മലപ്പുറം അരീക്കോട് കനത്ത മഴയ്ക്കിടെ പെട്രോൾ പമ്പിൽ വെള്ളം കയറി, ഉറങ്ങിക്കിടക്കുകയായിരുന്ന ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം അരീക്കോട് പെട്രോൾ പമ്പിലേക്ക് വെള്ളം കയറി ഓഫീസിൽ കിടന്നുറങ്ങിയ ജീവനക്കാരൻ മരിച്ചു. പുത്തലം എച്ച്.പി പമ്പിലെ ജീവനക്കാരൻ ചേർത്തല സ്വദേശി സോമൻ (55) ആണ് മരിച്ചത്. കനത്ത മഴയില്‍ അരീക്കോടും പ്രദേശങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. പുത്തലം പെട്രോള്‍ പമ്പിലേയ്ക്കും വെള്ളം കയറിയതോടെയാണ് ദുന്തമുണ്ടായത്. കാസര്‍കോട് മുതല്‍ എറണാകുളം വരെ അതീവജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മലപ്പുറത്തെ നിലമ്ബൂര്‍ ടൗണ്‍ കഴിഞ്ഞ ദിവസം വെള്ളത്തിനടിയിലായിരുന്നു. നദികള്‍ കരകവിഞ്ഞ് ഒഴുകുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ഏത് ദുരന്തവും നേരിടാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഞായറാഴ്ച കഴിഞ്ഞാല്‍ മവയുടെ തീവ്രത കുറയും എന്നാല്‍ ആഗസ്ത് 15ന് വീണ്ടും മഴയുണ്ടാകുമെന്ന് പ്രവചനമുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മണിയാര്‍, കുണ്ടല, മലങ്കര, പെരിങ്ങല്‍ക്കുത്ത്, മംഗലം, കാഞ്ഞിരംപുഴ എന്നീ ആറ് അണക്കെട്ടുകള്‍ തുറന്നു. കനത്തമഴയും മണ്ണിടിച്ചിലും കാരണം ഗവിയിലേക്കുള്ള വിനോദസഞ്ചാരം വനം വകുപ്പ് നിര്‍ത്തിവച്ചു. കക്കയം ഡാം അല്പസമയത്തിനുള്ളില്‍ മൂന്ന് അടി വരെ തുറക്കും. നിലവില്‍ 45 സെന്റീമീറ്റര്‍ ആണ് തുറന്നിരിക്കുന്നത്. വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതുകൊണ്ട് കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് വെള്ളപ്പൊക്കം. 100 കുടുംബങ്ങള്‍ ഒറ്റപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 300ലേറെ കടകളില്‍ വെള്ളം കയറി. പഴശ്ശി ഡാമില്‍ അപകടകരമായ വിധത്തില്‍ ജലനിരപ്പുയരുന്നു. കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ 38 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 3103 പേരെയാണ് ക്യാംപുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























