ഒടുവില്‍ സത്യം പുറത്തേക്ക്; അഖിലിന്റെ നെഞ്ചില്‍ കത്തിയിറക്കിയത്; പി എസ് സി പരീക്ഷയിലെ ഒന്നാം റാങ്കിലെ ക്രമക്കേട് ചോദിച്ചതിന്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഒടുവില്‍ എല്ലാം ഒന്നൊന്നായി പുറത്തു വരികയാണ്. യൂണിവേഴ്സിറ്റിയിലെ ശെരികേടുകള്‍ ചോദ്യം ചെയ്തതിനാണ് യുവാവിന് ഈ ഗതി വന്നത്. സംഘര്‍ഷത്തിനിടെ അഖിലിനെ കുത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. കുത്തിയത് താനാണെന്ന് ശിവരഞ്ജിത്തും സമ്മതിച്ചിട്ടുണ്ട്. കരുതിക്കൂട്ടിയുള്ള ആക്രമണമാണോ കോളേജില്‍ നടന്നതെന്നറിയാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നത്. അഖിലും ശിവരഞ്ജിത്തും സമീപവാസികളാണ്. പൊലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാമനായി ശിവരഞ്ജിത്ത് ഉള്‍പ്പെട്ടതിന് പിന്നില്‍ ക്രമക്കേടുണ്ടെന്ന് അഖില്‍ ആരോപിച്ചിരുന്നതായി വിവരമുണ്ട്. പൊലീസ് പട്ടികയില്‍ ശിവരഞ്ജിത്ത് ഇടം നേടുന്നത് ആര്‍ച്ചറിയില്‍ ചാമ്പ്യന്‍ എന്ന നിലയിലാണ്. എന്നാല്‍ പങ്കെടുത്ത മത്സരങ്ങളുടെ കാര്യത്തില്‍ സംശയമുണ്ടെന്ന് അഖില്‍ ആരോപിച്ചതായാണ് സൂചന.
സമീപത്തെ സംസ്‌കൃത കോളേജില്‍ നിന്നുള്ള എസ്.എഫ്.ഐക്കാരും ആക്രമണ സമയത്ത് കോളേജിലുണ്ടായിരുന്നതും വിദ്യാര്‍ത്ഥിയല്ലാത്ത എസ്.എഫ്.ഐ സംസ്ഥാന നേതാവിന്റെ സാന്നിദ്ധ്യവും സംശയമുണ്ടാക്കുന്നു. അദ്ധ്യാപികയെ വളഞ്ഞുവച്ച് കുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഈ നേതാവ്.
വിദ്യാര്‍ത്ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയില്‍ 'ഉന്നത വിജയം' നേടുന്നത് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്ന ഗുരുതരമായ ആരോപണം സര്‍വകലാശാല പരിശോധിക്കുകയാണ്. കോളേജിലെ പരീക്ഷാനടത്തിപ്പിനെക്കുറിച്ചുള്ള അന്വേഷിക്കാന്‍ പ്രോ വൈസ് ചാന്‍സലറെയും പരീക്ഷാ കണ്‍ട്രോളറെയും വൈസ് ചാന്‍സലര്‍ നിയോഗിച്ചിട്ടുണ്ട്. പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍വകലാശാല നല്‍കുന്ന നിര്‍ദ്ദേശങ്ങളൊന്നും യൂണിവേഴ്‌സി?റ്റി കോളേജ് അധികൃതര്‍ പാലിക്കാറില്ല. ഉത്തരക്കടലാസുകള്‍ പരീക്ഷയ്ക്കു മുന്‍പ് ജീവനക്കാര്‍ അടിച്ചുമാറ്റി നല്‍കുമെന്നാണു പ്രധാന ആരോപണം. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ക്ക് പുറമെ, ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ഉത്തരക്കടലാസുകള്‍ കോളേജ് ഓഫീസില്‍ നിന്ന് എടുത്തുനല്‍കിയത് ജീവനക്കാരാണെന്നാണ് സംശയം. ഉത്തരക്കടലാസുകള്‍ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാന്‍ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്. പരീക്ഷ നടക്കുന്ന വേളയില്‍, എഴുതാത്ത ഉത്തരക്കടലാസുമായി സഹായി പുറത്തുനില്‍ക്കും. പുറത്തേക്ക് കൈമാറുന്ന ചോദ്യപേപ്പര്‍ സഹായി വാങ്ങും. ചോദ്യ പേപ്പറിന്റെ ഫോട്ടോയെടുത്ത് യൂണിറ്റ് റൂമിലെത്തും. ഇതിനുശേഷം കൈവശമുള്ള ഉത്തരക്കടലാസില്‍ സഹായി ഉത്തരങ്ങള്‍ എഴുതും. ഇത് പരീക്ഷ എഴുതുന്നയാള്‍ക്ക് കൈമാറുകയായിരുന്നുവെന്നാണ് നിഗമനം. കൈയ്യക്ഷരവും സീരിയല്‍ നമ്പറും പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകും. ഈ രീതിയിലുള്ള പരിശോധന സര്‍വകലാശാല നടത്തുമെന്നാണ് സൂചന.
പരീക്ഷ എഴുതുന്നവരുടെ ഡെസ്‌കില്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നും ,ഇതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നുമുള്ള നിര്‍ദ്ദേശം യൂണിവേഴ്‌സിറ്റി കോളേജില്‍ പാലിക്കാറില്ല. വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പരീക്ഷ എഴുതാം. പരീക്ഷ കഴിഞ്ഞാല്‍ അന്നു തന്നെ ഉത്തരക്കടലാസുകള്‍ സീല്‍ ചെയ്ത് സര്‍വകലാശാലയില്‍ എത്തിക്കണമെന്ന നിര്‍ദ്ദേശവും പാലിക്കാറില്ല. ജീവനക്കാര്‍ ചോര്‍ത്തി നല്‍കുന്ന പരീക്ഷാ പേപ്പറുകള്‍ പുറത്തെത്തിച്ച് എഴുതി തിരികെവയ്ക്കാനാണിതെന്നാണ് ആക്ഷേപം.
https://www.facebook.com/Malayalivartha