുള്ള പ്രത്യുപകാരം. ഒപ്പം സമരത്തിൽ നിന്ന് പിൻമാറണമെന്ന ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യവും.
ശബരിമലയിൽ വരാനുള്ള ദേശീയ പ്രസിഡന്റ് അമിത് ഷായുടെ തീരുമാനം റദ്ദാക്കിയതും ഇതേ പശ്ചാത്തലത്തിൽ കൂട്ടിവായിക്കേണ്ടതുണ്ട്. ആദ്യം കേരളത്തിലെത്തിയ അമിത് ഷാ താൻ ശബരിമലയിൽ വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് കാര്യങ്ങൾ കൈവിട്ടുപോയത്. സമരത്തിന്റെ രീതി മാറുകയും അത് ബി ജെ പിക്ക് ഗുണമുണ്ടാക്കുകയും ചെയ്തു. കെ. സുരേന്ദ്രനെ അകത്താക്കിയതിലൂടെ ബി ജെ പി സംസ്ഥാനനേതൃത്വത്തിന്റെ കണ്ണിലെ കരട് പിണറായി തന്നെ ഒഴിവാക്കി നൽകി. അതോടെ ശ്രീവരൻ പിള്ളയും സംഘവും ഹാപ്പിയായി.
കെ. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ശബരിമല സമരം നടന്നത്. ബി ജെ പി പ്രസിഡന്റ് ശ്രീധരൻ പിള്ള ഒരിക്കൽ പോലും ശബരിമല സന്നിധാനം സന്ദർശിച്ചില്ല. അദ്ദേഹം മലയിലെ യുവതീ പ്രവേശനത്തോട് വിയോജിക്കുന്നുമില്ല. ഒരിക്കലും കോടതിക്കെതിരെ സംസാരിക്കാൻ പിള്ള തയ്യാറായിട്ടില്ല. പിള്ളക്ക് സി പി എം സംസ്ഥാന സമിതിയിലെ നിരവധി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സമരം ഇല്ലാതാക്കാനുള്ള പിണറായിയുടെ തന്ത്രങ്ങൾക്ക് ശ്രീധരൻ പിള്ള ചൂട്ട് പിടിക്കുകയായിരുന്നു. കെ. സുരേന്ദ്രനെ കേസുകളിൽ നിന്നും കേസുകളിലേക്ക് പ്രൊമോഷൻ നൽകിയാൽ ശബരിമല സമരം സ്വാഭാവികമായി ഇല്ലാതാകുമെന്ന് ബിജെപി നേതാക്കൾ തന്നെ സൂചന നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സി പി എം നീക്കങ്ങൾ.
ശബരിമല സമരത്തിൽ ബി ജെ പി ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന ശ്രീധരൻ പിള്ളയുടെ പ്രഖ്യാപനം ഇതിന്റെ തെളിവാണ്. ഭക്തർക്ക് ആത്മവിശ്വാസം നൽകാൻ ചില നേതാക്കൾ രംഗത്തെത്തിയെന്നാണ് ബിജെപി പ്രസിഡന്റ് പറയുന്നത്. അന്ന് എൻ എസ് എസായിരുന്നു സമരം നയിച്ചത്. ബി ജെ പി എൻ എസ് എസിന് പിന്തുണ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. ശബരിമല സമരത്തിന് നേതൃത്വം നൽകിയത് ശബരിമല കർമ്മ സമിതിയാണ്.
ശബരി മലയെ തകർത്തു എന്നത് മാത്രമാണ് സമരം കൊണ്ടുണ്ടായ നേട്ടം. രാഹുൽ ഈശ്വർ എവിടെയാണെന്ന് പോലും ആർക്കുമറിയില്ല. പിണറായിയുടെ പോലീസാണ് സമരക്കാരെ ഒതുക്കിയത്. സീനിയർ ഐ.ജി കാർക്ക് കഴിയാത്തത് യുവാക്കളായ എസ്പി മാർക്ക് കഴിഞ്ഞു. ഇനിയൊരിക്കലും കലാപകാരികൾക്ക് ശബരിമലയിൽ എത്താനാവാത്ത തരത്തിലാണ് ഒതുക്കിയത്.
സുരേന്ദ്രനെതിരെ സംസ്ഥാനത്തുള്ള എല്ലാ കേസുകളും പോലീസ് പൊടി തപ്പിയെടുക്കുകയാണ്. അതിലൂടെ ആജീവാനന്തകാലം അദ്ദേഹത്തിന്റെ ശല്യം ഒഴിവാക്കാനാണ് പോലീസിന്റെ ശ്രമം. ശ്രീധരൻ പിള്ളയുടെ എല്ലാ പിന്തുണയും പിണറായിക്ക് ഇക്കാര്യത്തിലുണ്ട്. കേന്ദ്ര നേതൃത്വമാകട്ടെ എല്ലാ കാലത്തും സ്ത്രീപക്ഷ നിലപാടാണ് പിന്തുടർന്നിട്ടുള്ളത്. ശബരിമലയുടെ പേരിൽ അതിൽ ഒരു മാറ്റത്തിലും അവർ വിശ്വസിക്കുന്നില്ല.
https://www.facebook.com/Malayalivartha


























