യുവതി പ്രവേശനത്തിനു പിന്നാലെ തിരുവാഭരണ ഘോഷയാത്രയും വിവാദത്തിലേയ്ക്ക്; ഘോഷയാത്രയിൽ സി പി എം വിശ്വസ്തരെ പങ്കെടുപ്പിക്കാൻ സർക്കാർ നീക്കം; പാർട്ടിക്കെതിരെ കരുക്കൾ നീക്കി സംഘപരിവാറും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേസിൽ പ്രതിയായവരെ തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുപ്പിക്കാൻ പാടില്ലെന്ന പോലീസ് നിർദ്ദേശം പന്തളം കൊട്ടാരം തള്ളിയതോടെ ശനിയാഴ്ച നടക്കാനിരിക്കുന്ന തിരുവാഭരണ ഘോഷയാത്രയും വിവാദത്തിലാകുമെന്ന് ഉറപ്പായി.
തിരുവാഭരണ ഘോഷയാത്രയിൽ സി പി എം വിശ്വസ്തരെ കൂടി പങ്കെടുപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഘോഷമാത്രയിൽ ആർ എസ് എസുകാർ കടന്നുകൂടാതിരിക്കാനുള്ള എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സർക്കാരും സി പി എമ്മും നടത്തുന്നുണ്ട്. ഘോഷയാത്ര തടസപ്പെടുത്താൻ പരിവാർ സംഘടനകൾ ശ്രമിക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അത്തരക്കാരെ നേരിടാനും സർക്കാർ ശ്രമം തുടങ്ങി കഴിഞ്ഞു.
കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സിപിഎം നേതാക്കളെയാണ് തിരുവാഭരണ ലോഷയാത്രയുടെ കാര്യങ്ങൾ നിരീക്ഷിക്കാൻ സി പി എം ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യം മുൻ കൂട്ടി കണ്ട് പരിവാർ സംഘടനകളും പാർട്ടിക്കെതിരെ കരുക്കൾ നീക്കുന്നുണ്ട്.
തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് പന്തളം കൊട്ടാരം തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഇവർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാൻ പാടില്ലെന്നാണ് പോലീസ് പറയുന്നത്. അങ്ങനെ ചെയ്താൽ തിരുവാഭരണം വഹിക്കാൻ ആരും ഉണ്ടാകില്ലെന്നാണ് പന്തളം കൊട്ടാരം പറയുന്നത്. കാരണം എല്ലാവരും പ്രതികളാണ്.
അതേസമയം തിരുവാഭരണ ഘോഷയാത്രക്ക് തടസമുണ്ടാകരുതെന്നാണ് സർക്കാർ നയം. അത്തരത്തിൽ സംഭവങ്ങളുണ്ടായാൽ അത് സർക്കാരിന്റെ ഇമേജ് ഇല്ലാതാക്കുമെന്നാണ് കരുതുന്നത്. ദേവസ്വം ബോർഡിനും ഇതേ നിലപാട് തന്നെയാണ് ഉള്ളത്. അതേസമയം പ്രതികൾ ഘോഷയാത്രയിൽ പങ്കെടുത്താൽ നടപടി എടുക്കാതിരിക്കാനാവില്ല. യാത്രക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി തിരുവാഭരണ ഘോഷയാത്രയെ അട്ടി മറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ധാരണയിലാണ് അയ്യപ്പ ഭക്തർ.
ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. സുരക്ഷയുടെ പേരിൽ സിപിഎം സഖാക്കളെ തിരുവാഭരണം ഏൽപ്പിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
തിരുവാഭരണ പേടകം മറ്റാരെയും ഏൽപ്പിക്കില്ലെന്ന പിടിവാശിയിലാണ് പന്തളം കൊട്ടാരം. ഘോഷയാത്രയിൽ പങ്കെടുക്കാൻ 700 പേരാണ് പേര് നൽകിയിരിക്കുന്നിത്. ഇവർ ശബരിമല സമരത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്തവരാണ്. പോലീസ് ക്ലിയറൻസ് ലഭിച്ചവർക്ക് മാത്രമേ ദേവസ്വം ബോർഡ് തിരിച്ചറിയൽ കാർഡ് നൽകുകമുള്ളു. സമരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ പരിശോധിച്ചാണ് പോലീസ് ക്ലിയറൻസ് നൽകുന്നത്. തിരുവാഭരണം കടന്നു പോകുന്ന വഴികളിൽ പോലീസ് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. തിരുവാഭരണത്തിലും രാഷ്ട്രീയം കലരുമോ എന്ന് മണിക്കൂറുകൾക്കകം അറിയാം. കൊടിയുടെ നിറം കലരാൻ തന്നെയാണ് സാധ്യത.
https://www.facebook.com/Malayalivartha



























