വെട്ടിലായി ബി.ജെ.പി നേതൃത്വം ; ശബരിമലയി വിഷയത്തിൽ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം വെട്ടിലാകുന്നു

ശബരിമലയി വിഷയത്തിൽ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം വെട്ടിലാകുന്നു. സമരം ഏറ്റെടുക്കാന്‍ നേതാക്കള്‍ തയ്യാറാവാത്തതും സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്തതും ആണ് ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത ജനുവരി 22ന് സമരം അവസാനിപ്പിക്കാനാണ് പാര്‍ട്ടി നീക്കം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 3നാണ് ബി.ജെ.പി സമരം തുടങ്ങിയത്.
ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം സി.കെ പത്മനാഭന്‍ എന്നിവര്‍ നിരാഹാരം കിടന്നിരുന്നു. എന്നാല്‍ ഇവര്‍ക്കു പിന്നാലെ നിരാഹാരത്തിനായി മുന്‍നിര നേതാക്കള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് എന്‍. ശിവരാജന്‍, പി.എം വേലായുധന്‍ എന്നിവര്‍ നിരാഹാരം അനുഷ്ടിച്ചു. മഹിളാ മോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷ വി.ടി രമയാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്.
21 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുക്കുമെന്ന പ്രചരണമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിട്ടും നേതാക്കളായ പി.കെ കൃഷ്ണദാസ്, എം.ടി രമേശ് എന്നിവര്‍ സമരം നടത്താന്‍ മുന്നോട്ട് വന്നില്ല. ശബരിമല കര്‍മ്മസമിതിക്കൊപ്പം സന്നിധാനത്ത് പ്രതിഷേധത്തിന് ബി.ജെ.പി പങ്കെടുക്കേണ്ടതില്ലെന്ന ആര്‍.എസ്.എസ് നിലപാടിനെ തുടര്‍ന്നാണ് സെക്രട്ടറിയേറ്റു പടിക്കല്‍ സമരം നടത്താന്‍ തീരുമാനിച്ചത്. സമരം തുടങ്ങി ഒരുമാസത്തിലേറെയായിട്ടും ഒരു ഘട്ടത്തില്‍പോലും സര്‍ക്കാര്‍ നിലപാടില്‍ അയവുവരുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ജനുവരി 22വരെ സമരം തുടര്‍ന്നാല്‍ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം സജീവമായി നിറുത്തുകയും അതുവഴി നേട്ടമുണ്ടാക്കാനുമാണ് ബി.ജെ.പി നീക്കം. പാർട്ടി ഏറ്റവുമധികം പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയിൽ തന്ത്രി കുടുംബത്തിൽ നിന്നൊരാളെ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പി അണിയറ നീക്കം ശക്തമാക്കി. രണ്ട് യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് നട അടച്ച് ശുദ്ധികലശം നടത്തിയ സംഭവത്തിൽ ദേവസ്വംബോർഡും സർക്കാർ പ്രതിനിധികളും തന്ത്രിയെ വിമർശിക്കുകയും താഴ്‌മൺ കുടുംബം അതിന് മറുപടി നൽകുകയും ചെയ്‌ത സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി തന്ത്രപരമായ നീക്കം നടത്താനാണ് ബി.ജെ.പി ശ്രമം.
യുവതീ പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. അതിനാൽ പത്തനംതിട്ടയിൽ അതിനൊത്തൊരു സ്ഥാനാർത്ഥിയെ നിറുത്തിയാൽ വിജയിക്കാനാവുമെന്നും പാർട്ടി വിലയിരുത്തുന്നു. ആ സാഹചര്യത്തിലാണ് സ്ഥാനാർത്ഥിയെ തേടിയുള്ള അന്വേഷണം തന്ത്രി കുടുംബത്തിൽ എത്തി നിൽക്കുന്നത്. ശബരിമല സമരത്തിൽ പന്തളം കൊട്ടാരം ബി.ജെ.പി നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്. എൻ.എസ്.എസും പന്തളം കൊട്ടാരത്തിന്റെയും താഴമൺ കുടുംബത്തിന്റെയും നിലപാടിന് ഒപ്പമാണ്. ഇതുകൂടി കണ്ടുകൊണ്ടാണ് തന്ത്രി കുടുംബത്തിലെ ഒരംഗത്തെതന്നെ രംഗത്തിറക്കി പത്തനംതിട്ടയിൽ പോരാട്ടം കടുപ്പിക്കാൻ ബി.ജെ.പി ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha



























