മഴക്കലി... ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം; വലിയ ഡാമുകള്‍ തുറന്ന് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം.എം മണി അറിയിച്ചു

സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നേരത്തെ അഞ്ച് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വലിയ ഡാമുകള്‍ തുറന്ന് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം.എം മണി അറിയിച്ചു. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറന്ന് വിടേണ്ട സാഹചര്യം ഇപ്പോഴില്ല. നിലവില്‍ കല്ലാര്‍കുട്ടി, കക്കയം അടക്കമുള്ള ചെറുകിട ഡാമുകളാണ് തുറന്നിരിക്കുന്നതെന്നും എം.എം മണി പറഞ്ഞു. ഭയപ്പെടേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും സര്‍ക്കാര്‍ സുസജ്ജമാണെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽ വെള്ളിയാഴ്ചയും കനത്ത മഴ തുടരുകയാണ്. ഭരതപ്പുഴ കരകവിഞ്ഞ് പട്ടാമ്പി മുതൽ തൃത്താല വരെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി. മഴയിൽ സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം 22 ആയി. ഇന്ന് 12 പേരാണു മരിച്ചത്. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിൽ ഇന്നലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 4 മൃതദേഹങ്ങൾ കണ്ടെടുത്തു.
കോഴിക്കോട് നടകരയിലും ഉരുൾപൊട്ടി. നാലുപേരെ കാണാതായി. മൂന്ന് വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. ചാലിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകി. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിന്റെയും കൈവഴികളുടെയും തീരത്തുള്ളവരാണു മാറി താമസിക്കേണ്ടത്. ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ വഴി ഉള്ള ട്രെയിനുകൾ വൈകും. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി ,ബംഗളുരു- കൊച്ചുവേളി എന്നീ ട്രെയിനുകൾ കോട്ടയം വഴി തിരിച്ച് വിട്ടു. ഏറനാട് എക്സ്പ്രസ് കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. എറണാകുളം- ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സർവീസ് നടത്തില്ല. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപൊട്ടി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. പാലായിൽ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.
മഴ കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിച്ചതോടെ ആലപ്പുഴ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. ഇടറോഡുകളിൽ ഒരടിയോളം വെള്ളംപൊങ്ങി. ഇപ്പോൾ നെൽകൃഷിയുള്ള പാടശേഖരങ്ങളോടു ചേർന്നുള്ള വീടുകളിലൊഴികെ വെള്ളം കയറിത്തുടങ്ങി. കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്നു. വാഹനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുന്നു. പലരും ബന്ധുവീടുകളിലേക്കു മാറുന്നു. ആലപ്പുഴ – ചങ്ങനാശേരി റോഡിൽ പൂവം, പള്ളിക്കുട്ടുമ്മയ്ക്കും ഒന്നാംകരയ്ക്കും ഇടയിൽ, മങ്കൊമ്പ്, മാമ്പുഴക്കരി തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിലാണ്. കിടങ്ങറ – ചക്കുളത്തുകാവ് റോഡിൽ പലയിടത്തും വെള്ളത്തിലാണ്. ഈ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് നിർത്തി. ചെങ്ങന്നൂരിൽ പമ്പയാറ്റിൽ വെള്ളം നിറഞ്ഞൊഴുകുന്നു. കരയിലേക്കു വെള്ളം കയറിയിട്ടില്ല. നിലവിൽ ചെങ്ങന്നൂരിൽ മാത്രമാണ് ദുരിതാശ്വാസ ക്യാംപ് തുറന്നത്.
https://www.facebook.com/Malayalivartha


























